തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. കിളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് ബിജെപിയുടെ പൊതുസമ്മേളനം.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുപ്പതിനായിരം പേര് പരിപാടിയില്‍ പങ്കെടുക്കുമ്മെന്ന് ബി ജെ പി നേതൃത്വം പറഞ്ഞു . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും പറയുന്നു .
തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയില്‍ തിരുവനന്തപുരം റവന്യൂ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത് തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പൊതു പരിപാടിയിലും തൃശൂര്‍ നഗരത്തില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്.
എൻ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി . പാവപ്പെട്ട വനിതകൾക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ -ആരോഗ്യ സുരക്ഷാ കാർഡ്, കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കും, പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ, ഓരോ വീട്ടിലും 20000 ലിറ്റർ സൗജന്യ കുടിവെള്ളം, 3000 രൂപ ക്ഷേമപെൻഷൻ,തിരുവനന്തപുരം -കണ്ണൂർ അതിവേഗ റെയിൽവേ ശൃംഖല, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സർവ്വീസ്, ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും ഉൾപ്പെടെയാണ് തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങൾ. ബിജെപി ദേശീയ അധ്യക്ഷൻ നിഥിൻ നബീൻ 120 പേജുള്ള പ്രകടന പത്രിക പ്രകാശനം ചെയ്തു.



