കേരളത്തിൽ അതികഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാനും നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ കുപ്പി വെളളത്തിന്റെയും ജ്യൂസ് കടകളുടെയും ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യവകുപ്പ് പരിശോധനകളും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും റെക്കോര്‍ഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം രേഖപ്പെടുത്തിയത് 117.15 ദശലക്ഷം യൂണിറ്റാണ്.



