കർണാടകയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ബംഗളൂരുവിനടുത്തുള്ള ഹെസരഘട്ടയിലെ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഫാമിലെ 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കി. ഫാമിലെ പത്ത് ജീവനക്കാരെ നിരീക്ഷണത്തിന്റെ ഭാഗമായി ക്വാറന്റൈനിലാക്കി.
കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണമെന്നുള്ള നിർദ്ദേശവും ഇതിനകം നൽകിയിട്ടുണ്ട്.
നിരീക്ഷണ മേഖലയ്ക്കുള്ളിൽ 54 ചിക്കൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സമീപത്തുള്ള 36 ഗ്രാമങ്ങളും ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു, കർശനമായ നിരീക്ഷണവും പ്രതിരോധ നടപടികളും നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിൽ സർക്കാർ വിവിധ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.



