നെൽപ്പാടം വിശാലമായി പരന്നു കിടക്കുകയാണ്.
ഒറ്റച്ചാട്ടത്തിന് വരമ്പത്തെത്തി.
നെൽക്കെതിരെല്ലാം പാലടിച്ചു തുടങ്ങിയിരിക്കുന്നു.
അപ്പുവിന്റെ മുട്ടിനു മുകളിൽ പൊക്കമായിട്ടുണ്ട്.
അവൻ സൂക്ഷിച്ചു നോക്കി.
രണ്ടുമൂന്നു മീറ്റർ അപ്പുറത്ത് പാടത്തിനകത്ത് നെല്ല് വകഞ്ഞു മാറ്റിയപോലെ നിൽക്കുന്നതായി കണ്ടു.
അടുത്തു ചെന്ന് ശ്രദ്ധിച്ചപ്പോൾ വളരെ നേരിയ ശബ്ദം.
‘അതെ,പൂച്ചയുടെതാണ്’.
അതിന്റെ കഴുത്തിൽ വള്ളി മുറുകിട്ടുണ്ടാവും.
അപ്പു കുനിഞ്ഞ്, നെല്ല് വകഞ്ഞു മാറ്റി.
പൂച്ച ചത്തിട്ടില്ല.
അതിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളിയുടെ കുടുക്ക് മുറുകിയിരിക്കുന്നു..
വള്ളിയുടെ അറ്റത്തിന് നല്ല നീളമുണ്ട്..
ആ പൂച്ച പ്രാണനു വേണ്ടി പിടയുകയാണ്.
അപ്പു വേഗം അതിനെ എടുത്തു.
കഴുത്തിലെ കുടുക്ക് ഒരുതരത്തിലും അഴിക്കാൻ പറ്റുന്നില്ല..
അത് വല്ലാതെ മുറുകെയിരിക്കുന്നു.’ മുറുകെ പിടിച്ചാൽ അത് ചത്തു പോകുമോ എന്നുപോലും അവന് തോന്നി.
‘ഒരു കത്തിയോ മറ്റോ കിട്ടിയിരുന്നെങ്കിൽ ‘
” എന്റെ ഈശ്വരാ ”
താമസിക്കുന്ന ഓരോ നിമിഷവും അവനെ വേവലാതിപ്പെടുത്തി.
“എന്നെ ഒന്ന് സഹായിക്കണേ ദൈവമേ “.
അവൻ പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല.
ആ പൂച്ചയുടെ കഴുത്ത് തന്റെ ചുണ്ടിനോട് ചേർത്തു.
തന്റെ കൊച്ചു പല്ലുകൾ കൊണ്ട് പ്ലാസ്റ്റിക്ക് വള്ളി കടിച്ചു പൊട്ടിക്കുവാൻ പരിശ്രമിക്കുകയാണ്.
കുറേശ്ശെ പൊട്ടിക്കുമ്പോൾ പൂച്ചയുടെ ശബ്ദം തീരെ നേർത്ത് നേർത്ത് വരുന്നുണ്ടായിരുന്നു.
ഒടുവിൽ ആ വള്ളി പൊട്ടി!
പൂച്ച സ്വതന്ത്രനായി.
അത് വേച്ചും വീണും ആ വയലിലൂടെ നടന്നു.
അപ്പു ഒറ്റച്ചാട്ടത്തിന് പറന്ന് വഴിയിലെത്തി.എന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ നടക്കാൻ തുടങ്ങി.
തന്റെ വായിൽ പറ്റിപ്പിടിച്ചിരുന്ന പൂച്ചയുടെ രോമങ്ങൾ തുടച്ചു മാറ്റിയപ്പോൾ അവന് ഒരു അറപ്പും തോന്നിയില്ല.
അതിനെ എടുത്തപ്പോഴും വള്ളി കടിച്ചു മുറിക്കുമ്പോഴും ഒരു ദുർഗന്ധവും അവൻ അറിഞ്ഞിരുന്നില്ല.
ആ കുഞ്ഞു മനസ്സിൽ അപ്പോൾ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
‘ ആ ജീവൻ രക്ഷിക്കണം’
തെളിഞ്ഞ മാനത്ത് ഓറഞ്ച് നിറത്തിലുള്ള മേഘ ശകലങ്ങൾ ഏതോ കുട്ടി വരച്ച ജലച്ചായ ചിത്രം പോലെ മനോഹരമായിരിക്കുന്നു.
ഇളം കാറ്റിൽ
കാപ്പിപ്പൂവിന്റെ സുഗന്ധം അവനെ തഴുകി.
വീട്ടിലേക്ക് നടക്കുമ്പോൾ ഏതോ ഒരു മൂളിപ്പാട്ട് അവന്റെ ചൂണ്ടിൽ തത്തിക്കളിച്ചിരുന്നു.
( തുടരും…………)




അച്ചൊടാ🥰 അപ്പുവിനെ ഒത്തിരി ഇഷ്‌ടം😘🤝👌 നല്ല കഥ✍️
മനോഹരം