ചിലപ്പോൾ മഴയൊരു
പെരുമ്പറ കൊട്ടി
തകിലടി മേളം താളം തുള്ളി, മണ്ണിൻ
മാറിൽ തല്ലും…
ചിലപ്പോൾ മഴയൊരു
ഉന്മാദിനിപോൽ
ഉടലഴിച്ചാടി,യുള്ളം പൊട്ടി
കടലായ് തീരം നിറയും.
ചിലപ്പോൾ മഴയൊരു
പ്രണയിനിയായി
മൃദുസ്പർശയായി, ചന്നം പിന്നം
സിരകളെയാകെയുണർത്തും.
ചിലപ്പോൾ മഴയൊരു
കാമാതുരയായ്
സീൽക്കാരം മുറുകി പത്തി വിടർത്തി,
ഉൾക്കടലിൽ നുര ചിന്തും.
ചിലപ്പോൾ മഴയൊരു
വിരഹിണിയായി
വിഷാദാർദ്രയായി കണ്ണും നട്ട് ,
ഉമ്മറവാതിലിലുറയും.
ചിലപ്പോൾ മഴയൊരു
പൂവിതൾഗന്ധമായ്
കാറ്റിൻ കരങ്ങളിൽ മുങ്ങി
പ്പൊങ്ങി,
പെണ്ണഴ,കെഴുതിവരക്കും.
ചിലപ്പോൾ മഴയൊരു
രാത്രിസംഗീതമായ്
നിദ്രാതലങ്ങളെ പൂകി
പ്പുണർന്ന്,
ഒരു പുതപ്പിൻ കീഴിലുറങ്ങും.
ചിലപ്പോൾ മഴയൊരു
തഴപ്പായയായി
കറുത്തുവളർന്ന് തുണ്ടം
ഛേദിച്ച്, മണ്ണടരുകളിൽ
ചോരപ്പുഴയായൊഴുകും.



