ഒരു ദിവസത്തെ യാത്രകളും ജോലികളും എല്ലാം നിർത്തിവെച്ച് വിശ്രമിക്കുന്ന വേളയാണല്ലോ സന്ധ്യാനേരം. ദേഹത്ത് അടിഞ്ഞുകൂടിയ അഴുക്കിനെ ശുചീകരിച്ച്, വീട്ടുകാരുമായി ഒത്തുകൂടി വിശേഷങ്ങൾ പങ്കിടുക, പല കുടുംബങ്ങളിലുമുള്ള പതിവ് കാഴ്ചകളാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിലെ കൂടിച്ചേരലും ചർച്ചകളും മനസ്സിന് സന്തോഷം നൽകുന്നു.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങുന്നതിനു മുമ്പായി നിശബ്ദമായ ഒരു അന്തരീക്ഷത്തിൽ ഏകനായി ഇരുന്ന്. അന്നു രാവിലെ ഉറക്കം ഉണർന്ന് എഴുന്നേറ്റത് മുതൽ കണ്ടുമുട്ടിയ എല്ലാവർക്കും ഈ ലോകത്തുള്ള സകല മനുഷ്യരിലും ജീവജാലങ്ങളിലും ഈശ്വരന്റെ സ്നേഹം നിറയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അല്പസമയം ഇരിക്കുക.
അതിനുശേഷം കണ്ണുകൾ അടച്ച് ഉള്ളിലേക്ക് നോക്കിയിരിക്കുക. അറിഞ്ഞോ അറിയാതെയോ, ഹൃദയത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ ശുദ്ധീകരിച്ച് ആസ്ഥാനത്ത് പവിത്രതയുടെ പ്രകാശം പ്രസരിക്കുന്നതായി സങ്കൽപ്പിച്ച് സാക്ഷി ഭാവത്തിൽ ഇരിക്കുക. അതിനുശേഷം ആത്മമിത്രത്തോട് സംസാരിക്കുന്ന സ്വാതന്ത്ര്യത്തോടെ ഈശ്വരനുമായി സന്തോഷവും ദുഃഖങ്ങളും പങ്കുവെച്ച് സംസാരിച്ച് ഈശ്വര അനുഗ്രഹത്തിന് നന്ദി പറഞ്ഞ് ഉറങ്ങാൻ കിടക്കാം.
ചില കൊച്ചു കഥകളിൽ കൂടിയുള്ള സന്ദേശങ്ങൾ പലപ്പോഴും നമുക്ക് ഉപകരിക്കും. ചിലത് നേരം പോക്കിനും ഉപയോഗിക്കാം അങ്ങനെയുള്ള ചില കൊച്ചു കഥകൾ.
ഒരു സന്യാസിയോട് ഒരാൾ ചോദിച്ചു. സമാധാനത്തോടെ ജീവിക്കാൻ എന്താണ് ചെയ്യേണ്ടത്. താങ്കൾ ഒരു കഴുതയെ പോലെ ജീവിക്കുക എന്നാണ് സന്യാസി ഉപദേശിച്ചത്. കഴുതയെ പോലെയൊ! അയാൾ ആശ്ചര്യത്തോടെ ചോദിച്ചു. അതെ ഒരു അലക്കു കാരന്റെ കഴുതയെ നോക്കൂ. അത് രാവിലെ മുഷിഞ്ഞ വസ്ത്രങ്ങൾ ചുമക്കുന്നു. വൈകുന്നേരം വൃത്തിയുള്ള വസ്ത്രങ്ങൾ ചുമക്കുന്നു. ഇത് രണ്ടും ചുമക്കുമ്പോഴും അമിതമായ സന്തോഷമോ അതിയായ സങ്കടമോ ഇല്ലാതെ ഓരേ മനോഭാവത്തിലാണ് ചെയ്യുന്നത്. ഇതുപോലെ ജീവിച്ചാൽ സമാധാനം താനേ കൈവരും.
ഒരു സന്യാസി ഒരു മരുഭൂമിയിൽ കൂടി കുറേ ദൂരം നടന്നിട്ടും ഒരു പച്ചപ്പുള്ള സ്ഥലം കാണാൻ ഇടയായില്ല. കയ്യിലുള്ള ജലവും ഭക്ഷണ സാധനങ്ങളും തീർന്നു. ദാഹം കൊണ്ട് തൊണ്ട വരണ്ടു. അങ്ങിനെ നടന്നുകൊണ്ടിരിക്കെ അങ്ങ് ദൂരെ ഒരു കൂര കാണാൻ ഇടയായി. അവിടേക്ക് ഇഴഞ്ഞും നടന്നും എത്തിച്ചേർന്നു. അവിടെ ആരെയും കണ്ടില്ല. ദാഹം അകറ്റാൻ ഒരു ഇറ്റു വെള്ളത്തിനുവേണ്ടി വീട് മുഴുവൻ അന്വേഷിച്ചു കിട്ടിയില്ല. അവിടെ ഒരു സ്ഥലത്ത് എന്തോ ഒന്നു മൂടിവെച്ചതായി കണ്ടു. ആ തുണി പൊക്കി നോക്കിയപ്പോൾ അവിടെ ഒരു പമ്പാണ് കണ്ടത്. അത് കുറേ നേരം അടിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. നിരാശനായി ഇരിക്കുമ്പോൾ അതിന്റെ അടുത്ത് ഒരു തുണിയിൽ പൊതിഞ്ഞുവെച്ച കുപ്പിയിൽ നിറയെ വെള്ളം ഇരിക്കുന്നത് കണ്ടു. സന്തോഷമായി. അപ്പോഴാണ് കുപ്പിയിൽ എഴുതിവെച്ചത് കണ്ടത്. “ഈ കുപ്പിയിലെ വെള്ളം” പമ്പ് പ്രവർത്തിപ്പിക്കാൻ ഉള്ളതാണ്. എന്തുചെയ്യണമെന്ന് സന്യാസി ഒന്ന് ആലോചിച്ചു. കുപ്പിയിലെ എഴുത്തിൽ വിശ്വസിച്ച് പമ്പിലേക്ക് വെള്ളമൊഴിച്ചു. പമ്പ് അടിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും വന്നില്ല. നിരാശനാകാതെ വീണ്ടും അടിച്ചു വന്നപ്പോൾ ജലം അതിൽ കൂടി ഒഴുകാൻ തുടങ്ങി. ദാഹം മാറുവോളം അത് കുടിച്ചു.
അതിനുശേഷം സന്യാസി ആ കുപ്പി നിറയെ ജലം നിറച്ചു. അതിനുശേഷം കുപ്പിയിൽ എഴുതി വെച്ചു. കുപ്പിയിലെ ജലം പമ്പ് പ്രവർത്തിപ്പിക്കാനുള്ളതാണ്. ഇതിന് ഞാൻ സാക്ഷിയാണെന്ന് കൂടി എഴുതി വച്ചു.
ഈ കൊച്ചു കഥയിൽ കൂടി നമ്മൾ മനസ്സിലാക്കേണ്ടത്. നമ്മൾ അനുഭവിച്ച ആ സുഖം വരും തലമുറയ്ക്ക് കൂടി ഉപകാരപ്പെടണം എന്നാണ് സന്യാസി അവിടെ ഉദ്ദേശിച്ചത്.
ഒരു പുഴയോരത്ത് ഒരു വൃദ്ധൻ ഒരു യുവാവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പുഴയിൽ കൂടി ഒരു തേൾ ഒഴുകി വരുന്നതായി വൃദ്ധന്റെ ശ്രദ്ധയിൽ പെട്ടത്.ഉടനെ വൃദ്ധൻ പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന ഒരു മരച്ചില്ല പുഴയിലേക്ക് താഴ്ത്തി പിടിച്ച് തേളിനെ ഒഴുകിപ്പോകാതെ തടഞ്ഞുനിർത്തി. അതിനുശേഷം തേളിനെ രക്ഷപ്പെടുത്താൻ പിടിച്ചതും തേൾ വൃദ്ധനെ കൊത്തി. രക്ഷപ്പെടുത്താൻ പിന്നെയും നോക്കിയപ്പോൾ തേൾ വീണ്ടും കുത്തി. അപ്പോൾ കൂടെ ഉണ്ടായിരുന്ന യുവാവ് വൃദ്ധനോട് ചോദിച്ചു. തേൾ കുത്തുന്നത് അറിഞ്ഞിട്ടും അങ്ങ് എന്തിനാണ് പിന്നെയും അതിനെ രക്ഷപ്പെടുത്താൻ നോക്കുന്നത്. അപ്പോൾ വൃദ്ധൻ പറഞ്ഞു. കുത്തുക എന്നത് തേളിന്റെ സ്വഭാവം. രക്ഷപ്പെടുത്തുക എന്നത് എന്റെ സ്വഭാവവും. കുത്തും എന്നതുകൊണ്ട് ഞാനെന്തിന് എന്റെ സ്വഭാവം മാറ്റണം.
ഒരു ആളുടെ സ്വഭാവ ഗുണഗണങ്ങളാണ് അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. അത് കാത്തുസൂക്ഷിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
ഇതിന്റെ സാരാംശം കുഞ്ഞുണ്ണി മാഷിന്റെ കവിതയിലുണ്ട്.
“വലിയൊരു ലോകം നന്നാവാൻ ചെറിയൊരു മന്ത്രം ഞാൻ കാതിൽ
ഓതാം.”



