എനിക്ക് അടുത്തറിയാവുന്ന ഒരു കൂട്ടം പെണ്ണുങ്ങളെ പറ്റിയാണ് ഞാൻ എഴുതി കൊണ്ടിരിക്കുന്നത്.
ജീവിക്കുന്നവരെയും മരിച്ചവരെയും ഇതിൽ ഉൾപെടുത്തിയിരിക്കുന്നു.
ആർക്കും ഒരു മാനസിക വിഷമമുണ്ടാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരിന്നു.
ഇന്നലെ എൻ്റെ വിട്ടിൽ ഒരാൾ കയറി വന്നു കനക ചേച്ചി . മുൻപ് എനിക്ക് കൂട്ട് നിന്നിരുന്ന ചേച്ചിയാണ്.
രാത്രി കിടന്നാൽ ഉറക്കം വരുന്നവരെ സിനിമാ പാട്ടുകൾ പാടുമായിരുന്നു.
രാഗമോ ശ്രുതിയോ ഒന്നുമില്ലെങ്കിലും കേൾക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു.
ഒറ്റക്ക് ജീവിക്കാൻ വയ്യ, എനിക്ക് ഒരു കൂട്ട് വേണം എന്ന് പറഞ്ഞു രണ്ടാമതും കല്യാണം കഴിച്ചു ഭർത്താവിൻ്റെ കൂടെ അയാളുടെ നാട്ടിൽ പോയി താമസിച്ചു അഞ്ചാറ് മാസങ്ങൾക്ക്ശേഷം അവർ എന്നെ ‘ കാണാൻ വന്നു. കല്യാണത്തിന് മുൻപ് ഉള്ള ആൾ ആയിരുന്നില്ല അവർ, വല്ലാതെ മെലിഞ്ഞു ആകെ മാറിപ്പോയിരുന്നു അവർ.
അവർക്ക് എന്നോട് കുറേ സങ്കടങ്ങൾ പറയാനുണ്ടായിരുന്നു. അവരുടെ വാക്കുകൾ ഞാൻ ഇവിടെ കുറിച്ചിടുകയാണ്.
ഒരമ്പലത്തിൽ വെച്ച് ഞങ്ങൾ പരസ്പരം മാലയിട്ടു നേരെ അയാളുടെ വീട്ടിലേക്ക് ആണ് കൊണ്ടുപോയത്. എൻ്റെ കൂടെ എൻ്റെ രണ്ട് പെൺമക്കളും അവരുടെ ഭർത്താക്കൻമാരും ഉണ്ടായിരുന്നു. അയാളുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മക്കൾ എല്ലാം യാത്ര ചോദിച്ച് പോയപ്പോൾ ഞങ്ങൾ തനിച്ചായി. അപ്പോൾ
അയാൾ എൻ്റടുത്ത് വരുമെന്നും എന്നോട് എന്തെങ്കിലും സംസാരിക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല.
അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയുമായിട്ടുള്ള ഡിവോഴ്സ് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഉടനെ വിവാഹം രജിസ്റ്റർ ചെയ്യാം എന്നു മക്കളോട് പറഞ്ഞിരുന്നു.
ഞാൻ കിടക്കാൻ മുറിയിൽ കയറി. അപ്പോൾ അയാൾ കിടക്കയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ ഇവിടെ കിടന്നോളു എന്നു പറഞ്ഞു അയാൾ എഴുന്നേറ്റു തൊട്ട് അടുത്ത മുറിയിലേക്ക് പോയി. ഞാൻ ഒന്നും മനസിലാകാത്ത പോലെ അടുത്ത മുറിയിലെ അടഞ്ഞ വാതിൽ നോക്കി നിന്നു.
പിറ്റെ ദിവസം ഒന്നും സംഭവിക്കാത്തത് പോലെ അയാൾ രാവിലെ തയ്യാറാക്കേണ്ട ഭക്ഷണവും ഉച്ചക്ക് ഉണ്ടാക്കേണ്ടതും പറഞ്ഞു തന്നു. രാവിലെ ചായ കുടിച്ച് അയാൾ ജോലിക്ക് പോയി.
ഉച്ചക്ക് തിരിച്ച് വന്നു ഊണ് കഴിച്ച് മുറിയിൽ കയറി കതകടച്ച് ,
വൈകിട്ട് നാല് മണിക്ക് ചായയും കുടിച്ച് പുറത്തു പോയി രാത്രി കയറി വന്നു, ഭക്ഷണവും കഴിച്ച്, തൊട്ടടുത്ത മുറിയിൽ കയറി കതകടച്ചു , എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഹാളിലെ സെറ്റിയിൽ ഇരുന്നു എപ്പഴോ ഉറങ്ങിപ്പോയി.
പിറ്റെ ദിവസം ഞാൻ എൻ്റെ ഭർത്താവിനോട് ചോദിച്ചു എന്തിനാണ് നിങ്ങൾ അപ്പുറത്തെ മുറിയിൽ പോയി കിടക്കുന്നത്.
അപ്പോൾ അയാൾ പറഞ്ഞു കർക്കിട മാസമല്ലേ, കുഴമ്പ് തേച്ച് കുളിയും കഷായ സേവ ഒക്കെ ഉണ്ട് അതാണ് എന്ന്. കർക്കിടകവും ചിങ്ങവും, കന്നിയും എല്ലാം കഴിഞ്ഞു അയാൾക്ക് ഒരു മാറ്റവുമില്ല. എനിക്ക് ഭക്ഷണമുണ്ടാക്കുക, തുണി കഴുകി വിരിക്കുക, വീട് വൃത്തിയാക്കുക, അയാൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുക ഒരു വേലക്കാരിയുടെ റോൾ അത് മാത്രമായിരുന്നു .
എൻ്റെ ജോലികളിൽ ഒരു മാറ്റവുമുണ്ടായില്ല.
ഒരു വാക്ക് അയാൾ സ്നേഹത്തോടെ എന്നോട് പറഞ്ഞിട്ടില്ല ,എന്നെ ഒന്നു നോക്കിയിട്ടില്ല. ആ വീട്ടിന് വെളിയിൽ ഞാൻ പോയിട്ടില്ല. വീടും, മുറ്റവും അതാണ് എൻ്റെ ലോകം. ഞാൻ വല്ലതും ചോദിച്ചാൽ മാത്രം വാ തുറക്കുന്ന ഭർത്താവ്. പിടിച്ചു നിൽക്കാൻ ഞാൻ കുറേ ശ്രമിച്ചു ,
എനിക്ക് മടുത്തു. ഭർത്താവിൻ്റെ സ്നേഹവും കരുതലിനും ആഗ്രഹിച്ചിട്ട് എനിക്ക് കിട്ടിയതോ ഒരു വേലക്കാരിയുടെ സ്ഥാനം മാത്രം. എല്ലാം സഹിക്കാമായിരുന്നു. എന്നോടുള്ള അവഗണന.
പിന്നെയെന്തിന് നിങ്ങൾ എന്നെ കല്യാണം കഴിച്ചു ? എന്ന് ഞാൻ ഒരു ദിവസം അയാളോട് ചോദിച്ചു . മറുപടി തരാതെ അയാൾ മുറിക്കുള്ളിൽ കയറി കതകടച്ചു . അയാളുടെ അടുത്തു ഇരിക്കാൻ ശ്രമിച്ചാൽ ചാടി എഴുന്നേറ്റ് മാറിക്കളയും.
ഇത് ഒക്കെ കാണുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നും.
ഒരു ദിവസം മക്കളോട് ഞാൻ ഈ കാര്യങ്ങൾ സംസാരിച്ചു. അവരോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു. എന്നെ വന്നു കൂട്ടി കൊണ്ട് പോകാൻ പറഞ്ഞു. അങ്ങിനെ മക്കൾ വന്നു എന്നെ കൂട്ടി വന്നു. അയാളോട് അവർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി കൊടുത്തില്ല.
ഒരു കസേരയിൽ തല താഴ്ത്തി അയാൾ ഇരുന്നു.
ആ വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ ഞാൻ ഒരിക്കൽ കൂടി എൻ്റെ ഭർത്താവിനെ ഒന്നു നോക്കി. അയാൾ നിലത്ത് മിഴികൾ നട്ട് ഇരിക്കുകയായിരുന്നു.
ഒരു ജീവിതം ആഗ്രഹിച്ചിട്ടു എനിക്ക് കിട്ടിയത് ഇങ്ങനെയായിപ്പോയല്ലോ എന്ന് സ്വയം നെടുവീർപ്പിട്ടു. കയറി കിടക്കാൻ ഒരു വീടില്ല. പെൺമക്കൾ ഭർത്താക്കന്മാരുടെ വീട്ടിലാണ്. അവരുടെ അച്ഛനും അമ്മയും കൂടെയുണ്ട്. അപ്പോൾ എന്നെ കൂടെ താമസിപ്പിക്കാൻ കഴിയില്ലവർക്ക്. അവരെ ബുദ്ധിമുട്ടിക്കാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.
ഇതും പറഞ്ഞവർ ഒഴുകിയ കണ്ണീർ തുടച്ച് കണ്ണടച്ച് കസേലയിൽ ചാരി കിടന്നു. അവരോട് എനിക്ക് വലിയ സഹതാപം തോന്നി.
പലതരം പെണ്ണുങ്ങൾ തുടരും..



