രാത്രിയിലെ ജോലികൾ വേഗം ചെയ്തു തീർക്കുന്നതിനിടെയാണ് കൂട്ടുകാരിയുടെ ഫോൺ വന്നത്. വേഗം ടിവി നോക്ക് എന്നു പറഞ്ഞാണ് അവൾ ഫോൺ വെച്ചത്. അവളുടെ ശബ്ദത്തിലെ ഗൗരവമാണ് ടി വി വെയ്ക്കാൻ പ്രേരിപ്പിച്ചത്.
ടിവിയിൽ അമേരിക്കയിൽ അന്ന്( സെപ്റ്റംബർ) 11-ാം തിയ്യതി രാവിലെയുണ്ടായ അറ്റാക്കിനെ കുറിച്ചുള്ള കാഴ്ചകളാണ്. ഒരു നടുക്കത്തോടെയാണ് ആ കാഴ്ചകളും വിവരണങ്ങളും കണ്ടതും കേട്ടതും അല്ലേ…… അതെല്ലാം ചരിത്രം . ഇന്ന് ആ സ്ഥലം എട്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന 9/11 മെമ്മോറിയൽ, അവിടുത്തെ തിരക്കിനിടയിൽ സ്മരണയ്ക്കും ധ്യാനത്തിനുമുള്ള സ്ഥലമാക്കിയിരിക്കുന്നു.
മെമ്മോറിയലിൻ്റെ കേന്ദ്രബിന്ദു 9 /11 ആക്രമണത്തിനും 1993 ലെ വേൾഡ് ട്രേഡ് സെൻ്റർ ബോംബാക്രമണത്തിനും ഇരയായവരുടെ പേരുകൾ പട്ടികപ്പെടുത്തുന്ന വെങ്കല പാരപെറ്റുകളാൽ ചുറ്റപ്പെട്ട ഇരട്ട വെള്ളച്ചാട്ട കുളങ്ങളാണ്.
ഓരോ കുളങ്ങളും ഏകദേശം ഒരു ഏക്കർ വലിപ്പമുണ്ടത്രേ!
ഏറ്റവും വലിയ മനുഷ്യനിർമിത വെള്ളച്ചാട്ടങ്ങൾ ഈ കുളങ്ങളിൽ അടങ്ങിയിരിക്കുന്നു. ഓരോന്നിലും വലിയൊരു ചതുരാകൃതിയിലുള്ള തടത്തിലേക്ക് വെള്ളം വീഴുന്നു. അവിടെ നിന്നും ഓരോ കുളത്തിലെയും വെള്ളം മറ്റൊരു 20 അടി താഴേക്ക് വീഴുന്നു. പിന്നീട് ഒരു ചെറിയ കേന്ദ്ര ശൂന്യതയിലേക്ക് അപ്രത്യക്ഷമാകുന്നു.
വാസ്തുശില്പി പറയുന്നതനുസരിച്ച്, കുളങ്ങൾ “അഭാവത്തെ ദൃശ്യമാക്കി” പ്രതിനിധീകരിക്കുന്നു എന്നാണ്. ഒഴുകുന്ന വെള്ളത്തിൻ്റെ ശബ്ദം, നഗരത്തിൻ്റെ തിരക്കേറിയ ശബ്ദങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.
9/11 നു ശേഷം ഈ സ്ഥലത്തിൻ്റെ പുനരുജ്ജീവനത്തിനായി
വേൾഡ് ട്രേഡ് സെൻ്റർ സൈറ്റിൽ സ്ഥിരമായ ഒരു സ്മാരകത്തിനായി ഒരു ഡിസൈൻ തിരഞ്ഞെടുക്കുന്നതിന് ഒരു അന്താരാഷ്ട്ര മത്സരം വെച്ചിരുന്നു. ദേശീയതയോNew പ്രൊഫഷണൽ അക്രഡിറ്റേഷനോ പരിഗണിക്കാതെ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്നവർക്കായി മത്സരം തുറന്നിരുന്നു, അങ്ങനെയാണ് ഈ നിർമ്മിതി രൂപകൽപ്പനയിലുണ്ടായത്.
വെങ്കല പാരപ്പെറ്റുകളിൽ ഓഫീസിൻ്റെ പേരിനോട് ചേർന്നാണ് പേരുകൾ എഴുതിയിരിക്കുന്നത്. ചില പേരുകളുടെ അടുത്ത് ഫ്രഷും അല്ലാത്തതുമായ പൂക്കളും കണ്ടു. ഏകദേശം 3000 ആളുകളുടെ പേരുകൾ ഉണ്ട്. വെറുതെ പേരുകൾ നോക്കി നടന്നപ്പോഴാണ് ‘ സ്നേഹ ………..’ അങ്ങനെയൊരു പേര് കണ്ടത്. പേരിൻ്റെ കൂടെയുള്ള പേര് കണ്ടപ്പോൾ ഒരു മലയാളി ആണെന്ന് മനസ്സിലായി. ഒരു മലയാളി മറ്റൊരു മലയാളിയെ കണ്ടതിൻ്റെ സന്തോഷമോ ദുഃഖമോ ആയിട്ട് കുറെ നേരം അവിടെ തന്നെ ചിലവഴിച്ചു.
പക്ഷെ സ്നേഹയുടെ വിശേഷം അവിടം കൊണ്ടും തീരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സുഹൃത്തുമായി വിശേഷം പങ്കുവെച്ചപ്പോൾ, 9/11 നു ശേഷം വേൾഡ് സെൻ്ററിന് ചുറ്റുമുള്ള ഹോട്ടലിലെ താമസത്തിനുള്ള മുറികളുടെ റേറ്റ് ഭയങ്കരമായി താഴ്ന്നു. പലർക്കും ആ പ്രദേശത്ത് താമസിക്കാൻ ഭയമായിരുന്നുവത്രേ!ഓഫീസ് കാര്യങ്ങൾക്കായി ന്യൂ യോർക്ക് സ്ഥിരം സന്ദർശിക്കുന്ന അദ്ദേഹത്തിൻ്റെ വാസം ഈ പ്രദേശത്തായിരുന്നു. ഒരു ദിവസം രാത്രി എന്തോ ദുഃസ്വപനം കണ്ടു എണീറ്റ അദ്ദേഹം ആ ‘ഹാംഗ് ഓവർ ‘ പോകാനായി വെറുതെ ലാപ്ടോപ്പ് തുറന്നപ്പോൾ കൈതട്ടി തുറന്നു വന്നത് ഈ സ്നേഹയെ കുറിച്ചുള്ള youtube ആയിരുന്നു! ഈ ദിവസത്തിന് മുൻപെ അവർ മിസ്സിംഗ് ആയിരുന്നുവത്രേ! അതോടെ പൂർണ്ണമായും ഉറക്കം നഷ്ടപ്പെട്ട അദ്ദേഹം രാവിലെ തന്നെ ഈ കുളത്തിൻ്റെ അവിടെ വന്നപ്പോൾ ചെന്ന് നിന്നത് ഈ പേരിന് മുൻപിലും. നിങ്ങളുമായി യാത്ര വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനു വേണ്ടി ആ പേരിൻ്റെ ഫോട്ടോ ഞാനും എടുത്തിട്ടുണ്ടായിരുന്നു. പക്ഷെ അപ്പോൾ ആ ഫോട്ടോ നോക്കിയിട്ട് കാണാനുമില്ല. ഒരു പാട് ഫോട്ടോകൾ എടുത്തതു കൊണ്ട് ഫോണിൻ്റെ ഗാലറി നിറഞ്ഞതിൻ്റെ മെസ്സേജ് ഉണ്ടായിരുന്നതിനാൽ പിന്നീട് അതെല്ലാം ഡിലീറ്റ് ചെയ്തിരിക്കാം എന്ന് സ്വയം പറഞ്ഞ് സമാധാനിച്ചെങ്കിലും ‘സ്നേഹ ‘ഞങ്ങളുടെ ഇടയിലെ ഒരു ദുരൂഹത ആയി എന്നു പറയാം.
ഈ കുളങ്ങൾക്ക് ചുറ്റുമായി 400-ലധികം ഓക്ക് മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട് .
ആ മരങ്ങൾക്കിടയിലെ ‘സർവൈവർ ട്രീ’, യാണ് ഇവിടുത്തെ താരം. പേരിൽ സൂചിപ്പിക്കുന്നതു പോലെ
ഈ പ്രദേശത്തിൻ്റെ പുനരുജ്ജീവനത്തിനായി വന്ന തൊഴിലാളികൾ
ഗുരുതരമായി തകർന്ന മരം കണ്ടെത്തി. അതിനെ അവർ അവിടെ നിന്ന് നീക്കം ചെയ്ത് പ്രസ്തുത കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് കൈമാറി.
പിന്നീട് ആരോഗ്യം വീണ്ടെടുത്ത ട്രീയെ വേൾഡ് ട്രേഡ് സെൻ്റർ സൈറ്റിലേക്ക് തിരികെ നൽകി.’ സർവൈവർ ട്രീ’ എന്ന പേരിൽ അറിയപ്പെടുന്നു. അവിടെ വന്നവർ എല്ലാം ‘ സർവൈവർ ട്രീ’ കാണാനുള്ള തിരക്കിലാണ്.ട്രീയുടെ പിന്നാമ്പുറ കഥ കേട്ടപ്പോൾ,നമുക്ക് വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്കു പോലും വളരെ അധികം പ്രാധാന്യം കൊടുത്ത് അതിനെയൊരു ‘ സംഭവം’ ആക്കിയെടുക്കുന്നതാണ് വിദേശികളുടെ നയം എന്നു തോന്നുന്നു.

Thanks




അമേരിക്കൻ കാഴ്ചകൾ നേരിൽ കണ്ടു…
ഒപ്പം സെപ്റ്റംബർ 11ലെ ദുരന്തവും
Thanks 🙏
ഹൃദ്യമായ വിവരണം 👏👍
Thanks 🙏