Sunday, October 27, 2024
Homeഇന്ത്യകേന്ദ്ര സർക്കാർ രാജ്യത്ത് വിറ്റു വരുന്ന 156 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി: നിർമ്മാതാക്കൾ കോടതിയെ സമീപിച്ചേക്കും

കേന്ദ്ര സർക്കാർ രാജ്യത്ത് വിറ്റു വരുന്ന 156 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി: നിർമ്മാതാക്കൾ കോടതിയെ സമീപിച്ചേക്കും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് വിറ്റു വരുന്ന 156 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി. ‘കോക്ടെയ്ൽ മരുന്നു’കളാണ് നിരോധനം ഏർപ്പെടുത്തിവയെല്ലാം. വിവിധ മരുന്നുകളുടെ സംയോഗത്തെയാണ് കോക്ടെയ്ൽ മരുന്നുകൾ (Fixed-dose combinations) എന്ന് വിളിക്കുക.

മുടി വളർച്ചയ്ക്കും, ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കുന്ന മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. വേദനാസംഹാരിയും മൾട്ടിവൈറ്റമിനുകളും നിരോധനം ഏർപ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിൽ പെടുന്നു.ഇന്ത്യയിലെ പ്രമുഖ കമ്പനികളുടേതാണ് ഈ മരുന്നുകളെല്ലാം. സിപ്ല, ടോറന്റ്, സൺ ഫാർമ, ഐപിസിഎ ലാബ്സ്, ല്യൂപിൻ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. മരുന്നുനിരോധനം വലിയ സാമ്പത്തിക ബാധ്യത കമ്പനികൾക്ക് വരുത്തിവെക്കും.

മരുന്നു കമ്പനികൾ കോടതിയെ സമീപിക്കുമെന്ന സൂചനകളും വരുന്നുണ്ട്. ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നതെന്നാണ് ആരോപണം.ഈ മരുന്നുകളുടെ ഉപയോഗം മനുഷ്യന് അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകൾക്ക് സുരക്ഷിതമായ ബദൽ മരുന്നുകൾ വിപണിയിൽ ലഭ്യമാണ് എന്ന വസ്തുതയും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.

ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് എന്ന വിദഗ്ധരടങ്ങിയ സമിതിയാണ് ഈ മരുന്നുകൾ പരിശോധനയ്ക്ക് വിധേയമാക്കിയത്. ചികിത്സാപരമായ ന്യായീകരണങ്ങൾ ഈ മരുന്നുകൾക്കില്ലെന്ന് അവർ വിലയിരുത്തി. “പൊതുജനതാൽപ്പര്യം മുൻനിർത്തി ഈ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിർമ്മിക്കുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 സെക്ഷൻ 26 എ പ്രകാരം വിലക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് സമിതി തങ്ങളുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കി.നിലവിൽ‌ വ്യാപകമായി ഉപയോഗത്തിലിരിക്കുന്നവയാണ് ഈ കോക്ടെയ്ൽ മരുന്നുകളിൽ ഭൂരിഭാഗവും.

ചില മരുന്നുകൾ നേരത്തേ തന്നെ പിൻവലിക്കപ്പെട്ടിരുന്നു. അസെക്ലോഫെനാക് 50എംജിയും പാരസെറ്റമോൾ 125 എംജിയും ചേർന്ന ടാബ്‌ലെറ്റ് നിരോധിക്കപ്പെട്ടവയിൽ പെടുന്നുണ്ട്. ഇത് വേദനാസംഹാരിയായി വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു. നിരവധി ഫാർമ കമ്പനികൾ ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുണ്ട്. പാരസെറ്റാമോളും പെന്റാസോസൈനും ചേർന്ന സംയോഗവും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതും വേദനാ സംഹാരിയായാണ് ഉപയോഗിച്ചിരുന്നത്. ലെവോസെട്രിസൈനും ഫെനിലെഫ്രൈനും ചേർന്നതാണ് മറ്റൊരു മരുന്ന്. ഇത് മൂക്കൊലിപ്പിന് ഡോക്ടർമാർ നിർദ്ദേശിച്ചു വന്നിരുന്നതാണ്.

പോഷകസംബന്ധമായ പ്രശ്നങ്ങൾക്ക് നിർദ്ദേശിച്ചു വന്നിരുന്ന മരുന്നുകളും നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. മൾട്ടിവൈറ്റമിൻ മരുന്നുകളാണ് ഇവ. പാരസെറ്റമോൾ, ട്രാമഡോൾ, ടോറിൻ, കഫെയ്ൻ എന്നിവയുടെ സംയോഗങ്ങളും നിരോധിക്കപ്പെട്ടു.പനി, കോൾഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷൻ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. ഇക്കാരണത്താൽ തന്നെ വ്യാപകമായ ഉപയോഗത്തിൽ ഈ മരുന്നുകൾ വന്നിട്ടുണ്ട്. കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്പിനേഷൻ മരുന്നുകൾ ഡോക്ടര്‍മാർ എഴുതുക പതിവാണ്. നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഇവയുമുണ്ടെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments