മലയാളി മനസ്സിൻറെ സജീവസാന്നിധ്യമായ നിർമ്മല അമ്പാട്ടിൻറെ രണ്ടാമത്തെ പുസ്തകവും ആദ്യ നോവലും ആയ “പള്ളിത്തേരുണ്ടോ” അഞ്ചുകൊല്ലം മുമ്പേ ഖണ്ഡ:ശ്ശ ആയി പ്രസിദ്ധീകരിച്ചത് മലയാളി മനസ്സ് യുഎസ്എ ഓൺലൈൻ പത്രത്തിലൂടെ ആയിരുന്നു.
എൺപതുകളിലെ കേരളശബ്ദം,കുമാരി, എക്സ്പ്രസ്സ്…. അങ്ങനെ ഒട്ടുമിക്ക മുഖ്യധാരാ മാസികകളിലെയും തന്നെ സജീവ എഴുത്തുകാരിയും കഥാകൃത്തും കവയിത്രിയും ആണ് നിർമ്മല അമ്പാട്ട്.നവകം, സാഹിത്യവേദി, നന്മ, ചങ്ങമ്പുഴ പുരസ്കാരം അങ്ങനെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ എഴുത്തുകാരിയുടെ ആദ്യനോവൽ തന്നെ മൃദുല എന്ന ഒരു പ്രശസ്ത എഴുത്തുകാരിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുടെ കഥയാണ് ഇതിൽ പറയുന്നത്. ഈ പ്രണയത്തിന് കൂട്ടായി നിൽക്കുന്ന സാറാമ്മ എന്ന കൂട്ടുകാരി അതിസാഹസികമായി കഥയിൽ ഇടപെടുന്നുണ്ട്. ആ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യൻ യുവതി ഒരു മുസ്ലിംയുവാവിനെയും ഹിന്ദു യുവതിയെയും ഒരുമിച്ചു ചേർക്കാൻ എടുക്കുന്ന മനസ്സ് മാതൃകാപരമാണ്. ഭർത്താവിന്റെ പൂർവ്വകാമുകിയുമായുള്ള പരിശുദ്ധ പ്രണയം തിരിച്ചറിഞ്ഞ ഭാര്യ മുംതാസ്ബീഗം തന്റെ ഭർത്താവിനെ അലിവോടെ വിട്ടുകൊടുക്കുന്നു. വിട്ടുകൊടുക്കാതെ മരണം വരെ കൂടെനിന്ന് വേദനിപ്പിക്കുന്ന ഭാര്യമാർക്ക് മുംതാസ് ബീഗം പുതിയൊരു കാഴ്ച്ചപ്പാടുണ്ടാക്കുന്നുണ്ട് ഈ കഥയിൽ. ഇപ്പോൾ നടക്കുന്ന പ്രണയനൈരാശ്യ കൊലപാതകം ഉൾക്കണ്ണാൽ കണ്ട് കാലത്തിന് മുമ്പേ ഓടുന്നുണ്ട് ഈ എഴുത്തുകാരി. അഞ്ചുകൊല്ലം മുമ്പേ ഞങ്ങൾ വായിച്ചറിഞ്ഞത് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കയാണ്. കഥ ശുഭപര്യവസായിയായിരിക്കണേ എന്ന മലയാളിമനസ്സിലെ വായനക്കാരുടെ ഇഷ്ടം പാലിച്ചുകൊണ്ടാണ് നിർമല അമ്പാട്ട് കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ പുസ്തകത്തിന്റ വിജയത്തിൽ മലയാളി മനസ്സിന് പങ്കുണ്ട്. അതിൽ ഞങ്ങൾക്കഭിമാനമുണ്ട്.
മലയാളികൾക്ക് ആകെ സുപരിചിതരായ ശ്രീ ആലങ്കോട് ലീലാകൃഷ്ണനും സൗദ പൊന്നാനിയും ആണ് മുഖക്കുറിപ്പുകളും ആശംസകളും എഴുതിയിരിക്കുന്നത്. പുസ്തകത്തിൻറെ കവർ പ്രകാശനം പൊന്നാനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ അഷ്റഫ് നിർവഹിച്ചു.
“പ്രണയം ദുഃഖവും സുഖവും ചേർന്ന ഒരു സംഗീതമാണ്” എന്ന് ചങ്ങമ്പുഴ കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്.മധുരവും കയ്പ്പും വേദനയും ഒരുമിച്ചു പ്രതിപാദിക്കുന്ന തീവ്ര പ്രണയത്തെ കവിതാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഒരു നോവലാണിത്. അതു കൊണ്ടായിരിക്കാം അനശ്വര പ്രണയം കാത്തുസൂക്ഷിച്ച മൊയ്തീന്റെ കരൾ കവർന്ന സുന്ദരിയായ കാഞ്ചനമാല ആണ് ഈ നോവൽ പ്രകാശനം ചെയ്യാൻ സർവഥായോഗ്യയെന്ന് നോവലിസ്റ് തീരുമാനിച്ചത്.

കഥകളുടെ, കവിതകളുടെ ലോകത്തിലേക്ക് എന്നെപ്പോലെയുള്ള അനേകം പുതുമുഖങ്ങളെ കൈപിടിച്ച് നടത്തി സാഹിത്യ ലോകത്തെത്തിച്ച ഗുരുസ്ഥാനീയ; എഴുത്തു വഴിയിലെ എൻറെ ഗുരുനാഥ ; അതാണ് എനിക്ക് നിർമല അമ്പാട്ട് മാഡം.
ഭൂമിയിലെ അതിമനോഹരമായ വികാരങ്ങളിൽ ഒന്ന് പ്രണയമാണെന്ന് നോവലിസ്റ്റ് നോവലിലുടനീളം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരുമിക്കാൻ കഴിയാതെ പോയതുകൊണ്ട് എല്ലാവരോടും കലഹിക്കാനും പകയോടെ പെരുമാറാനും നിൽക്കാതെ പരിശുദ്ധ പ്രണയത്തെ താലോലിച്ചുകൊണ്ട് പക്വതയോടെ കാത്തിരിക്കുന്ന എഴുത്തുകാരിയെ നമുക്കിതിൽ ദർശിക്കാം.
പ്രണയ നൈരാശ്യ കൊലപാതകങ്ങൾ, പ്രണയ പക കൊണ്ട് അന്ധരായ കമിതാക്കൾ കാട്ടികൂട്ടുന്ന അതിക്രമങ്ങൾ, മദ്യം, മയക്കുമരുന്ന്, ലഹരി, കൗമാര കാലങ്ങളിലെ അപക്വമായ ലൈംഗിക ചിന്തകൾ ഇവയ്ക്കെതിരെ സംവദിക്കുന്ന ഒരു നോവൽ കൂടിയാണിത്. പ്രണയത്തെ കുറിച്ച് ഇന്നത്തെ ഇളമുറക്കാരോട് തനിക്കു പറയാനുള്ളത് അക്ഷരങ്ങളെ ഒഴുക്കി വിട്ട് സുഖദമായ വായന സമ്മാനിക്കുന്നു.
മുസ്ലിം യുവാവും ഹിന്ദു യുവതിയും പരസ്പരം ഇഷ്ടപ്പെട്ടെങ്കിലും ഒന്നിക്കാൻ ആവാതെ വഴിപിരിഞ്ഞു പോയി. ഒരു നുള്ള് പ്രണയം ഉള്ളിലിട്ടു കാഞ്ഞു നൊന്തു പൊള്ളി പരസ്പരം അറിയാതെ കനലണയാത്ത ഹൃദയവുമായി അങ്ങുമിങ്ങുമായി ജീവിക്കുന്നവരുടെ കഥ തന്റെ നൈർമ്മല്യമുള്ള അക്ഷരങ്ങളിൽ എഴുതുമ്പോൾ ആ വായന മനോഹരമായ ഒരു അനുഭവമാകുന്നു. മഞ്ഞു പോലെ പരിശുദ്ധമായ ആർദ്രമായ,സുന്ദരമായ പ്രണയം നോവലിസ്റ്റ് ഇവിടെ വരച്ചു കാണിക്കുന്നു.
കാലയവനികക്കുള്ളിൽ മറഞ്ഞു പോയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിക്കൽ പറയുകയുണ്ടായി. ഹിന്ദുവായ വിമല ടീച്ചറുടെ കഴുത്തിൽ താലി ചാർത്താനും കല്യാണ ചെലവുകൾക്കുള്ള സാമ്പത്തിക സഹായവും ചെയ്തു തന്നത് ക്രിസ്ത്യാനിയായ ഇന്നസെന്റും മുസൽമാൻ ആയ മമ്മൂട്ടിയും ആയിരുന്നുവെന്ന്. “എന്ത് ജാതി?!എന്ത് മതം?!”
അതുപോലെ ഹിന്ദു-മുസ്ലിം മൃദുല – ഡോക്ടർ റിയാസ് ബക്കർ പ്രണയിനികളെ വിവാഹത്തിലേക്ക് പ്രവേശിപ്പിക്കുന്നത് സാറാമ്മ എന്ന ഒരു ക്രിസ്ത്യാനി സഹോദരിയാണ്. ആ കാലഘട്ടത്തിലെ മതാതീതസഹോദര്യത്തിന്റെ നേർചിത്രം വരച്ചു കാണിക്കുന്നു നോവലിസ്റ്റ്.
കലയും സാഹിത്യവുമൊക്കെ ദൈവീക സിദ്ധികൾ ആണ്. കാലത്തിനു മുമ്പേ സഞ്ചരിക്കാൻ കഴിവുള്ളവരാണ് എഴുത്തുകാരെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മലയാളി മനസ്സിൻറെ സ്വകാര്യ അഹങ്കാരമായ നിർമ്മല അമ്പാട്ട് മാഡത്തിന്റെ ഈ നോവൽ. 5 വർഷം മുമ്പ് മലയാളി മനസ്സിൽ പ്രസിദ്ധീകരിക്കുമ്പോൾ പ്രണയപകകൊണ്ടുള്ള കൊലപാതകങ്ങളും ലഹരിക്കടിമയായി തീർന്നിട്ട് ഉള്ള തലയ്ക്കടിച്ചുള്ള കൊലപാതകങ്ങളും ഇന്നത്തെ പോലെ നിത്യ സംഭവങ്ങൾ ആയിരുന്നില്ല. ചുരുക്കത്തിൽ എഴുത്തുകാർക്ക് ഒരു പ്രത്യേക ശക്തിയുണ്ടെന്ന് നമുക്ക് മനസ്സിലാകും. അവരെഴുതുന്നത് ഇന്നിനെ മാത്രമല്ല വരാനിരിക്കുന്ന നാളെകളെ കുറിച്ചു കൂടിയാണ്.
ഈ അനുഗ്രഹീത തൂലികയിൽ നിന്ന് ഇനിയും ഒരുപാട് നല്ല കൃതികൾ കഥാകാരി നമുക്ക് സമ്മാനിക്കട്ടെയെന്നു ആശംസിക്കുന്നു!!




നല്ല ആസ്വാദനക്കുറിപ്പ്
മനോഹരം 👏