ജീവിതസായാഹ്ന വേളയിൽ
അനന്തതയിലേക്ക്
കൺനട്ടിരിക്കുമ്പോൾ
ഉള്ളംനിറയെ കഴിഞ്ഞകാല
സ്‌മൃതികൾ പെയ്തിറങ്ങി…
തുണയ്ക്കാരുമില്ലാതെ
ഒറ്റപ്പെടലിൻ വീർപ്പുമുട്ടലിൽ
പൂമുഖത്തിണ്ണയിലെ
ചാരുകസേരയിൽ
തേങ്ങിപ്പിടയുന്ന വൃദ്ധമനം…
ഒന്നുരിയാടാൻ
ചാരെകൊച്ചുമക്കളില്ല,
ഇണയുമെന്നേ വിട്ടകന്നുപോയ്
ആരുമില്ലാഭവനത്തിൽ
ഇനിയുമെത്ര ദിനങ്ങൾ…
ഇരുളണയുമ്പോൾ കൂട്ടിനായ്
മിന്നാമിന്നും
കാതോരം മൂളുമാ കൊതുകിൻ
താരാട്ടും
ഒടുവിൽ നെടുവീർപ്പിൽ
തീരുമാഗദ്ഗദങ്ങളും..
നിദ്രപുണരാൻ വൈകിയരാവിൽ
ഇന്നിന്റെ സത്യങ്ങളുൾക്കൊള്ളുമാ
വൃദ്ധമനം
ഓർമ്മകളുടെ ഓളപെയ്ത്തിൽ
ചാഞ്ചാടിയാടുമാ സായാഹ്നം



