“ഇന്നലെയല്ലേ പോയത് കുട്ടി നീ, പിന്നെ ഇന്ന് രാവിലെയാകുമ്പോഴേക്കും വീണ്ടും ഇറങ്ങുകയാണോ?” പല വീടുകളിലും പതിവായി കേൾക്കുന്ന ഒരു അമ്മയുടെ ആശങ്കയോടെയുള്ള ചോദ്യം. ഈ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്നത് ഒരു അമ്മയുടെ കരുതലും ഭയവുമാണ്. മുമ്പ് അവൾ അമ്മയുടെ കൂടെയായിരുന്നു പോകാറ്. അന്ന് ഈ ചോദ്യം അത്ര ശക്തമായി ഉയർന്നിരുന്നില്ല. കാരണം, അവൾ ഒറ്റയ്ക്കല്ലായിരുന്നു കൂടെ അമ്മയുണ്ടായിരുന്നു. ആ സാന്നിധ്യം തന്നെയായിരുന്നു അവളുടെ സുരക്ഷിതത്വം.എന്നാൽ ഇന്ന് തനിച്ചാണ് അവൾ യാത്ര തിരിക്കുന്നത്.
അതുകൊണ്ടതന്നെ ഈ ചോദ്യം കൂടുതൽ ശക്തമായി ഉയരുന്നു.
നമ്മുടെ സമൂഹത്തിൽ സുരക്ഷിതത്വം എന്ന ആശയം പലപ്പോഴും വ്യക്തിയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നത് ശ്രദ്ധേയമാണ്.
കരുതലായി തുടങ്ങുന്ന ചില ചോദ്യങ്ങൾ കാലക്രമേണ നിയന്ത്രണമായി മാറുന്നു. പിന്നീട് അത് ആവർത്തനങ്ങളായും ശകാരങ്ങളായും തുടരുന്നു.
തലമുറകളായി ചോദ്യം ചെയ്യപ്പെടാതെ തുടരുന്ന പതിവുകൾ പോലെ ഇവയും മാറ്റമില്ലാതെ നിലനിൽക്കുന്നു.മാറ്റം ആഗ്രഹിക്കുന്നവരേയും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ശ്രമിക്കുന്നവരേയും സമൂഹം പലപ്പോഴും സംശയത്തോടെ കാണുന്നു. ചിലപ്പോൾ അവരെ അഹങ്കാരികൾ എന്ന് വിളിക്കുകയും ചെയ്യുന്നു.
വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനങ്ങളും വളർച്ചയും ഇതിലൂടെ ഒതുങ്ങിപ്പോകുന്നു. അതേസമയം സമൂഹത്തെ യഥാർത്ഥത്തിൽ ബാധിക്കുന്ന പല തെറ്റായപ്രവണതകളും വർഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അവക്കെതിരെ ചിലർ ശബ്ദം ഉയർത്തുന്നുണ്ടെങ്കിലും അത്തരം ശബ്ദങ്ങളുടെ സ്വാധീനം ദീർഘകാലം നിലനിൽക്കാറില്ല. അവസാനം അത് അതിന്റെ വഴിക്ക് പോകട്ടെ എന്ന ഒരു അവഗണനാഭാവം സമൂഹത്തിൽ ശക്തമായി നിലകൊള്ളുന്നു. ഈ നിലപാടാണ് പല തെറ്റുകളേയും തുടരാൻ ഇടയാക്കുന്നത്.
മാറ്റം സാദ്ധ്യമാകണമെങ്കിൽ വ്യക്തികളും സമൂഹവും ഒരുപോലെ ആത്മപരിശോധന നടത്തേണ്ടതാണ്. സുരക്ഷിതത്വവും സ്വാതന്ത്ര്യവും തമ്മിലുള്ള സമതുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഇന്നത്തെ പ്രധാന വെല്ലുവിളി. സമൂഹം മാറാത്തത് കൊണ്ടല്ല ചോദ്യം ചെയ്യാൻ മനുഷ്യർ മടിക്കുന്നതുകൊണ്ടാണ് ആവർത്തനങ്ങൾ തുടരുന്നത്.




👍
നന്ദി സാർ 🙏
👏👏👍
നന്ദി 🙏