ഗുവാഹത്തി: ഐപിഎല്ലിൽ റൺവേട്ടക്കാരുടെ പട്ടികയിൽ വൻ അഴിച്ചുപണി നടത്തി രാജസ്ഥാൻ റോയൽസിന്റെ യുവവിസ്മയം വൈഭവ് സൂര്യവംശി ഓറഞ്ച് ക്യാപ് സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ വെറും 26 പന്തിൽ നിന്ന് 78 റൺസ് അടിച്ചുകൂട്ടിയ പ്രകടനമാണ് 15 കാരനായ വൈഭവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.
ഇതോടെ നാല് മത്സരങ്ങളിൽ നിന്നായി 200 റൺസ് പൂർത്തിയാക്കിയ താരം സഹതാരം യശസ്വി ജയ്സ്വാളിനെ (183) പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. 266.67 എന്ന മാരക പ്രഹരശേഷിയോടെ ബാറ്റ് ചെയ്യുന്ന വൈഭവ്, ആർസിബിക്കെതിരെ 15 പന്തിൽ അർധസെഞ്ചുറി തികച്ചാണ് സീസണിലെ തന്റെ രണ്ടാം ഫിഫ്റ്റി ആഘോഷിച്ചത്.രാജസ്ഥാൻ നിരയിലെ തന്നെ ധ്രുവ് ജുറെൽ (176) മൂന്നാം സ്ഥാനത്തെത്തിയതോടെ റൺവേട്ടയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും രാജസ്ഥാൻ താരങ്ങളുടെ കൈകളിലായി. ഡൽഹിയുടെ സമീർ റിസ്‌വി, കൊൽക്കത്തയുടെ അംഗ്രിഷ് രഘുവംശി എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ.
ബാറ്റിംഗിലെ ഈ സമ്പൂർണ്ണ ആധിപത്യത്തിന് പിന്നാലെ ബൗളിംഗിലും രാജസ്ഥാൻ കരുത്തുകാട്ടി. ആർസിബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയ് ഒൻപത് വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് സ്വന്തമാക്കി ഒന്നാം സ്ഥാനത്തെത്തി. ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ എന്നിവരാണ് വിക്കറ്റ് വേട്ടയിൽ തൊട്ടുപിന്നിലുള്ളത്.



