*മാവേലിക്കര താലൂക്ക് ഓഫീസ് ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു.*
ജില്ലയിലെ 55 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കാനുള്ള നടപടികൾ ആരംഭിച്ചതായി റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മാവേലിക്കര താലൂക്ക് ഓഫീസ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ പരിധി വർധിക്കുകയാണ്. അതിനാൽ വിപുലമായ സൗകര്യങ്ങൾ ഓഫീസിന് ആവശ്യമായിരുന്നു. 11,000 ൽ അധികം ചതുരശ്ര അടി വിസ്തീർണത്തിൽ ലൈബ്രറി അടക്കമുള്ള സൗകര്യങ്ങൾ മാവേലിക്കര താലൂക്ക് ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.
ഭൂരഹിതർ ഇല്ലാത്ത കേരളം ഈ സർക്കാരിന്റെ സ്വപ്നമായിരുന്നു. ഇതിൻ്റെ ഭാഗമായി 4,56,000ൽ അധികം കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ മുന്നേറ്റമാണ് മാവേലിക്കര മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നതെന്നും രാജ്യത്തെ എല്ലാ വികസന പ്രവർത്തനങ്ങളിലും ഇന്ന് കേരളമാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കരയിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് സമീപിക്കുന്ന പുതിയ താലൂക്ക് ഓഫീസ് ആധുനിക നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ 5.20 കോടി രൂപ കെട്ടിട നിർമ്മാണത്തിനും റവന്യൂ വകുപ്പ് അനുവദിച്ച 61 ലക്ഷം രൂപ ഓഫീസ് ഫർണിച്ചറുകൾക്കും വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, മാവേലിക്കര നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂധനൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീലാ രവീന്ദ്രൻ ഉണ്ണിത്താൻ, പ്രിയ വിനോദ്, രാജേഷ് കുമാർ, എസ് ശോഭന, എഡിഎം ആശാ സി എബ്രഹാം, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



