സംസ്ഥാന കലോത്സവത്തിൽ ചരിത്രത്തിലാദ്യമായി ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിക്ക് അവസരമൊരുക്കി സംസ്ഥാന സർക്കാർ. വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗത്തോട് പോരാടിക്കുന്ന കാസർഗോഡ് സ്വദേശി സിയ ഫാത്തിമയാണ് അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സ്കൂൾ കലോത്സവം മാനവികതയുടെ സന്ദേശമുയർത്തുന്ന ചരിത്ര മുഹൂർത്തത്തിന് വേദിയായത്. മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം പറഞ്ഞ് സിയ ഫാത്തിമ വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് തീരുമാനമായത്.
എന്റെ ശരീരം കാർന്നുതിന്നുകൊണ്ടിരിക്കുന്നു.. ഇതിന് ശമനം മരണമായാൽ എന്ന് വരെ ഞാൻ ഉമ്മയോട് പറയും…എന്നാലും പോഗ്രാമിന്ന് പങ്കെടുക്കണമെന്നാണ് ആഗ്രഹം… വാസ്കുലൈറ്റിസ്’ എന്ന ഗുരതര രോഗo ബാധിച്ച സിയാ ഫാത്തിമ മന്ത്രിക്കെഴുതിയ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. കത്ത് കയ്യിൽ കിട്ടിയതും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ചരിത്ര പ്രഖ്യാപനം നടത്തുകയായിരുന്നു. രാവിലെ 11 മണിക്ക് വേദി 17 ൽ അറബിക് പോസ്റ്റർ ഡിസൈനിങ്ങിൽ സിയ ഫാത്തിമ ഓൺലൈനായി പങ്കെടുക്കുമെന്നായിരുന്നു അത്.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഏകോപനത്തിൽ ഒരുക്കങ്ങളെല്ലാം തകൃതിയായി നടന്നു. ഓൺലൈൻ മത്സരം തത്സമയം വീക്ഷിക്കാൻ മന്ത്രിമാരുമെത്തി.മത്സരം ആരംഭിച്ചയുടനെ കാസർഗോഡ് തന്റെ വീട്ടിലിരുന്ന് സിയ പോസ്റ്റർ തയ്യാറാക്കിയപ്പോൾ വിധികർത്താക്കൾ തൃശൂരിലിരുന്നു മത്സര വീക്ഷിച്ച് മൂല്യനിർണ്ണയവും നടത്തി. സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ എ ഗ്രേഡും ലഭിച്ചു.




Great 🙏🙏