തിരുവനന്തപുരം: കേരളത്തിൽ അഭയം തേടിയെത്തിയ കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. മൊണാലിസ ഭോസ്‍ലെയുടെ സഹോദരനായ അജയ്സിങ് ഭോസ്‍ലെയുടെ ആശുപത്രി രേഖകളിൽ വ്യാപകമായി കൃത്രിമം കാണിച്ചാണ് ഈ അട്ടിമറിക്ക് പിന്നിലെ നീക്കങ്ങൾ നടക്കുന്നത്.
ഇരുവരും തമ്മിൽ ഒരു വയസ്സുമാത്രമാണ് പ്രായവ്യത്യാസം. അജയ്സിങ് ഭോസ്‍ലെ ജനിച്ചപ്പോഴുള്ള ആശുപത്രി രേഖ തിരുത്തി മൊണാലിസ ഭോസ്‍ലെ എന്നാക്കുകയായിരുന്നു. മൊണാലിസയുടെ യഥാർഥ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കി. നിലവിലുള്ള രേഖകൾ റദ്ദാക്കാനായി പെൺകുട്ടിയുടെ പിതാവിനെക്കൊണ്ട് അപേക്ഷിപ്പിച്ചിട്ടുണ്ട്. മൊണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ കേസെടുത്തതും കേരള പൊലീസ് മേധാവിയോട് ഡൽഹിയിൽ ഹാജരാകാൻ ദേശീയ പട്ടിക വർഗ കമീഷൻ നിർദേശിച്ചതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്.
2015 മെയ് 20ന് എടുത്ത ആധാർ കാർഡിൽ മൊണാലിസയുടെ ജനന തീയതി 2008 ജനുവരി ഒന്നാണ്. 18 വയസ്സ് പൂർത്തിയായപ്പോൾ പുതിയ ഫോട്ടോ ഉൾപ്പെടെ ചേർത്ത് പുതുക്കിയ ആധാർ കാർഡിലും ഇതേ ജനനതീയതിയാണ്. 2025 ജൂൺ അഞ്ചിനാണ് മൊണാലിസയ്ക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചത്. വൈകി നൽകുന്ന ജനന സർട്ടിഫിക്കറ്റ് അപേക്ഷ പരിഗണിക്കുമ്പോൾ ആർഡിഒ ഉൾപ്പെടെ അന്വേഷണം നടത്തണം. ഇങ്ങനെ അന്വേഷിച്ച് നൽകിയ ജനന സർട്ടിഫിക്കറ്റാണ് അട്ടിമറിച്ചത്. സർട്ടിഫിക്കറ്റ് റദ്ദാക്കുംമുമ്പ് മൊണാലിസയോട് വിശദീകരണം ചോദിച്ചില്ല. പ്രായം തെളിയിക്കുന്ന രേഖ പരിശോധിച്ചാണ് പൂവാർ പഞ്ചായത്ത് കെ സ്‌മാർട്ട് വഴി വിവാഹ സർട്ടിഫിക്കറ്റ് നൽകിയത്.
കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്ന 2008ലെ ചട്ടം ആറ് പ്രകാരമാണ് ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തത്. ഇതിന് കക്ഷികളുടെ മതമോ ഏത് മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്നോ തെളിയിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. മൊണാലിസയുടെ വിഷയത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കേരള പൊലീസ് ദേശീയ പട്ടികവർഗ കമീഷനിൽ ഹാജരായി റിപ്പോർട്ട് നൽകിയിരുന്നു.



