പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് വ്യാഴാഴ്ച തന്റെ പദവി രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം. അദ്ദേഹത്തിന്റെ രാജിക്കു പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ജഗ്ദീപ് ധൻകറിന് ശേഷം 2022-ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റ ആനന്ദ ബോസ്, മൂന്ന് വർഷത്തിലേറെ ആ പദവിയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് തന്റെ രാജിക്കത്ത് ഡൽഹിയിലേക്ക് അയച്ചത്. തമിഴ്നാട് ഗവർണറായ ആർ.എൻ. രവി പശ്ചിമ ബംഗാൾ ഗവർണറുടെ അധിക ചുമതല വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2027 നവംബർ വരെ കാലാവധിയുണ്ടായിരുന്ന ആനന്ദ ബോസ്, തന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാൻ 20 മാസം ബാക്കിനിൽക്കെയാണ് പദവി ഒഴിഞ്ഞത്. ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) രാജിവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജിവെച്ചതെന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, ആനന്ദ ബോസിന്റെ പെട്ടെന്നുള്ള രാജിക്ക വാർത്തയിൽ ഞെട്ടലും അഗാധമായ ഉത്കണ്ഠയും രേഖപ്പെടുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് അദ്ദേഹം രാജിവെച്ചതെന്ന് ആരോപിച്ചു. ചില രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായതായാണ് മമത എക്സിലൂടെ (X) പ്രതികരിച്ചത്.



