ഇടവപ്പാതിയിലാദ്യമായാ പാഠശാലാങ്കണത്തിൽ.
ഇല പച്ച, പൂ മഞ്ഞ ഓടി വരുമ്പോൾ പിടുത്തം, പൂപറിക്കാൻ പോകുന്നേ ആദിരാവിലെ…. കളികൾ സംഘനൃത്തത്തിന്റെ താളത്തോടെ മുന്നേറുമ്പോൾ തന്നെ കിഴക്കു കരിമേഘങ്ങൾ, തെളിഞ്ഞ ആകാശത്തെ മൂടിത്തുടങ്ങി . കനകം പോൽ കത്തി നിന്ന വെയിൽ ഇടയ്ക്കിടെ മങ്ങുന്നുണ്ട്. മഴമേഘങ്ങൾ ഭൂമിയെ തൊടാറായി.
അവധി മാത്രമായിരുന്ന കാലത്തെ കളികൾക്കിടയിൽ ഒരു ദിനം കൈയിലൊരു കുത്തുവെയ്പും, അതിന്റെ പഴുപ്പിന്റെ വേദനയും,മുറിവുണങ്ങിയെങ്കിലും ജീവിതാന്ത്യം വരെ അച്ചുകുത്തിയ കുത്തുവെപ്പിന്റെപാടുമൊക്കെ സ്മൃതിയിലെ സ്കൂൾ കാലം എല്ലാമല്ലെങ്കിലും കുറേയൊക്കെ മറവി തിരയെ ഭേദിച്ച് പുറത്തുവരുന്നുണ്ട്.
സ്കൂളിൽചേർത്തു. ഒന്നാം ക്ലാസിൽ നേരിട്ടു തന്നെ. പ്രി .കെ.ജി. എൽ.കെ.ജി, യു.കെ.ജി. എന്നിങ്ങനെ യാതൊരു കെ.ജി പിൻബലമില്ലാതെ, ആശാട്ടിമാരുടെ അടുത്ത് മണലിൽ അക്ഷരം എഴുതി പഠി ക്കാതെ ഡയറക്ട് പാഠശാലാ പ്രവേശനം.
എന്തെന്നില്ലാത്ത സന്തോഷം .
ബന്ധുക്കളെല്ലാം പിരിഞ്ഞു പോയ വിഷാദാത്മതയെ പുതിയ വിദ്യാലയമെന്ന സ്വപ്നം വിഴുങ്ങി.
ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആൺകുട്ടികളും, പെൺകുട്ടികളും വെവ്വേറെ സംഘമായി കടത്തു വഞ്ചിയിറങ്ങി വീടിന്റെ സമീപത്തുകൂടെ നടന്നു പോകുന്നത് നോക്കി നിൽക്കാറുണ്ട്.
അമ്മയും,ചേട്ടനും, അവധിക്കാല സഹചാരികളും സ്കൂളിലേക്ക് പോകുമ്പോൾ വല്ലാത്ത നീറ്റലാണ് മനസിൽ .
അവർ പോയി കഴിഞ്ഞാൽ താറാവും, കോഴികളുമായിരുന്നു കൂട്ട്. താറാവുകൾ തോട്ടിലേക്കിറങ്ങി കളിചിരിയിൽ മുഴുകുമ്പോൾ വീണ്ടും ഞാൻ ഒറ്റയ്ക്കായി.
പൂവൻ കോഴി മതിൽക്കെട്ടിൽ കയറി നിന്ന് പ്രവേശന പരിധി നിശ്ചയിക്കുന്നഡിജിറ്റൽ ശബ്ദ കൂവൽ പ്രഖ്യാപനം കഴിഞ്ഞാൽ പിന്നെ കോഴികളും അവന്റെ പിറകെ.എനിക്ക് ആരും കൂട്ടില്ല. കുഞ്ഞനുജത്തി തൊട്ടിലിൽ ഉറക്കം.
മഴ പൊടിയുന്നതുകൊണ്ട് അമ്മൂമ്മയുടെ ഒപ്പം പലതരം ചീരകൾ പറിച്ചെടുക്കാൻ പോകാനും ആവില്ല.
കുപ്പച്ചീര, മുള്ളൻ ചീര, കൊഴുപ്പച്ചീര , കയ്പച്ചീര ഇങ്ങനെ സാധാരണ ഉപയോഗിക്കുന്ന പച്ച , ചുവപ്പ് ചീരകൾക്കപ്പുറം ചെറുചീരകൾ പറിച്ച് പണിക്കാരിയെ ഏൽപ്പിച്ച് അമ്മൂമ്മ സ്പെഷൽ കറിവെപ്പിക്കും.അവരുടെ മുഖം ഇരുണ്ടിരിക്കുമ്പോൾ അമ്മൂമ്മ പറയും നീ കഴിക്കേണ്ട എനിക്കു വെച്ചു തന്നാൽ മതി.
വേറെ കറിയുണ്ടല്ലോ അമ്മൂമ്മേ പിന്നെന്തിനാ ഈ പുല്ലുകൾ കറിവെക്കുന്നത് എന്ന എന്റെ സംശയത്തിനു മറുപടിയായി അമ്മൂമ്മ പറയും “അതു കണ്ണിനു നല്ലതാ കുറച്ചു രുചിയില്ലെങ്കിലും നീയും അത് കഴിക്ക് ”പകൽ ആകാശത്ത് നക്ഷത്രം കാണാൻ പറ്റും. ”
“ചീരക്കറി ചിങ്കാരക്കറി പട്ടിക്കും പൂച്ചയ്ക്കും നഞ്ച് “അമ്മൂമ്മ തുടരും. അതെന്താ അങ്ങനെ പറഞ്ഞാൽ . നല്ല കറിയാണ് പക്ഷേ ചോറിൽ അതിട്ടു കൊടുത്താൽ വീട്ടിലെ പൂച്ചയും പട്ടിയും വിഷമുള്ളതുപോലെ തൊടില്ലത്രെ.
അമ്മൂമ്മ തൊണ്ണൂറ്റാറു വയസു വരെ ബൈബിളും മനോരമപത്രവും മുടങ്ങാതെ വായിച്ചിരുന്നു എന്നോർമ്മയുണ്ട്. പകൽ നക്ഷത്രത്തെ കാട്ടിക്കൊടുക്കുന്ന സൂക്ഷ്മ നയനങ്ങളേകിയ ചീരക്കറിയെന്ന ചിങ്കാരക്കറിക്ക് നന്ദി.
എല്ലാവരും സ്കൂൾ തുറന്നു പോയി കഴിഞ്ഞാൽ മൂടിപ്പുതച്ചു വെറുതെ കിടന്ന് പല താളത്തിൽ പല പ്രതലങ്ങളിൽ പുറത്തു മഴ താളം പിടിക്കുന്നത് കേട്ടു ഇനി മുതൽ കിടക്കേണ്ട.
ഇത്തവണ ഞാനും അവരിലൊരാളായി പുറപ്പെടുകയാണ്.
എന്തെന്നില്ലാത്തരഭിമാനം.അലൂമിനിയത്തിന്റെ ബോക്സാണ് സ്കൂൾ ബാഗായി മേടിച്ചു തന്നിരിക്കുന്നത്. സ്ളേറ്റും ഒരു പാഠപസ്തകവും, രണ്ടു വലിയ സ്ളേറ്റു പെൻസിലും പൊതിച്ചോറും വെച്ചപ്പഴേ പെട്ടി നിറഞ്ഞു.
കുട്ടികളെ കൊണ്ടു പോകാനും കൊണ്ടുവരാനും മഴ വരും. ഇടവഴിയിൽ മുഴുവൻ വെള്ളമാണ്. വേഗം നടക്ക് എന്നു പറഞ്ഞിട്ട് ഞാൻ ഓടുകയാണ്. പെട്ടിയുമായി ഓടാൻ പറ്റുന്നില്ല ആരോ വാങ്ങിപ്പിടിച്ചു. ഒടുവിൽ സ്വർഗമെന്നു കരുതി സ്വപ്നം കണ്ടിരുന്ന ഇടത്തെത്തി. അന്നു വലതു കാലു വെച്ചു കയറിയതാണോ എന്നറിയില്ല പിന്നീട് പാഠപുസ്തകലോകത്തു നിന്ന് ഇറങ്ങിയത് അൻപത്തിയൊന്നു വർഷശേഷമെന്നത് പിൽക്കാല ചരിത്രം.
വെള്ള നിറത്തിലുള്ള ചെറിയ അലുമിനിയം പെട്ടി ആരെ കൊണ്ടും തൊടു വിക്കാതെ ക്ലാസിൽ വെച്ച് നെഞ്ചിലമർത്തിയിരുന്നത് ,താഴെ നിലത്തുള്ള വെള്ളവും കരിനിറവും പെട്ടിയിലാകുമോ എന്നോർത്തു മാത്രമല്ല, ആരെങ്കിലും എടുത്തുകൊണ്ടുപോയാലോ എന്ന പേടിയിലുമായിരുന്നു എന്ന കാര്യം ഓർമയുണ്ട്.
അന്ന് ,പോകുന്ന വഴികളിലെ കാഴ്ച ഓട്ടപ്പാച്ചിലിനിടയിലും നോക്കി കണ്ടറിഞ്ഞ് സ്കൂളിലെത്തിയ പ്പോഴേക്കും എന്തോ ഒരു വിഷമത്താൽ കണ്ണു നിറഞ്ഞു.
അമ്മ ക്ലാസ് റൂമിലിൽ കയറി എന്നെ ടീച്ചറെ ഏൽപ്പിച്ച് വേഗം ഇറങ്ങി റോഡ് ക്രോസ് ചെയ്ത് എതിർവശത്തുള്ള സ്വന്തം സ്കൂളിലേക്കു നടന്നു പോകുന്ന ദൃശ്യം മനസിൽ നിന്ന് ഇന്നും മായുന്നില്ല.
തുളുമ്പാതെ നിന്ന മിഴികൊണ്ട് ജനലിലൂടെ അമ്മയെ എത്തി വലിഞ്ഞു നോക്കിയിട്ടും മിഴിനീരിനാൽ കാഴ്ച മങ്ങി മങ്ങിപ്പോയതു ഇന്നലെ നടന്ന പോൽ മനസിൽ തെളിയുന്നു.
അവിടെ വിക്ടോറിയ ടീച്ചർ പുഞ്ചിരിയോടെ നിൽപ്പുണ്ട്. മുണ്ടും ചട്ടയും നാടനുമാണ് വേഷം. ഇതാണ് തന്റെ ടീച്ചർ. വീടിനെ കുറിച്ചോർത്ത് കരയാൻ തോന്നുന്നുണ്ട്. എങ്കിലും കരഞ്ഞില്ല.
ടീച്ചറെ നേരത്തേകണ്ടു പരിചയമുണ്ട് വീട്ടിൽ സിസ്റ്ററാന്റിമാർ വരുമ്പോൾ കാണാൻ വരാറുണ്ട്. അപ്പന്റെ സഹോദരിയുടെ ഭർതൃ വീട്ടുകാരുമായി ബന്ധവുമുണ്ടെന്നറിയാം. അതുകൊണ്ട് ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ മ്ലാനവദനയായി ഞാനും പുഞ്ചിരിച്ചു.
അപരിചിത മുഖങ്ങൾ. അതിൽ ആൺകുട്ടികൾക്ക് വേറെ സ്ഥലം ,പെൺകു ട്ടികൾക്ക് മറ്റൊരു സ്ഥലം. അതെന്താണങ്ങനെ എന്നു മനസിലായതുമില്ല.
സമപ്രായക്കാരായി ജനിച്ച അമ്മയുടെ ആങ്ങളമാരുടെ മക്കൾ ആൺകുട്ടികൾ മാത്രമായിരുന്നു. അപ്പച്ചൻ്റെ ഏറ്റവുംമൂത്ത രണ്ടു സഹോദരന്മാരുടെ പെൺമക്കൾക്കും ആൺകുട്ടികളായിരുന്നു . അവരൊക്കെയാണ് എൻ്റെ സമപ്രായക്കാർ . കളിക്കാൻ കൂട്ട് ചേട്ടനും . ഒരിക്കലും അവരെന്നെ ഒരിടത്തും മാറ്റി നിർത്തിയിട്ടില്ല . ഇവിടെ എന്താണൊരു വേർതിരിവ്.
മിടുക്കി കുട്ടികൾ കരയില്ലെന്നു തലേന്നു തന്നെ എല്ലാവരുംപറഞ്ഞാലും ഒച്ചയില്ലാതെ കരയാല്ലോ? അപരിചിതത്വത്തിന്റെ ഗന്ധം ശ്വാസം മുട്ടിച്ചപ്പോൾ തൊണ്ടയും നെഞ്ചും ഒരു പോലെ വിങ്ങി.
ടീച്ചറുടെ ടേബിളിനരികിൽ നിൽക്കുമ്പോൾ പെട്ടെന്നു കണ്ടു ഒരു ബെഞ്ചിൽ പരിചയക്കാരായ മൂന്നാലു ആൺകുട്ടികൾ. അയൽപക്കത്തു വീട് വാടകയ്ക്ക് എടുത്തു താമസിക്കുന്ന അമ്മച്ചിയുടെ കൂട്ടുകാരി ചങ്ങനാശ്ശേരിക്കാരി സ്റ്റെല്ല ടീച്ചറുടെമകൻ, അമ്മയുടെ സ്കൂളിലെ മറ്റുമൂന്നാലു അധ്യാപരുടെ മക്കൾ അവിടെ ഒരുമിച്ചിരിക്കുന്നു. . മുൻപ് കണ്ടും മിണ്ടിയും പരിചയമുള്ളവർ. സമാധാനമായി. നേരേ അങ്ങോട്ടു നടന്നു. എന്നാൽ നീ അവിടെ പോയിരുന്നോ കരഞ്ഞു പോകുമെന്ന ഭാവവുമായി നിന്നിരുന്ന എന്നോടു ടീച്ചർ സമ്മതം മൂളി.
ആദ്യ രണ്ടു ദിനങ്ങളിൽ കുഴപ്പമില്ലായിരുന്നു. പിന്നെ പെൺകുട്ടികൾ അടക്കംപറഞ്ഞ് വാപൊത്തി ചിരിക്കാൻ തുടങ്ങി. കളിക്കാൻ പോകുമ്പോൾ ആൺകുട്ടികൾ ഒരുമിച്ചോടി പോകും. പെൺകുട്ടികൾ തന്നോടു സംസാരിക്കുന്നുമില്ല.
രണ്ടു മുന്നു ദിവസം കഴിഞ്ഞപ്പോൾ അവധിയായി. ഭാഗ്യം നാളെ ശനിയാഴ്ചയാണ് എന്നാരോ പറയുന്നതും കേട്ടു.
വിങ്ങിപ്പൊട്ടി ചിറകു മുറിച്ച പക്ഷിയെ പോലെ നല്ല കുട്ടി എന്ന പേരിനായി ഞാൻ മൗനമായിരുന്നു.
അവധി ദിവസം അപ്പച്ചൻ ചോദിച്ചു കൊച്ചിന് സ്കൂൾ ഇഷ്ടപ്പെട്ടോ ? തലേ ആഴ്ചവരെ മുങ്ങാംകുഴിയിട്ടു വീർപ്പുമുട്ടി ഉയർന്നുവന്നു ശ്വസിച്ചു രസിച്ച് കുളിച്ചു കയറിയ പടിഞ്ഞാറെ കുളം കരകവിഞ്ഞ് കലങ്ങി കിടന്ന പോലെ ഇടറിയ മനമോടെ തുളുമ്പിയ മിഴികളിൽ സങ്കടമെല്ലാം ആവാഹിച്ച് അപ്പച്ചനോടു പറഞ്ഞു പഠിക്കാൻ ഇഷ്ടോണ്ട് കുട്ടികളാരെയും ഇഷ്ടപ്പെട്ടില്ല . അവരൊന്നും എന്നെ കൂട്ടുന്നില്ല.”അതു നീ പെൺകുട്ടികളുടെ കൂടെയിരിക്ക് അവർ നിന്നെ കൂട്ടിക്കൊള്ളും.” അറിയാതെ ചെയ്ത അപരാധം സ്റ്റാഫ് റൂം വഴി അമ്മയുടെ കാതിൽ എത്തി വീട്ടിൽ അറിഞ്ഞു എന്നതു മനസിലാക്കാനുള്ള ബോധമായിട്ടില്ലാത്തതിനാൽ ഒട്ടും നാണക്കേടു തോന്നിയുമില്ല . കാരണം അതിൻ്റെ തെറ്റ് അപ്പോഴും ഇപ്പോഴും മനസിലായില്ല എന്നതു തന്നെ.
ആഴ്ചകൾ കഴിഞ്ഞ്, മായിച്ചുമായിച്ച് മഷിത്തണ്ട് കറുത്തു പോയ ഒരു വൈകുന്നേരം സ്ലേറ്റു തുടക്കാൻ ഒരു തുണ്ടു പച്ച തണ്ടു നീട്ടി അമ്മിണി എന്ന കുട്ടി പുഞ്ചിരിയോടെ അവളുടെ ബഞ്ചിലേയ്ക്ക് എന്നെ ക്ഷണിച്ചു. അന്നു മുതൽ ആൺഭാഗം വിട്ട് പെൺ ഭാഗത്തിരുന്നത് വരെ ഓർമയിലുണ്ട്.
കാലങ്ങൾക്കു ശേഷം അധ്യാപിക ആയി ഇരിക്കുന്ന നാളിൽ സ്കൂളിൽ ജൂനിയറായി വന്ന ടീച്ചർ പരിചയപ്പെടുന്നതിനിടയിൽ പറഞ്ഞു ‘എൻ്റെ ഭർത്താവിൻ്റെ കൂടെ ടീച്ചർ പഠിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിൽ ആൺകുട്ടികളുടെ കൂടെയാണ് ആദ്യം ഇരുന്നത് എന്ന് പറഞ്ഞു’ അന്നു സത്യത്തിൽ ഞെട്ടി. സഹവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിലും അഞ്ചു വയസാകുന്ന തിനുമുമ്പ് ഞാൻ ചെയ്ത തെറ്റ് ഓർമിക്കു ന്നവരുണ്ടല്ലോഎന്നോർത്ത് അമ്പരപ്പ് പൊട്ടിച്ചിരിയായി.
ഇനിയും എത്രയോ മഴക്കാലം മനസ്സിൽ മായാതെ നിറയുന്നു.ജൂൺ ഒന്നിന് മഴ വന്നു കൂട്ടി ക്കൊണ്ടു പോകുന്നതും . പകൽ മഴ മാറി നിന്ന് വൈകുന്നേരം വീട്ടിൽ കൊണ്ടു വന്നാക്കുന്നതും , വാഴയില വാട്ടി വെളിച്ചെണ്ണ പുരട്ടി കെട്ടി തന്ന പൊതിച്ചോറഴിക്കുമ്പോൾ എൻ്റെ ഇലപ്പൊതിയിൽ മാത്രം ഭംഗിയായി വെട്ടിയെടുത്ത ഉണക്ക വാഴയിലയിൽ കറി പൊതി ഞ്ഞ് വെച്ചിട്ടുണ്ടാകും. ചോറിൽ കുഴയാതെ ഓരോന്നെടുത്തു കഴിക്കുമ്പോൾ ചോറ്റു പാത്രത്തിലും വാഴയിലയിലും കൊണ്ടു വരുന്ന കുട്ടികൾ ഇതെന്താ ഇങ്ങനെ എന്നു ചോദിക്കും.
വൈകുന്നേരങ്ങളിൽ സ്റ്റാഫ് മീറ്റിംഗു ള്ളതുകൊണ്ട് അമ്മ വരാൻ വൈകും . ചേട്ടൻ അമ്മയുടെ കൂടെ വരികയുള്ളു. പ്യൂൺ മാത്തുച്ചേട്ടൻ ചക്കര കാപ്പി അമ്മമാരെ കാത്തു നിൽക്കുന്ന അധ്യാപക സന്തതികൾക്കും കൊടുക്കും.
പക്ഷേ ഓടി വീട്ടിൽ പോരാനാണെനിക്കിഷ്ടം. കൂട്ടിന് അപ്പൻ്റെ ചേട്ടൻ്റെ മകൾ മോളി ചേച്ചിയുണ്ട്. ഇടവഴി കഴിയുമ്പോൾ വേലിക്കെട്ടിനകത്ത് വീട്ടിലേയ്ക്ക് നീണ്ട നടപ്പാതയാണ് . വീട്ടിൽ കയറിയാൽ എത്തീ എന്നു നീട്ടി പറഞ്ഞതു കേട്ടിട്ടേ മോളി ചേച്ചി സ്വന്തം വീട്ടിലേയ്ക്ക് ഓടിപ്പോകുകയുള്ളു.. ഇങ്ങനെ നുറുങ്ങോർമ്മകൾ.
മഴയ്ക്കു മുമ്പു തന്നെ തെങ്ങോല കീറി പെരയടിക്കാനും, മുറ്റമടിക്കാനും ചൂലു തയ്യാറാക്കുന്ന മുതിർന്നവരുടെ കൂടെയിരുന്നു കീറിയിട്ട തെങ്ങോലയും ഈർക്കിലും കൊണ്ട് വാച്ചും, മാലയും, കർണ്ണാഭരണവും അവരുണ്ടാക്കി തന്നതണിഞ്ഞ് തലയിൽ ഓലക്കിരീടവും വെച്ച് രാജകുമാരിയായി നടന്ന നാളുകൾ.
മഴയത്തു കുതിർന്ന് ഉപേക്ഷിക്കപ്പെട്ട പച്ചോല കൂട്ടത്തിൽ നഷ്ടപ്പെട്ടു പോയ ബാല്യം ഇനി ആരു തിരിച്ചുതരും
എന്നാലും കണ്ണടച്ചിരുന്നാൽ എല്ലാമിപ്പോഴും കാണാം. “സന്ധ്യയായി കുരുശു വരക്കാൻ പായ വിരിക്ക്. തിരികത്തിക്ക്, സന്ധ്യാമണി കുരുശുപള്ളിയിൽ കൊട്ടി” എന്നു വിളിച്ചു പറയുന്ന അമ്മൂമ്മ .
എല്ലാവരും പലയിടങ്ങളിൽ നിന്നോടിയെത്തി അഞ്ചു മിനിറ്റത്തെ സന്ധ്യാപ്രാർത്ഥന ചൊല്ലി മുതിർന്നവർക്കു സ്തുതി കൊടുത്തു പിരിയുന്നത് .വീണ്ടും എട്ടു മണിക്ക് കുടുംബപ്രാർത്ഥന, പാട്ട്, ഒപ്പം തണുത്ത കാറ്റുള്ള മഴയുടെ അകമ്പടി.
ഇതെല്ലാം ഓർമയിൽ വരുമ്പോൾ നല്ല നാളനുഭവങ്ങളേകിയ പ്രിയപ്പെട്ടവരോട്, പ്രകൃതിയോട്, മനസാ സ്തുതി ചൊല്ലി കാലത്തെ തിരിച്ചു പിടിച്ച് ആസ്വദിക്കാം.
വായിക്കുന്ന നിങ്ങളും നഷ്ടസ്മൃതിയുടെ നൊമ്പരമോടെ ബാല്യത്തെ ഒന്നോർത്തു പോയില്ലേ? സ്മരണകൾ നിലാമഴ പോലെ പെയ്യുമ്പോൾ മറവിയുടെ നിഴലുകൾ ഇടയ്ക്കിടെ ഓർമകളെ മറച്ചുപിടിക്കാമെങ്കിലും ഇന്നെനിക്കുറങ്ങാൻ ഇതുമതി.
ഇടവപ്പാതി നനഞ്ഞൊരു സുഖദാം യാത്ര…..
സുഖദമാം
ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല..
ഇത് വായിക്കുമ്പോൾ മനസ്സിൽ കുട്ടിക്കാലം ഓടിയെത്തി. പക്ഷേ എന്റെ ക്ലാസിലോ സ്കൂളിലോ അലൂമിനിയം പെട്ടി യുമായി വരുന്ന കുട്ടികളെ ഓർമ്മയില്ല. ഗ്രാമവും പട്ടണവും തമ്മിൽ വ്യത്യാസമുണ്ടല്ലോ.
നല്ല അവതരണം
ഹൃദ്യം,
എഴുതുക വീണ്ടും . വീണ്ടും.
ബാല്യമെൻ ജീവിതവാസരം തന്നിലെ
കാല്യം കലിതാഭമായ കാലം
എന്ന് കവി പറഞ്ഞത് എത്ര ശരി
നല്ല രസണ്ട് വായിക്കാൻ



മനോഹരം
റോമിബെന്നി എഴുതിയ ഇടവപ്പാതിയിലാദ്യമായാ പാഠശാലാങ്കണത്തിൽ ഓർമ്മക്കുറിപ്പ് അതിഹൃദ്യമായിരുന്നു . ഒരുപാട് ഓർമ്മകളിലൂടെയുള്ള ഈ യാത്ര അനിർവചനീയമായ ഒരാനന്ദം നൽകുന്നു . പലയിടത്തും പൊട്ടിച്ചിരിച്ചും മനസ്സു നിറഞ്ഞും വാക്കുന്നതിനിടയിൽയിൽ ഈ ഓർമ്മക്കുറിപ്പ് ഒരിക്കലും തീരല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. റോമീ, വേഗം എഴുതൂ ….
കാത്തിരിക്കുന്നു… ഒരായിരം അഭിനന്ദനങ്ങൾ
അതി സുന്ദരമായ ഭാഷയിൽ അതീവസുന്ദരമായ ഭാവനയോടെ മറക്കുവാൻ കഴിയാത്ത ബാല്യകാല സ്മരണകളെ അയവിറക്കിയ കഥാകാരി, വായിക്കുന്നവരുടെ ബാല്യകാലത്തെ കണ്മുന്നിലെത്തിച്ചു എന്ന് ആത്മാർത്ഥമായി അഭിമാനിച്ചോളൂ. മറ്റൊന്നും പറയുന്നില്ല,,, അഭിനന്ദനങ്ങൾ
വായിക്കുന്നതിനിടയിൽ എന്നാണ്
As usual, a good read !
സത്യം. നൊസ്റ്റാൾജിയ ഫീലിങ്ങിൽ, നഷ്ടസ്മൃതിയുടെ കുട്ടികാലം വളരെ മനോഹരമായി എഴുതിയിരിക്കുന്നു…. അഭിനന്ദനങ്ങൾ…. ഇനിയും എഴുതുവാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

പ്രോത്സാഹിപ്പിച്ച , like ചെയ്ത എല്ലാവർക്കും നന്ദി. സ്നേഹം
നഷ്ട ബാല്യം എന്ന് പറയാമോ ആവോ, പക്ഷെ ബാല്യം ആസ്വദിച്ചു തന്നെ ആണ് കവ്മാരത്തിലേക്കേത്തിയത്, എനിക്കും ഉണ്ടായിരുന്നു ഒരു അലുമിനിയം പെട്ടി ഒരിക്കൽ ലഞ്ച് ബ്രെക്ക് കഴിഞ്ഞു വന്നപ്പോൾ പെട്ടിയില്ല, ആരോ ക്ലാസ്സ് റൂമിൽ കയറി അതു മോഷ്ടിച്ചിരിക്കുന്നു, സെൻറ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈ സ്കൂളിൽ അന്ന് ഉഗ്ര പ്രതാപിയായ ഫാദർ റാഫ്ൽ ആണ് ഹെഡ് മാസ്റ്റർ അദ്ദേഹത്തിന്റെ അഭിമാനത്തിനേറ്റ വലിയ ക്ഷതം ആയി ഈ സംഭവം പിന്നീട് സ്കൂൾ കൊമ്പോണ്ടിൽ കയറണമെങ്കിൽ ഒത്തിരി സ്ട്രിക്റ്റ് ആയിരുന്നു. എഴുത്തു നന്നാവുന്നു അഭിനന്ദനങ്ങൾ വീണ്ടും വീണ്ടും എഴുതു



പച്ചോല കൂട്ടങ്ങളിൽ നല്ലപ്പെട്ട ബാല്യം
…… കണ്ണകളെ സജലങ്ങളാകുന്നു:
നഷ്ട ബാല്യങ്ങർ
നൊമ്പരങ്ങളെങ്കിലും
ഓർമിക്കുമ്പോൾ മാധുര്യമുണ്ട്
ഓർമകൾ അനുഗ്രഹീതമാണ്
ഇനിയും ഉണരട്ടെ ഓർമകൾ
അഭിനന്ദനങ്ങൾ
എല്ലാവരുടെയും മനോഹരമായ ഓർമ്മ പങ്കിടലിനും, ആശംസയ്ക്കും ഹൃദയം നിറഞ്ഞ നന്ദി