തിരുവനന്തപുരം: രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ക്യാംപെയ്ൻ ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി തിരുവനന്തപുരത്ത് വാക്കത്തോൺ സംഘടിപ്പിച്ചു.
വാസ്കുലാർ രോഗങ്ങളെ പ്രതിരോധിക്കുക, കൈകാലുകൾ മുറിച്ചു മാറ്റുന്ന അവസ്ഥയിലെത്താതെ ഫലപ്രദമായി ചികിത്സ ലഭ്യമാക്കുക തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വാക്കത്തോൺ നടത്തിയത്. ലുലു മാളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ഒമ്പത് മണിയോട് കൂടി ഒരു വാതിൽക്കോട്ടയിലുള്ള പ്രാൺ ആശുപത്രിക്ക് മുമ്പിൽ സമാപിച്ചു.
ദക്ഷിണമേഖലാ ഐജി ശ്യാം സുന്ദർ ഐപിഎസ് വാക്കത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു. ജിഎസ്ടി അഡീഷണൽ കമ്മീഷണറും ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓൾ ദേശീയ പ്രസിഡന്‍റുമായ ഡോ ഷറഫ് എ കൽപാലയം വാക്കത്തോണിനെക്കുറിച്ചുള്ള സന്ദേശം നൽകി.
ഡോ. ശിവനേശൻ പി (ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വാസ്കുലാർ ഡിവിഷൻ മേധാവി), പ്രൊഫ:ഉണ്ണികൃഷ്ണൻ എം (ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വാസ്കുലാർ ഡിവിഷൻ മുൻ മേധാവി), ഡോ. ജയേഷ് എസ് (വാസ്കുലാർ സർജൻ, പ്രാൺ ഹോസ്പിറ്റൽ) തുടങ്ങിയവർ വാക്കത്തോണിന് നേതൃത്വം നൽകി.
വാക്കത്തോണിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സൗജന്യ വാസ്കുലാർ ചെക്കപ്പ് നടത്തുകയും ചെയ്തു. 350 പേരോളം വാക്കത്തോണിൽ പങ്കെടുത്തു.



