Logo Below Image
Wednesday, June 18, 2025
Logo Below Image
Homeസ്പെഷ്യൽ"പുഴ ഒഴുകും വഴികളിലെ പ്രണയത്തിൻ്റെ പരിമളം " (ഓർമ്മകുറിപ്പ് - ഭാഗം - 10) ✍...

“പുഴ ഒഴുകും വഴികളിലെ പ്രണയത്തിൻ്റെ പരിമളം ” (ഓർമ്മകുറിപ്പ് – ഭാഗം – 10) ✍ രവി കൊമ്മേരി

രവി കൊമ്മേരി

ദാ… നോക്ക് കാറ്റും മഴയും ചൂടും തണുപ്പും, കള്ളവും ചതിയും ഒളിപ്പിച്ച് കൂട്ടുചേരാനും, കൂടെക്കളിക്കാനും കൂടെച്ചിരിക്കാനും എത്തുന്ന കാലമാണിപ്പോൾ. നാട്ടിൻ പുറത്തിൻ്റെ നാണവും സൗന്ദര്യവുമാണ് ഇപ്പഴും നിൻ്റെയുള്ളിലെന്നറിയാം. ജോലിത്തിരക്കൊന്ന് മാറ്റി വച്ച് ആ നാടൻ സൗന്ദര്യത്തിൻ്റെ മാറോട് ചേർന്ന് നാണം കുണുങ്ങികളായ പുഴകളുടെ കളകള നാദം കേട്ട്, കുയിലുകളുടെ കൂവൽ കേട്ട്, കുട്ടികളുടെ പൊട്ടിച്ചിരികൾ കേട്ട് തെങ്ങിൻ തോപ്പുകളിലൂടെ നടക്കാൻ നീ ഉടനെ വരണം. ദേ… നിനക്ക് ഏറ്റവും ഇഷ്ടമുള്ള ആ നീലയും വയലറ്റും നിറത്തിലുള്ള പൂക്കൾ നിറച്ച് പൂവിട്ടിരിക്കുന്നു നമ്മുടെ പുഴവക്കിൽ. ഇന്നലെ ഞാൻ ആ വഴി പോയപ്പോൾ കാർലോസങ്കിള് ചോദിച്ചായിരുന്നു നിന്നെക്കുറിച്ച്. ഉടനെ വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അങ്കിളിന് വലിയ സന്തോഷമായിട്ടുണ്ട്. നീ വന്നാൽ അങ്കിളുണ്ടാക്കിയ താറാവ് വരട്ടിയതും കപ്പയും കഴിക്കാതെ പോകാറില്ലല്ലോ. അങ്കിളിൻ്റെ പറമ്പിലെ കപ്പ പിഴുതു തുടങ്ങിയിട്ടുണ്ട്. വേഗം വന്നാൽ നമുക്ക് ഒരു പിടി പിടിക്കാം. വരണം. എത്ര തിരക്കാണെങ്കിലും നീ വരണം.

നീ എനിക്ക് നൽകിയിട്ടുള്ള സുവർണ്ണ നിമിഷങ്ങളുടെ കിനാവുകളിൽ മാത്രം ജീവിക്കാൻ എനിക്ക് വയ്യടോ . നീ കൂടെ വേണം. നമുക്ക് .. വളകളും ചാന്തും കൺമഷിയും പൊട്ടുമൊക്കെ വിൽക്കുന്ന ഉത്സവപ്പറമ്പുകളൊക്കെ നിരങ്ങി, ഉത്സവങ്ങളായ ഉത്സവങ്ങളൊക്കെ കണ്ട് ആസ്വദിച്ച് ജീവിക്കാമെടീ. ഒറ്റയ്ക്ക് നടന്നു മടുത്തെടോ. വയ്യ ഇനി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ. ഇനി നീയും കൂടെ വേണം എന്നൊരു തോന്നൽ. ഉത്സവങ്ങളുടെ സീസണായില്ലേ ഈ ഉത്സവങ്ങളുടെ കാലം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം. നീ വേണം. എങ്കിലേ ഒരിതുള്ളു.

ഗണപതി കോവിലും. ദേവീക്ഷേത്രങ്ങളും, മാരിക്കാവുകളും, അയ്യപ്പൻ കോവിലുകളും മാറി മാറി സഞ്ചരിക്കുമ്പോൾ, ചാന്തും കൺമഷിയും വളയും വാങ്ങാൻ വരുന്ന പല പ്രായക്കാരേയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ പ്രായക്കാരെ കാണുമ്പോൾ അറിയാതെ നിന്നെ ഓർത്തു പോകും. നിൻ്റെ ആ സാമീപ്യം, ആ ചൂട്, അതു മതിയെടീ ഇനിവരുന്ന മഴയും തണുപ്പും എനിക്ക് കടന്നുപോകാൻ. ഇരുപതാമത്തെ വയസ്സിൽ നിന്നെ എൻ്റെ കൈയ്യിൽ പിടിച്ചു തരുമ്പോൾ നിൻ്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു, കൈയ്യിൽ ചേർത്തുവച്ച കൈകളല്ല മനസ്സിൽ ചേർത്തുവച്ച മനസ്സുകളാവണം ഇതെന്ന്. ഓർമ്മയുണ്ടോ നിനക്ക് . മുപ്പത് കൊല്ലം, മുപ്പത് കൊല്ലമായി നീ എൻ്റൊപ്പം കൂടീട്ട്. കാശ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ വീടിൻ്റെ ചുമരുകൾക്കുള്ളിലായിരുന്നു നിൻ്റെ ഉത്സവപ്പറമ്പ്, ആഘോഷം എല്ലാം. ഇവിടെ നമ്മൾ ആഘോഷിച്ചതും ആടിയതും പാടിയതും എല്ലാം നിൻ്റെ താളത്തിലായിരുന്നു. പല്ലവിയും അനുപല്ലവിയും പാടിത്തീർക്കുമ്പോൾ, ചരണം മുറിഞ്ഞു പോകുന്ന രാത്രികളിൽ ചമയം നിനക്ക് കൂട്ടുണ്ടായിരുന്നു. ചാരത്തു കിടന്ന് ഞാൻ ആ നെഞ്ചിലെ ചൂടറിയുമ്പോൾ ദീപാലംകൃതമായ ഉത്സവപ്പറമ്പിലെ വെടിക്കെട്ടിന് തിരികൊളുത്തുമായിരുന്നു. എല്ലാം കഴിഞ്ഞ് ഉത്സവം കൊടിയിറങ്ങി ക്ഷേത്രവും പരിസരവും ശൂന്യമാകുമ്പോൾ ഞാൻ നിൻ്റേതും നീ എൻ്റേതുമായ ലോകത്ത് നമ്മൾ പറന്നിരുന്നു. നൂലുകൾ പൊട്ടിയ പട്ടങ്ങൾ പോലെ. നമുക്ക് വീണ്ടും തുടങ്ങണം. ഈ മാസം കഴിഞ്ഞാൽ വേൽമുരുകൻ കോവിലിൽ കൊടിയേറ്റം. അവിടുന്ന് തുടങ്ങാം. നീ വേഗം വാ. നമുക്ക് ആദ്യ ദിവസം തന്നെ പോകണം.

പുറത്ത് രാവിൻ്റെ ഇരുട്ടിന് കനം കൂടിയിരിക്കുന്നു. രൗദ്രതയുടെ മുഖംമൂടിയണിഞ്ഞ പാതിരാക്കാറ്റ് അടയ്ക്കാൻ മറന്ന ജനൽപ്പാളികളിൽ കോപം തീർക്കുന്നതുപോലെ. എവിടേയും ഒരു നേർത്ത പ്രകാശത്തിൻ്റെ തിരിനാളം പോലും അവശേഷിപ്പിക്കാതെ പ്രകാശ നിയന്ത്രങ്ങൾ താറുമാറായിരിക്കുന്നു. പാടത്തിനപ്പുറത്തെ തീവണ്ടിപ്പാതയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകുന്ന തീവണ്ടികളുടെ ചൂളം വിളികൾ നേർത്ത് നേർത്ത് ഇല്ലാതായി. മധുര സ്വപ്നങ്ങളുടെ താരാട്ട് പാട്ടിൽ മാദക ലഹരി നുണയാൻ വികാര നൗകയിലേറി രാത്രിയുടെ യാമങ്ങൾ അയാൾ തുഴഞ്ഞുനീങ്ങി. പകലോൻ പുതപ്പിനുള്ളിൽ നിന്നും മറനീക്കി തലപൊക്കി നോക്കി. പുറത്തൊരു വണ്ടി വന്നു നിന്നു. ആഗതയുടെ സൂചനയെന്നോണം മണിയടിമുഴങ്ങി. ആരും വാതിൽ തുറന്നില്ല. വീടിനു ചുറ്റും അവൾ ഒന്നു നടന്നു. തുറന്നിട്ടിരിക്കുന്ന ജനൽപ്പാളികൾ മാറ്റി അവൾ അകത്തു നോക്കി. എല്ലാം മറന്നുറങ്ങുന്ന തൻ്റെ പ്രിയതമനെ അവൾ കണ്ടു. കുറച്ചു സമയം അവൾ അയാളെത്തന്നെ നോക്കി നിന്നു. പിന്നീട് എത്ര വിളിച്ചിട്ടും അയാൾ ഉണരുന്നില്ല. അവളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. അവൾ ഉച്ചത്തിൽ നിലവിളിച്ചു. വീടിൻ്റെ ചുമരുകളും മേൽക്കൂരയും കടന്ന് അവളുടെ നിലവിളി പരിസരങ്ങളിലെ വീടുകളിൽ പ്രതിധ്വനിച്ചു. അതെ, അവളുടെ എല്ലാമെല്ലാമായ പ്രിയൻ, മോഹങ്ങൾ കൊണ്ട് കെട്ടിയ തൂവൽ കൊട്ടാരത്തിൽ നിന്ന് സ്വപ്നം കണ്ട ദൈവീക സന്നിധിയിലേക്ക് പറന്നു കഴിഞ്ഞിരുന്നു. വളകളും മാലകളും കൺമഷിയും ചാന്തും പൊട്ടും നിറഞ്ഞ ഉത്സവപ്പറമ്പിലെ കാഴ്ചകൾക്ക് കാത്തുനിൽക്കാതെ……!

രവി കൊമ്മേരി✍

RELATED ARTICLES

4 COMMENTS

  1. പുഴുയൊഴുകും വഴികളിലെ പ്രണയത്തിന്റ പരിമളം കൊള്ളാല്ലോ 😂👌

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ