ഇരിങ്ങാലക്കുട കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഒരു തട്ടുകടയില്‍ നിന്ന് വാങ്ങിയ സോഡയില്‍ നിന്നാണ് പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്.
കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവർത്തിക്കുന്ന റിലാക്‌സ് സോഡാ കമ്പനിയില്‍ നിന്നുള്ളതായിരുന്നു സോഡ. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനം അടച്ചുപൂട്ടി.
ചെറായി സ്വദേശി ഉണ്ണിയൻ പുരയ്ക്കല്‍ വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവർ വാങ്ങിയ ജീരക സോഡയില്‍ നിന്നാണ് പാമ്പിനെ കിട്ടിയത്. സോഡാ കുപ്പി തുറന്ന് കുടിക്കാൻ എടുത്ത സമയത്ത് മുകളില്‍ എന്തോ തങ്ങി നില്‍ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പിൻകുഞ്ഞാണെന്ന് മനസ്സിലായത്. തുടർന്ന് ഇവർ കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി വിഭാഗത്തിലേക്ക് വിളിച്ച് പരാതിപ്പെട്ടു. സോഡാ കുപ്പിയുടെ വിഡിയോ വാട്സാപ്പില്‍ അയച്ചു കൊടുത്തു. തുടർന്ന് ഫുഡ് സേഫ്റ്റി ഓഫിസർ ഡോ.എം.ബർഷാനയുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി.
സോഡാ നിർമാണത്തിനായി കഴുകി വയ്ക്കുന്ന കുപ്പികള്‍ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. ഒരുദിവസം രാത്രി കഴുകി വയ്ക്കുന്ന കുപ്പിയില്‍ പിറ്റേ ദിവസമാണ് സോഡ നിറയ്ക്കുന്നത്. ഇതിനിടിലാകാം പാമ്പ് കയറിയതെന്നാണു നിഗമനം എന്ന് ഫുഡ് സേഫ്റ്റി ഓഫിസർ പറഞ്ഞു. അടച്ചുറപ്പില്ലാത്ത രീതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന മുഴുവൻ സ്റ്റോക്കും നശിപ്പിച്ചു.



