ഗുവാഹത്തി: ഐപിഎൽ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ആരാധകർ കാത്തിരുന്ന അവിശ്വസനീയമായ മാറ്റങ്ങളുമായാണ് ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ വരുന്നത്.
ഗുവാഹത്തിയിൽ ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകർഷണം.ദീർഘകാലം രാജസ്ഥാൻ റോയൽസിന്റെ നട്ടെല്ലായിരുന്ന സഞ്ജു, തന്റെ പഴയ ടീമിനെതിരെ തന്നെ ആദ്യ മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. മറുവശത്ത് ചെന്നൈയുടെ വിശ്വസ്തനായിരുന്ന രവീന്ദ്ര ജഡേജ ഇത്തവണ രാജസ്ഥാൻ റോയൽസ് നിരയിലാണ് അണിനിരക്കുന്നത്.
തലമുറമാറ്റത്തിന്റെ ആവേശത്തിൽ സഞ്ജു എത്തുമ്പോൾ, എം.എസ് ധോണി ഇല്ലാതെയാണ് ചെന്നൈ ആദ്യ മത്സരത്തിന് ഇറങ്ങുന്നത് എന്നത് ആരാധകരെ സംബന്ധിച്ച് വലിയ മാറ്റമാണ്. പരിക്കിന്റെ പിടിയിലായ ചെന്നൈ നിരയിൽ ധോണിയെ കൂടാതെ ഡെവാൾഡ് ബ്രേവിസ്, സ്പെൻസർ ജോൺസൺ എന്നിവരും കളിക്കില്ല.
ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, ശിവം ദുബേ എന്നിവരിലാണ് ചെന്നൈയുടെ ബാറ്റിംഗ് പ്രതീക്ഷകൾ. സർഫറാസ് ഖാൻ ടീമിലിടം പിടിച്ചേക്കും. ധോണിയുടെ അഭാവത്തിൽ സഞ്ജു തന്നെയാകും വിക്കറ്റിന് പിന്നിൽ ഗ്ലൗസ് അണിയുക. പേസ് നിരയിൽ ഖലീൽ അഹമ്മദും അൻഷുൽ കംബോജും സ്പിൻ വിഭാഗത്തിൽ നൂർ അഹമ്മദും രാഹുൽ ചഹറും ചെന്നൈക്കായി പന്തെറിയും.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ഏറ്റുമുട്ടിയ 31 മത്സരങ്ങളിൽ 16 എണ്ണത്തിൽ ചെന്നൈയും 15 എണ്ണത്തിൽ രാജസ്ഥാനും ജയിച്ചതിനാൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. യുവതാരം റിയാൻ പരാഗിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിലിറങ്ങുന്നത്.യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ഷിംറോൺ ഹെറ്റ്മെയർ എന്നീ ഇടംകൈയൻ ബാറ്റർമാരിലാണ് അവരുടെ പ്രധാന റൺസ് പ്രതീക്ഷ. മധ്യനിരയിൽ പരാഗും ധ്രുവ് ജുറലും കരുത്താകുമ്പോൾ ഓൾറൗണ്ടർമാരായി ജഡേജയും ദസുൻ ഷനകയും എത്തും.
ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് നിരയും രവി ബിഷ്ണോയിയുടെ സ്പിന്നും ചെന്നൈ ബാറ്റർമാർക്ക് കടുത്ത വെല്ലുവിളിയാകും. ഗുവാഹത്തിയിലെ മഞ്ഞുവീഴ്ച കണക്കിലെടുത്ത് ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.



