ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് മേഖലയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസമായി വിമാനക്കമ്പനികൾ നിയന്ത്രിത സർവീസുകൾ പുനരാരംഭിച്ചു.
ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ കമ്പനികൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ തുടങ്ങിയതോടെ മലയാളികളടക്കമുള്ള ഒട്ടനവധി യാത്രക്കാർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാൻ വഴിതെളിഞ്ഞു.
സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും ഒമാനിലെ മസ്കറ്റിൽ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ എന്നിവയ്ക്ക് പുറമെ കേരളത്തിലെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും സർവീസുകൾ നടക്കുന്നുണ്ട്.അതേസമയം, യുഎഇയിലേക്കുള്ള ചില എയർ ഇന്ത്യ സർവീസുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ടെങ്കിലും യൂറോപ്പ്, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചത് വലിയ ആശ്വാസമാണ്.
യാത്രാ സൗകര്യങ്ങൾ വർദ്ധിക്കുന്നുണ്ടെങ്കിലും വിമാന ടിക്കറ്റ് നിരക്കിലുണ്ടായ അമിതമായ വർദ്ധനവ് പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യം സിവിൽ വ്യോമയാന മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെങ്കിലും നിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല.
വിദേശ വ്യോമയാന അധികൃതരുമായി ചേർന്ന് യാത്രക്കാരുടെ സുരക്ഷയും യാത്രാ ക്രമീകരണങ്ങളും മന്ത്രാലയം നേരിട്ട് വിലയിരുത്തുന്നുണ്ട്. സുരക്ഷിതമായി നാട്ടിലെത്തിയ യാത്രക്കാർ വലിയ ആശ്വാസമാണ് പങ്കുവെക്കുന്നത്.മറ്റൊരു വശത്ത്, പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ക്രൂഡ് ഓയിൽ വില ബാരലിന് 79.75 ഡോളറിലേക്ക് എത്തിച്ചു.ഈ സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിക്കുന്നുണ്ട്.
യുഎസ് ഉപരോധ ഭീഷണികൾക്കിടയിലും വിലക്കുറവുള്ള റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.



