വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ പടക്ക നിർമ്മാണശാലയിൽ നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിലെ ‘വനജ ഫയർ വർക്‌സ്’ എന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചയോടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ആദ്യം നടന്ന ഉഗ്ര സ്ഫോടനത്തിന് പിന്നാലെ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന് ഫാക്ടറിയിൽ വീണ്ടും സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തി. രണ്ടാമതുണ്ടായ സ്ഫോടനത്തിൽ പൊലിസുകാർ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു. ഇവരെ ഉടൻ തന്നെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധന തുടരുകയാണ്.
കൊല്ലപ്പെട്ട 24 പേരിൽ 20 പേരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി നാലുപേരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 14 അംഗ വിദഗ്ധ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകുന്നത്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാല് പ്രത്യേക പൊലിസ് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ എസ്.പി ശ്രീനാഥ് അറിയിച്ചു.
വെടിമരുന്ന് മിശ്രിതം തയ്യാറാക്കുന്നതിനിടെയുണ്ടായ ഘർഷണമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതം മൂലം പടക്കനിർമ്മാണ ശാലയ്ക്ക് ചുറ്റും പത്ത് കിലോമീറ്റർ ചുറ്റളവിൽ വരെ പ്രകമ്പനമുണ്ടായി. ഭൂചലനത്തിന് സമാനമായ അനുഭവമാണ് ഉണ്ടായതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.
ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ കൗൺസിൽ ചെയർമാൻ മുത്തുമണിക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് നിർമ്മാണശാല. ലൈസൻസോടെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെങ്കിലും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സംഭവസ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ്



