കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ ഉടമയെയും ജീവനക്കാരനെയും ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപമുള്ള ടി കമ്പനി എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം നൽകാതെ മടങ്ങാൻ യുവാക്കൾ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
സംഭവത്തിൽ കടയുടമ അത്താണി സ്വദേശി തൻസിൽ, ജീവനക്കാരനായ ആസാം സ്വദേശി അബ്ബാസ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കടയിൽ പതിവായി എത്താറുള്ള മൂന്ന് പേര്‍ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചത് ജീവനക്കാരൻ തടഞ്ഞു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആദ്യം ജീവനക്കാരനെയും തടയാൻ എത്തിയ കടയുടമയെയും മർദിക്കുകയായിരുന്നു.
തൻസിലിന്റെ മുഖത്തും മൂക്കിനും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോടും സമാനമായ സംഭവം നടന്നിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിക്ക് മുൻവശത്തുള്ള ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിച്ചു. ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം.
ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ വിലവരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ പുറത്തുപോയി ഇരുമ്പ് വടിയുമായി തിരിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു.



