Saturday, February 14, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #38) ✍ ദീപ നായർ ബാംഗ്ലൂർ

ഐതിഹ്യത്തിലൂടെ കഥകളിലൂടെ ഓണപ്പാട്ടുകളിലൂടെ മനസ്സിൽ പ്രതിഷ്ഠിച്ച പ്രിയപ്പെട്ട മാവേലിയെ വീട്ടുമുറ്റത്ത് കണ്ട ഞാൻ അന്തംവിട്ടു കുന്തം വിഴുങ്ങി സ്ഥലകാലബോധം പോയി നിൽക്കുമ്പോൾ ആകെ ഉന്തും തള്ളും ആയിട്ടുണ്ടാകും. ആൾക്കൂട്ടത്തിന് നടുവിൽ കിരീടം കണ്ട ഞാൻ തിക്കിത്തിരക്കി അങ്ങോട്ടെത്താൻ ഒരു പാഴ്ശ്രമം നടത്തും. പഴയ സ്കില്ലൊന്നും പോര ഈ തിരക്കിനിടയിൽ പയറ്റാൻ എന്നു മനസ്സിലാക്കി ക്യാമറ സൂം ചെയ്ത് ഫോട്ടോ എടുത്തു തൃപ്തിപ്പെട്ട് വൻ ജനാവലിക്കൊപ്പം മാവേലിയും പിന്നെ ഞാനും എന്ന ക്യാപ്ഷനിട്ട് ഫേസ്ബുക്ക് സ്റ്റോറിയും വാട്സ്ആപ്പ് സ്റ്റേറ്റസും ഇടും.

ഇതിനിടയിൽ ആരൊക്കെയോ ചേർന്ന് മാവേലിയെ പിൻവാതിൽ വഴി വീട്ടിലേക്ക് കയറ്റിയത് അയൽക്കാരിയുടെ എഫ്ബി പോസ്റ്റിലൂടെ അറിഞ്ഞ ഞാൻ സകല ശക്തിയും സംഭരിച്ച് ഓടി മുൻവാതിലിലൂടെ വീട്ടിൽ കയറിപ്പറ്റും. ഒരു ഷോട്സ് എടുത്ത് മാവേലിയെ ടാഗ് ചെയ്ത് ഇൻസ്റ്റയിൽ ഇടും. വിന്ധ്യാവലിചേച്ചിയെ കൊണ്ടു വരാഞ്ഞതിൽ പരിഭവിക്കും. കുണ്ടും കുഴികളും ബ്ലോക്കും നിറഞ്ഞ ഭൂമി മലയാളത്തിലൂടെയുള്ള യാത്രാനുഭവം പങ്ക് വയ്ക്കാമോ എന്ന് ചോദിക്കും. പാതാളദേശത്തെ വിശേഷങ്ങൾ അന്വേഷിക്കുന്ന കൂട്ടത്തിൽ കള്ളവും ചതിയും കള്ളത്തരങ്ങളും രാഷ്ട്രീയവും ജാതിമതഭേദങ്ങളും ഇല്ലാത്ത വെട്ടും കുത്തും കുതികാൽവെട്ടും കൊലയും കൊടിയ പീഡനങ്ങളും ആത്മഹത്യകളും ഇല്ലാത്ത സ്വർഗ്ഗ തുല്യമായ അങ്ങയുടെ രാജ്യത്ത് വാർത്താചാനലുകളുടെ നിലനിൽപ്പ് എങ്ങനെയാണ് എന്ന് ചോദിക്കും. വർഷത്തിൽ ഒരിക്കൽ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ അവിടെ ആരെങ്കിലും വരാറുണ്ടോ എന്നും ആഘോഷത്തിൻ്റെ പേരെന്താണെന്നും അന്നേ ദിവസം അവിടേയും ബിവറേജസിൽ റെക്കോർഡ് കളക്ഷൻ ആയിരിക്കുമോ എന്നും അന്വേഷിക്കും.

സാധനങ്ങൾക്കെല്ലാം അന്യായ വിലയാണ്, പിന്നെ ഒരാശ്വാസം ഓണക്കിറ്റ് ആണ് എന്നും അറിയിക്കും. അങ്ങ് പ്രജകൾക്ക് ക്ഷേമപ്പെൻഷൻ കൊടുക്കാറുണ്ടോ എന്ന് ചോദിക്കും. ആദ്യമായി വിരുന്ന് വന്ന മാവേലിയെ വീടും പരിസരവും തൊടിയും പാടവും എല്ലാം ചുറ്റിനടന്ന് കാണിക്കും.

കത്തിച്ച് വച്ച നിലവിളക്കിന് മുമ്പിൽ തൂശനിലയിട്ട് ഉപ്പും പപ്പടവും വറുത്തുപ്പേരികളും വിളമ്പി മാവേലിയെ ഇരുത്തി അദ്ദേഹത്തിൻ്റെ കണ്ണും മനസ്സും വയറും നിറയും വിധം ചോറും മറ്റു വിഭവങ്ങളും ഒന്നിന് പിറകെ ഒന്നായി സന്തോഷത്തോടെ വിളമ്പി കൊടുക്കും. അവസാനം പഴംനുറുക്കും പാലടയും പ്രഥമനും കഴിച്ച് ഏമ്പക്കം വിട്ട് സംതൃപ്തിയോടെ എഴുന്നേൽക്കുമ്പോൾ ഞാൻ ചോദിക്കും, ടോപ്പ് ഇൻ ടൗൺ സദ്യ എങ്ങനെ ഉണ്ടായിരുന്നു എന്ന്. അതുകേട്ട് ഞെട്ടിയ അദ്ദേഹത്തോട് ഞാൻ പറയും, സദ്യ ഓർഡർ ചെയ്താൽ പലതുണ്ട് ഗുണങ്ങൾ പ്രഭോ, വച്ച് വിളമ്പി പാത്രങ്ങൾ കഴുകി വിയർത്ത് കുളിച്ച് ക്ഷീണിച്ച് കൺമഷി കലങ്ങി നാഗവല്ലി ആയി മാറുന്നത് ഒഴിവാക്കാം, ടിവി ചാനലുകൾ മാറിമാറി കണ്ടു കൊണ്ടിരിക്കുന്ന ഭർത്താവിനേയും മക്കളേയും കാണുന്ന മാത്രയിൽ കടിച്ചു കീറി ചോരയൂറ്റുന്നത് ഒഴിവാക്കാം, ഉണ്ണാൻ പോലുമാകാതെ തല മുതൽ കാൽ വരെ ആവശ്യമായ വേദനസംഹാരി കഴിക്കുന്നത് ഒഴിവാക്കാം, തുടർച്ചയായി അഞ്ചാറു ദിവസങ്ങൾ സദ്യ ഉണ്ണുന്നത് ഒഴിവാക്കാം എന്ന്. അതിനുശേഷം ചാമ്പിക്കോ പറഞ്ഞ് ഒരു ഫാമിലി ഫോട്ടോ എടുത്ത് ഈ ഓണം ട്രെൻഡിനൊപ്പം എന്ന ക്യാപ്ഷനിൽ വാളിൽ പോസ്റ്റ് ചെയ്യും. യാത്ര പറഞ്ഞിറങ്ങിയ മാവേലിയുടെ കൈയ്യിൽ വിന്ധ്യാവലിചേച്ചിക്കായി പാലട കൊടുത്തയയ്ക്കും. അടുത്ത വർഷം വരുമ്പോൾ മറക്കാതെ പാത്രം കൊണ്ടുവരാൻ പറയും.

ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

52 COMMENTS

  1. ഇന്നത്തെ യഥാർത്ഥ സ്ഥിതി വിശേഷം ഹാസ്യാൽമക രീതിയിലൂടെയുള്ള ആവിഷ്ക്കരണം. Wonderful presentation 👏👏

  2. മാവേലിയെ
    ഊഞ്ഞാലിൽ വച്ച് രണ്ട് ആട്ട് ആട്ടി
    വിടാമായിരുന്നു

    • അതിനു മുതിർന്നില്ല, കാരണം മാവേലി ഊഞ്ഞാലിൽ ഇരിക്കേണ്ട താമസം ആരെങ്കിലുമൊക്കെ ചാടിക്കയറി അദ്ദേഹത്തിനൊപ്പം ഇരുന്നും നിന്നും സെൽഫി എടുക്കാൻ തിടുക്കപ്പെട്ടേനെ.

  3. അടുത്ത വർഷം വരുമ്പോൾ വിന്ധ്യാവലി ചേച്ചി പാത്രം കൊടുത്തുവിടുമായിരിക്കും അല്ലേ😃

    • ഇത്തിരി ടെൻഷൻ ഉണ്ട്, പാത്രം കൊണ്ടുവരാൻ മറന്നാലോന്ന് വിചാരിച്ച് 😃

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com