ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ വെടിയേറ്റ് മരിച്ചു. അജ്ഞാതരായ തോക്കുധാരികളാണ് ഇയാളെ വെടിവെച്ചുകൊന്നത്. ഇത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്നാണ് അധികൃതരുടെ സംശയം.
അക്രമികൾ വളരെ അടുത്തുനിന്ന് അഫ്രീദിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയുണ്ടകളേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തിന് ശേഷം അക്രമികൾ ഉടൻ തന്നെ രക്ഷപ്പെട്ടു.ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ലഷ്കർ-ഇ-തൊയ്ബയുടെ റീജിയണൽ ഘടനയിലെ ഒരു പ്രധാന വ്യക്തിയായിരുന്നു അഫ്രീദി. സംഘടനയുടെ തലവൻ ഹാഫിസ് സയീദുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. മേഖലയിലെ റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളും ഏകോപനവും ഇയാളാണ് കൈകാര്യം ചെയ്തിരുന്നത്.
പാകിസ്ഥാനിലെ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികൾക്ക് നേരെ അടുത്ത കാലത്തായി നടന്നുവരുന്ന കൊലപാതകങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇതിനുമുമ്പ് ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിലും സമാനമായ രീതിയിൽ ഭീകര സംഘടനകളുടെ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.



