പ്രണയമേഘമേ!പൊള്ളുന്ന വേനലിൽ
തനിയേ ഞാനൊരു യാത്രപോയീടവേ,
എവിടെനിന്നെത്തിയെന്നിലായ്
പെയ്തൊരു,
കനിവുതൂകുന്ന നനവായിമാറി നീ!
വിടരുവാൻ നേരമൊരുപാടു
കാത്തൊരാ
ചെറിയ വാകതൻചില്ലകൾ
പൂത്തുപോയ്.
കുസുമകാലമല്ലെങ്കിലും കുളിരുമായ്
ഇടയിലെന്നിലായ് പെയ്തിരുന്നു
പ്രിയാ!
വിറയുമീ കുളിർ നിൽക്കുന്ന നേരവും
പതിയേ നീയെങ്ങു പോയ്മറഞ്ഞു
സഖേ?
വിടരുവാൻ മടിയായൊരു വാകപോൽ
ഹൃദയമാകെയും
വരളുന്നിതെന്നിലായ്.
ഋതു തിരക്കാതെ നീയൊരു കുളിരിളം-
പെരുമഴക്കാലമേറിയോ ചൊല്ലുമോ?
തിരികെ വന്നുമുളച്ചോരു ചില്ലയിൽ
സ്വപ്നമാംപക്ഷി കൂടൊരുക്കുന്നിതാ.
പകരമേകിയ സ്നേഹം ചുരത്തുവാൻ
കൊഴിയുവാൻ മടിയായി സൂനങ്ങളിൽ.
നറുസുഗന്ധങ്ങൾ വീശുമാ തീരവും
നനവൊരുക്കാതെയെങ്ങുപോയിന്നു
നീ
അകലെ മറ്റൊരു തീരത്തു പെയ്യുവാൻ
ഇടയിൽ മറ്റൊരു
പൂക്കാലംതീർക്കുവാൻ
പറയു സ്നേഹമേ എങ്ങാണു
മാരിയായ്
പ്രണയമേഘമേ എങ്ങാണു
നിൻകുളിർ?
വെറുതേ വീശിയ കാറ്റിനാലെന്നുടെ
ചെറിയ വാകതൻ വേരറ്റുവീണുപോയ്
കനവിൻകിളികളോ തെല്ലു
ഭയന്നുപോയ്
ചിറകടിച്ചുള്ള വിരഹകാവ്യങ്ങളും.
തിരികെയെത്തുമെന്നുള്ളൊരു
മോഹമായ്
നിനവിലൂറി ഞാൻ കാത്തിരിക്കാമിനി.
ഒഴിയുമെന്റെയീ ഹൃത്തടം നോവിനാൽ
പ്രണയമേഘമേ നീറിടുന്നു സദാ.



