Saturday, February 14, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #1) ✍ ഉണ്ണി ആവട്ടി

പാതാളത്തിലെ, തൻ്റെ ആസ്ഥാനമായ സുതലത്തിൽനിന്നും പരമ്പരാഗതമായ വേഷവിധാനങ്ങളോടെ, തലയിൽ കിരീടവുംധരിച്ച്, കൈയ്യിൽ ഓലക്കുടയുമെടുത്ത്, യാത്രയ്ക്കിറങ്ങിയ മഹാബലി, കൊട്ടാരം ഗോപുരവാതില്ക്കലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദ്വാരപാലകനെ, തട്ടി വിളിച്ചുണർത്തി, താനുടനെ ഭൂമിയിലേക്കു പുറപ്പെടുകയാണെന്ന വിവരം അറിയിച്ചു. അത്ഭുതംകൂറിയ കാവൽക്കാരൻ ഉറക്കപ്പിച്ചോടെ ചോദിച്ചു.
“മഹാരാജൻ…ഇന്നെന്താണ് പള്ളിയുറക്കംപോലുമില്ലാതെ ഇത്ര നേരത്തെ…സമയം രണ്ടുമണി കഴിഞ്ഞിട്ടല്ലേയുള്ളൂ…സാധാരണ തിരുവോണദിവസം ഉച്ചയോടെയാണല്ലോ അങ്ങ് പ്രജകളെ കാണാൻ പോകുന്നത്..?”
“ശരിയാണ്. പക്ഷെ, ഇന്നു നോം ആദ്യം തന്നെ പോകുന്നത് അങ്ങ് കണ്ണൂർ ജില്ലയിലെ ആവട്ടി എന്ന സ്ഥലത്തു താമസിക്കുന്ന, ഉണ്ണി എന്ന ഒരു പ്രജയുടെ അടുത്തേയ്ക്കാണ്. അദ്ദേഹം നോമിനെ വളരെ കാലേക്കൂട്ടിത്തന്നെ വിസ്തരിച്ചു ക്ഷണിച്ചതാണ്. ഇവിടുന്ന് നേരിട്ടുള്ള ഫ്ലൈറ്റ് നെടുമ്പാശ്ശേരിയിലേക്കാണല്ലോ. എയർപോർട്ടിലിറങ്ങിയാലും റോഡുമാർഗ്ഗം കുറെയേറെ പോകണം അവിടെയ്ക്കെത്തിച്ചേരാൻ. ഹൈവേയുടെ ദയനീയാവസ്ഥ താങ്കൾക്കുമറിയാമല്ലോ. അവിടുത്തെ ടോൾപിരിവുപോലും ഇപ്പോൾ കോടതി ഇടപെട്ട് നിർത്തിവെച്ചിരിക്കുകയല്ലേ. ഇപ്പോൾ പുറപ്പെട്ടാൽതന്നെ, എത്രമണിക്ക് നോം അവിടെയെത്തുമെന്ന് നോമിനെ പാതാളത്തിലേക്കയച്ച വാമന ഭഗവാനുപോലും ഉറപ്പിച്ചുപറയാൻ കഴിയുമെന്നു തോന്നുന്നില്ല. തിരുവോണത്തിന് ഉച്ചപ്പട്ടിണി കിടക്കേണ്ടിവരുമോ…ആവോ.”
അതുംപറഞ്ഞ്, മഹാബലി കാത്തു കിടപ്പുണ്ടായിരുന്ന പ്രത്യേകഫ്ലൈറ്റിൽ ചാടിക്കയറി.

എയർപോർട്ടിൽ ഇറങ്ങി, ഒരു ടാക്സിയിൽ, പാതാളത്തെക്കാൾ ദുഷ്ക്കരമായ കുണ്ടും കുഴികളും നിറഞ്ഞ ദുർഘടവഴികൾതാണ്ടി, മാവേലി കണ്ണൂരിലേക്കുപുറപ്പെട്ടു. എങ്ങനെയൊക്കെയോ ഒച്ചിൻ്റെ വേഗതയിൽ ഉച്ചയോടെ വാഹനം ആവട്ടിയിലേക്കെത്തി.

ഞാൻ അക്ഷമനായി, മാവേലിയെ വരവേല്ക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ച്, വീട്ടുവാതില്ക്കൽതന്നെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. മാവേലി, പടികൾകയറി മുറ്റത്തെത്തിയ ഉടനെതന്നെ കാലും മുഖവും കഴുകാൻ വെള്ളംനിറച്ച കിണ്ടി ആവശ്യപ്പെട്ടു. നിന്നുപരുങ്ങിയ ഞാൻ, ഒരു പ്ലാസ്റ്റിക്ബക്കറ്റിൽ വെള്ളം കൊണ്ടുകൊടുത്തെങ്കിലും അതെടുത്ത് കഴുകാൻ കൂട്ടാക്കാതെ മാവേലി, മുറ്റത്തിട്ട പൂക്കളം കാണാൻ ഓടിച്ചെന്നു. ഓരോപൂവും നോക്കിയും തൊട്ടും മണത്തുംനോക്കി എന്നോടു പിറുപിറുത്തു.
” തുമ്പപ്പൂ ഇല്ല…കാക്കപ്പൂ ഇല്ല…മുക്കുറ്റിയില്ല. അതുംപോരാഞ്ഞ് പൂക്കളത്തിൽ നിന്നുമുയരുന്നത് തമിഴിൻ്റെയും തെലുങ്കിൻ്റെയും കന്നടയുടെയും കടുത്തമണവും. മലയാളിമണമുള്ള ഒറ്റ നാടൻപൂവുപോലുമില്ല പൂക്കളത്തിൽ. പോട്ടെ…ആരാണ് പൂവിട്ടത്? പഴയ പൂക്കളങ്ങളുടെ ഏഴയലത്തേക്ക് വരുന്നില്ലല്ലോ…?

മാവേലിയോട് എങ്ങിനെ കളവു പറയും…? ഞാൻ മടിച്ചു മടിച്ച് കാര്യം പറഞ്ഞു.
” തമ്പുരാനേ… രാവിലെ എഴുന്നേറ്റപ്പോൾ ഒന്നിനും സമയം കിട്ടിയില്ല. ഇവിടെ സ്ഥിരമായി പുറംജോലിക്കുവരുന്ന ഒരു ബംഗാളി… ”
“കൂടുതൽ പറയേണ്ട. കണ്ടപ്പോഴേ നോമിനു സംശയംതോന്നി. താങ്കളുടെ വായിൽനിന്നുതന്നെ അതുകേൾക്കാൻവേണ്ടി ഒന്നു ചോദിച്ചുവെന്നുമാത്രം. വല്ലാത്ത ദാഹം. കുടിക്കാനെന്തുണ്ട്? കോളയും പെപ്സിയുമൊന്നും വേണ്ട കേട്ടോ.. സംഭാരമുണ്ടെങ്കിൽ ആവാം…”

മാവേലിക്കു സംഭാരമാവും ഇഷ്ടപ്പെടുകയെന്നുള്ള മുൻകൂർ ധാരണയിൽ നേരത്തെതന്നെ സംഭാരംവാങ്ങിച്ചുവെച്ച എൻ്റെ അതിബുദ്ധിയിൽ അഹങ്കരിച്ചുകൊണ്ട്, ഞാൻ ഫ്രിഡ്ജ്തുറന്ന് പാക്കറ്റു സംഭാരമെടുത്ത്, അതിൻ്റെയറ്റം തുറന്ന്, ഒരു പ്ലാസ്റ്റിക് സ്ട്രോയുമിട്ട്, ഓടിപ്പിടിച്ച് മാവേലിയുടെ മുന്നിലെത്തി, ഭവ്യനായിനിന്നു. മാവേലിയുടെമുഖം ഇരുണ്ടു. എന്നെനോക്കി അദ്ദേഹം ആക്രോശിച്ചു
” പൗഡർ കലക്കിയുണ്ടാക്കിയ പ്ലാസ്റ്റിക്ക് സംഭാരമല്ലേ? അത് പൊട്ടിച്ച് ഒരു മുരുടയിലെങ്കിലും ഒന്നു ഒഴിച്ചു തന്നിരുന്നെങ്കിൽ. വേണ്ട…നോമിനുവേണ്ട.. കൊണ്ടുപോയി കളഞ്ഞേക്കൂ…”

കുറച്ചുസമയത്തിനുശേഷം മനോനില വീണ്ടെടുത്ത് മാവേലി എന്നെ സമാധാനിപ്പിച്ചു.
” ഒരു പഴഞ്ചൻ്റെ ജല്പനമാണെന്ന് കരുതി സമാധാനിക്കൂ. അതുപോട്ടെ… ബാക്കിയുള്ളവരൊക്കെ എവിടെ? സ്ത്രീകളൊക്കെ അടുക്കളയിൽ സദ്യയൊരുക്കാനുള്ള നെട്ടോട്ടത്തിലും പെടാപാടിലും ആയിരിക്കുമല്ലേ. വളരെ നല്ലത്. അവരെ ഇങ്ങോട്ടുവിളിക്കേണ്ട. നമുക്ക് നേരെ അടുക്കളയിലോട്ടുപോകാം. ”

മടിച്ചുമടിച്ച് ഞാൻ മാവേലിയെയുംകൂട്ടി അടുക്കളയിൽചെന്നു. അവിടം കാലിയായികണ്ട് അന്ധാളിച്ചു നില്ക്കുന്ന മാവേലിയോട് ഞാൻ സത്യം തുറന്നുപറഞ്ഞു.
“തമ്പുരാനേ… വീട്ടുകാരെല്ലാം നല്ല തിരക്കിലാണ്. വീട്ടിൽ സദ്യയുണ്ടാക്കാനൊന്നും സമയം കിട്ടുന്നില്ല. ക്ഷമിക്കണം. സദ്യയൊക്കെ കാറ്ററിംഗ് വഴിയാണ്. ഓർഡർ നല്കിയിട്ടുണ്ട്. അല്പസമയത്തിനുള്ളിൽ എത്തും.”
“പോട്ടെ…സാരമില്ല. എന്നിട്ട് അവരൊക്കെ എവിടെ? ഓ… തിരുവാതിരക്കളിക്കൊക്കെയുള്ള തയ്യാറെടുപ്പിലായിരിക്കും അല്ലേ..? കളികൾ നടക്കട്ടെ. അവരെ നേരിട്ടൊന്നുകണ്ട് ഓണാശംസ പറഞ്ഞ് നോമുടനെ ഇറങ്ങിക്കോളാം. ”

ഞാൻ മാവേലിയോടൊപ്പം സന്ദർശകറൂമിലേക്കുചെന്നു. പുറത്തുനിന്നും തിരുവാതിരക്കളിയുടെ താളമേളങ്ങൾ ഉയർന്നുകേട്ടപ്പോൾ മാവേലിമുഖം സന്തോഷംകൊണ്ട് വിടർന്നു. പക്ഷെ, മുറിക്കുള്ളിൽ കടന്നപ്പോൾകണ്ടത്, ടി.വിയിൽ വെച്ച ഒരു തിരുവാതിരക്കളിയും നോക്കി കൈയ്യടിച്ചുകൊണ്ടിരിക്കുന്ന വീട്ടിലെ സ്ത്രീജനങ്ങളെയായിരുന്നു. മനസ്സില്ലാ മനസ്സോടെ അവരോട് തിരുവോണാശംസയുംപറഞ്ഞ്, മാവേലി പുറത്തിറങ്ങി. പിന്നീട് എന്നോട് ചോദിച്ചു.
” പോട്ടെ… പോട്ടെ… വീട്ടിലെ കുട്ടികളൊക്കെ എവിടെ? അനക്കവും ബഹളവുമൊന്നും എവിടെയും കാണുന്നില്ലല്ലോ. എല്ലാവരും പറമ്പിലും തൊടിയിലുമൊക്കെപ്പോയി കളിക്കുകയായിരിക്കും അല്ലേ. എനിക്ക് കുട്ടികളെ കാണാൻ കൊതിയായി. നമുക്കുടനെ അങ്ങോട്ടുപോകാം.”

കുട്ടികൾ വീട്ടിൽത്തന്നെയുണ്ടെന്നും അവർ പഠനമുറിയിലാണെന്നുംപറഞ്ഞ്, ഞാൻ മാവേലിയെയുംകൊണ്ട്, അവരുടെ അടുത്തേക്കുംചെന്നു. പുറത്തുനിന്നും ഒരു ശബ്ദവും കേൾക്കാഞ്ഞപ്പോൾ മാവേലി, എന്നെ അന്ധാളിപ്പോടെ നോക്കി. കുട്ടികളുടെ മുറി തുറന്നുനോക്കിയപ്പോൾ കണ്ടത്, ഒരു മൊട്ടുസൂചി താഴെ വീണാൽപോലും കേൾക്കുന്നവിധത്തിൽ, ഒച്ചയും അനക്കവുമില്ലാതെ, മൊബൈൽഫോണിൽ ആമഗ്നരായിരിക്കുന്ന കുട്ടികളെയായിരുന്നു. മാവേലിയെ കണ്ടപ്പോൾ അവരെല്ലാവരും എഴുന്നേറ്റുനിന്ന് പറഞ്ഞു.
“വെൽകം…വെൽകം മാവേലി അങ്കിൾ. എസ്റ്റർഡേ ഗ്രാൻഡ് ഫാദർ ടോൾഡ് ദാറ്റ് യു വിൽ ബി കമിംഗ് ടുഡേ. യു ആർ ലുക്കിംഗ് റിയലി വണ്ടർഫുൾ. വൺ ഡൗട്ട് മാവേലി…ദേർ ആർ സോ മെനി മാവേലീസ് ഡൂറിംഗ് ഓണം ടൈംസ്… ആർ യു ഒറിജിനൽ ഓർ ഡ്യൂപ്ലിക്കേറ്റ്…?”

ഒന്നുംമിണ്ടാതെ തലയുംതാഴ്ത്തി മാവേലി പുറത്തിറങ്ങി. സദ്യ കഴിച്ചിട്ടേ പോകാവൂ എന്ന് ഞാൻ കാലുപിടിച്ച് പറഞ്ഞപ്പോൾ മാവേലി പറഞ്ഞു.
“ശരി. ഞാൻ സദ്യ കഴിക്കാം. വേറെ ഒന്നും വേണ്ട. ഒരു വാഴയിലയിൽ വിളമ്പിത്തരാൻ താങ്കൾക്കു പറ്റുമോ…?”
കാറ്ററിംഗ്കാരോട് പ്ലാസ്റ്റിക്ക് ഇലയ്ക്ക് ഓർഡർനല്കിയിരുന്ന ഞാൻ തലയും കുനിച്ചുനിന്നു. അങ്ങനെ ഒരു തുള്ളിവെള്ളംപോലും കുടിക്കാതെ മാവേലി വീട്ടിൽനിന്നിറങ്ങി. കാറിൽ കയറുന്നതിന്നുമുമ്പേ
എൻ്റെ കൈപിടിച്ച്, മാവേലി പറഞ്ഞു.
” കാലം മാറി കോലം മാറി. കാലത്തിനനുസരിച്ച് കോലം കെട്ടുകയും വേണം. പക്ഷെ… അതിനർത്ഥം പഴമയുടെ മുഴുവൻ നേരും നെറിയും നന്മകളും നമ്മൾ പാടെ ഉപേക്ഷിക്കണമെന്നല്ല. തിരക്കുപറയുന്ന നിങ്ങൾ മലയാളികൾക്ക് മണിക്കൂറുകളോളം ബിവറേജ്ഷോപ്പിൻ്റെയും, ഷോപ്പിംഗ് മാളുകളുടെയും, സിനിമാശാലകളുടെയും മുന്നിൽ കാത്തു കെട്ടികിടക്കാൻ ഇഷ്ടംപോലെ സമയമുണ്ട്. പക്ഷെ, വീട്ടിൽ സ്വന്തമായി ഒരു കറി വെച്ചുണ്ടാക്കാനോ, ഒരു ചെടിനടാനോ സമയമില്ല. നിങ്ങളെ കണ്ടല്ലേ നിങ്ങളുടെ കുട്ടികളും പഠിക്കുന്നത്? കൊണ്ടുനടക്കാൻ ബുദ്ധിമുട്ടായ ഈ കിരീടവും ഓലക്കുടയും നോം ഇപ്പോഴും ചുമന്നുകൊണ്ടു നടക്കുന്നത്, മോന്തായം വളഞ്ഞാൽ പിന്നെ അറുപത്തിനാലും വളയുമെന്നതുകൊണ്ടുതന്നെയാണ്. പക്ഷെ, ഞാൻ വളഞ്ഞില്ലെങ്കിലും ഇപ്പോൾ നിങ്ങളൊക്കെ സ്വയംതന്നെ വളഞ്ഞുതുടങ്ങിക്കഴിഞ്ഞു. മുഴുവനൊന്നും വേണ്ട. പണ്ടത്തെ…പഴമയുടെ…ഒരു നല്ല കാര്യമെങ്കിലും ഓണത്തിന് സ്വന്തമായി ചെയ്യാൻകഴിയുമോ എന്ന് ഒന്നു ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യൂ… എന്നിട്ടുമതി നോമിനെ ഓണത്തിന് വീട്ടിലേക്കു ക്ഷണിക്കുന്നത്. അങ്ങനെ പറ്റുന്നില്ലെങ്കിൽ മാവേലിയെമാത്രം എന്തിന് നിങ്ങൾ ഒറിജിനലാക്കണം..? നിങ്ങൾ മലയാളിക്ക് അതും ഡ്യൂപ്ലിക്കേറ്റ് ആയി ഇഷ്ടംപോലെ കിട്ടുമല്ലോ!!…”

ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ മഹാബലി ടാക്സിയിൽ കയറി. കയറിയയുടനെ ഡ്രൈവറോട് പറയുന്നതുകേട്ടു.
” മലയാളികളുടെ ഇപ്പോഴത്തെ ഓണാഘോഷങ്ങൾ എങ്ങനെയാണെന്ന് വളരെ നന്നായി മനസ്സിലായി. ഇനി ഒരു വീട്ടിലേക്കും പോകണ്ട. മററു സ്ഥലങ്ങളിൽ ഇതിൽനിന്നും വിഭിന്നമാവാൻ ഒരു സാധ്യതയുമില്ല. മലയാളിക്കില്ലെങ്കിലും നോമിനു തിരുവോണമുണ്ടല്ലോ. തിരുവോണമായിട്ട് മഹാബലിയെ ഉച്ചപ്പട്ടിണികിടത്തി എന്ന അപഖ്യാതി നോമിൻ്റെ പ്രജകൾക്ക് കേൾക്കേണ്ടി വരുന്നത് നോമിനു ഒട്ടും താങ്ങാൻ കഴിയില്ല. അതുകൊണ്ട് ‘താലിമീൽസ്’ കിട്ടുന്ന ഏതെങ്കിലും ഒരു നല്ല വെജിറ്റേറിയൻ ഹോട്ടലിന്നുമുമ്പിൽ കാർ നിർത്തിക്കോളൂ!!….”

ഉണ്ണി ആവട്ടി✍

RELATED ARTICLES

53 COMMENTS

  1. വളരെ നന്നായി. പക്ഷേ ഇവിടെ എൻ്റോടെ നാടൻ പൂവന്യാ ട്ടാ. കർണ്ണാടകനൊന്നുമല്ല. “മോന്തായം വളഞ്ഞാൽ പിന്നെ അറുപത്തിനാലും വളയുമെന്ന” പ്രയോഗം ആദ്യമാണു കേക്കുന്നതു്.

  2. മിണ്ടാൻ അനുവാദമില്ലാത്ത മാവേലി മിണ്ടി എന്നതു തെറ്റ് /

  3. പുതിയ കാലത്തിലേക്ക് ഒരു എത്തിനോട്ടം. പഴമയെ തിരസ്കരിച്ച തലമുറയുടെ സംത്രാസം. നിരീക്ഷണം നന്നായിരിക്കുന്നു. ആശംസകൾ

  4. പാവം മാവേലി! എന്തൊക്കെ പ്രീക്ഷിച്ചാവും വന്നിട്ടുണ്ടാവുക? ആ കാലം മാറണേനനുസരിച്ച് കോലം മാറ്റാൻ മാവേലിക്കാവില്ലാച്ചാൽ എന്താ ചെയ്യാ?
    നന്നായിരിക്കുന്നു.

  5. ഉണ്ണീ ആവട്ടിയുടെ കഥ ഇഷ്ട്ടമായി. ഇത്തവണ ആവട്ടിയിൽ ആദ്യം കാല് കുത്തിയ മാവേലിക്ക് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എന്തെല്ലാമാണെന്ന് എല്ലാം മനസിലായി. വായിച്ചു പോകാൻ രസമുണ്ട്. വീണ്ടും വായിക്കണമെന്ന് തോന്നും. രസകരമായി എഴുതിയ ഇത് എല്ലാവർക്കും ഇഷ്ടപെടും. ആവട്ടിയിലേക്ക് മാവേലി വീണ്ടും വരാനായി പ്രാർത്ഥിക്കുന്നു. ഉണ്ണിയ്ക്ക് ആശംസകൾ നേരുന്നു. 🙏

  6. നർമ്മം ‘ ആകർഷകമായ രചന
    ശൈലി എന്നിവയാൽ കഥ മനോഹര
    മായിരിക്കുന്നു. അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com