സാധാരണയായി ആളുകൾ ക്ഷേത്രങ്ങളിൽ പോകുന്നത് ദീർഘായുസ്സിനോ നല്ല ആരോഗ്യത്തിനോ കുടുംബത്തിന്റെ സമാധാനത്തിനോ വേണ്ടി പ്രാർത്ഥിക്കാനാണ്. എന്നാൽ ഇതിന് നേരെ വിപരീതമായ കാര്യത്തിനായി ഒരാൾ പ്രാർത്ഥിക്കുകയും ആ പ്രാർത്ഥന നേരിട്ട് ഒരു കുറിപ്പായി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിക്ഷേപിക്കുകയും ചെയ്തു.
കർണാടകയിലലെ ബെലഗാവി ജില്ലയിലെ ഹുലികുണ്ടേശ്വര ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലാണ് വിചിത്രമായ പ്രാർത്ഥനയുടെ കുറിപ്പ് കണ്ടെത്തിയത്. അടുത്തിടെ നടന്ന ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം കാണിക്ക എണ്ണുന്നതിനിടയിലാണ് ക്ഷേത്ര അധികൃതർ ഈ കുറിപ്പ് കണ്ടെത്തിയത്.
വഴിപാടുകൾക്കിടയിൽ, ഒരു 100 രൂപ നോട്ടിനൊപ്പം അമ്മായിയമ്മയുടെ മരണത്തിനായി കൈപ്പടയിൽ എഴുതിയ സന്ദേശമാണ് ക്ഷേത്രം അധികൃതർക്ക് ലഭിച്ചത്. “ദൈവമേ, എന്റെ കഷ്ടപ്പാടുകൾ നീക്കണമേ. അടുത്ത വർഷത്തെ ഉത്സവത്തിന് മുമ്പ് എന്റെ അമ്മായിയമ്മ മരിക്കട്ടെ,” എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്.
പേരില്ലാത്തതിനാൽ സന്ദേശം എഴുതിയത് മരുമകളാണോ അതോ മരുമകനാണോ എന്നതിനെക്കുറിച്ച് സൂചനകളില്ല. ഭക്തർ സാധാരണയായി കുഞ്ഞുങ്ങൾ ഉണ്ടാകാനോ ജോലി ലഭിക്കാനോ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഒക്കെ വേണ്ടിയുള്ള പ്രാർത്ഥനകളാണ് എഴുതിയിടാറുള്ളതെന്ന് അധികൃതർ പറഞ്ഞു. ഒരാളുടെ മരണം ആഗ്രഹിച്ചുകൊണ്ടുള്ള ഇത്തരം അഭ്യർത്ഥനകൾ അത്യപൂർവ്വമാണെന്നും ഇത് കേട്ടറിഞ്ഞ ക്ഷേത്ര മാനേജ്‌മെന്റിനെയും ഭക്തരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.



