Tuesday, May 7, 2024
Homeഇന്ത്യവിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു.

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു.

ന്യൂഡൽഹി: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ചിട്ടി ആയി പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്.
1986-ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രം മുതലാണ് പിന്നണി ഗായകൻ എന്ന നിലയിൽ പങ്കജ് ഉദാസ് ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികൾ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത തന്നെ തുറന്നെങ്കിലും പങ്കജ് ഉദാസിന്റെ പ്രണയം എന്നും പ്രണയവും ലഹരിയും ഇഴചേർന്ന, നിലാവിന്റെ നനവുള്ള ഗസലിനോടായിരുന്നു.

ഗുജറാത്തിലെ ചർഖ്ഡി എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച പങ്കജിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു പാട്ടിനോടുള്ള പ്രണയം. മൂത്ത് സഹോദരൻ മൻഹർ ഉദാസ് നേരത്തെ ബോളിവുഡിൽ സാന്നിധ്യമറിയിച്ചയാളാണ്. കല്ല്യാൺജി ആനന്ദ്ജിമാരുടെ സഹായിയായി മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന മൻഹറിന് ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുംമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചെങ്കിലും ഒരു അർഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല.

അതുകൊണ്ടു തന്നെ ചേട്ടന്റെ പാത പിന്തുടർന്നുവന്ന പങ്കജ് പിന്നണി ഗാനരംഗത്തേക്കാൾ ഗസലുകൾക്ക് പ്രാധാന്യം കൊടുത്തു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാൽ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസൽ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്. മുംബൈയിൽ സെന്റ് സേവിയേഴ്‌സ് കോളേജിൽ പഠിക്കാനെത്തിയതോടെയാണ് ആ പ്രതിഭയ്ക്ക് വളരാനുള്ള വളക്കൂറുളള മണ്ണായത്. രാജകോട്ട് സംഗീത നാടക അക്കാദമിയിൽ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റർ നവരംഗിന്റെ കീഴിൽ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയാണ്.

RELATED ARTICLES

Most Popular

Recent Comments