കൊല്ലത്ത് രണ്ടര വയസ്സുകാരിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. സജീർ, സൗമ്യ ദമ്പതികളുടെ മകൾ ഹഫ്സയ്ക്കാണ് നായയുടെ കടിയേറ്റത്. ചിതറ തലവരമ്പിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവ് നായ കൈയിൽ കടിക്കുകയായിരുന്നു.
കുഞ്ഞിന്റെ വലതു കൈ നായ കടിച്ചുവലിക്കുകയും കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയതോടെ നായ ആക്രമണത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി.
തുടർചികിത്സയ്ക്കായി കുട്ടിയെ നാളെ പാരിപ്പള്ളിയിലുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
അതേസമയം, പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറച്ചുനാൾ മുൻപ് മൂന്ന് വയസുകാരിക്ക് നേരെയും തെരുവ്‌നായ ആക്രമണം ഉണ്ടായിരുന്നു. പഞ്ചായത്തിലടക്കം പരാതികൾ നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്.



