തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അൽപ്പസമയം മുമ്പ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമം ഡോക്ടർമാർ തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുന്‍പ് തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പുന്നപ്ര വയലാര്‍ സമരത്തിന്റെ നേതൃനിരയില്‍ സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദന്‍. ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണില്‍ നാലുതലമുറകളെ ആവേശപൂര്‍വ്വം നയിച്ച നേതാവ് എന്ന ബഹുമതിയും ഇനി വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതായിരിക്കും.



