ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.ലക്നൗ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. 34 പന്തിൽ 49 റൺസെടുത്ത വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ബെംഗളൂരു അനായാസ വിജയം കുറിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിനെ ആർസിബി ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദറും മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറുമാണ് ലക്നൗ നിരയെ തകർത്തത്.ക്രുനാൽ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. 32 പന്തിൽ 40 റൺസെടുത്ത മിച്ചൽ മാർഷും 39 റൺസ് നേടിയ മുകുൾ ചൗധരിയും മാത്രമാണ് ലക്നൗ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ ഋഷഭ് പന്ത് പിന്നീട് തിരിച്ചെത്തിയെങ്കിലും തിളങ്ങാനായില്ല.മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ ഫിലിപ് സാൾട്ടിനെ (7) നഷ്ടമായെങ്കിലും കോലിയും ദേവ്ദത്ത് പടിക്കലും (10) ചേർന്ന സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. രജത് പടിധാർ (27), ജിതേഷ് ശർമ (23) എന്നിവർ നിർണായക സംഭാവനകൾ നൽകിയപ്പോൾ, അവസാനം ടി ഡേവിഡും റൊമാരിയോ ഷെപേർഡും ചേർന്ന് ബെംഗളൂരുവിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.



