ജയറാം സുബ്രഹ്മണ്യൻ.
കുടുംബ പ്രേക്ഷകരുടെ നായകനായ ജയറാമാണ് ഇന്നത്തെ അതിഥി. ഒരു നടൻ എന്നതിലുപരി മികച്ച മിമിക്രി കലാകാരനും ചെണ്ട താളവാദ്യക്കാരനും പിന്നണി ഗായകനും കർഷകനും കൂടിയാണ് ജയറാം. ഷീലാമ്മ, ഗുരുവായൂരിലെ കൃഷ്ണനോട് ഉപമിച്ച് കൃഷ്ണൻ എന്ന പേര് വിളിക്കുന്ന നടൻ! പ്രസിദ്ധ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സഹോദരീപുത്രൻ!
1965 ഡിസംബർ 10ന് പെരുമ്പാവൂരിൽ ഒരു തമിഴ് ബ്രാഹ്മണ അയ്യർ കുടുംബത്തിൽ സുബ്രഹ്മണ്യത്തിന്റെയും തങ്കത്തിന്റെയും മകനായി ജയറാം ജനിച്ചു. പിതാവ് പാലക്കാട് സ്വദേശിയും മാതാവ് തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിനിയുമാണ്.
പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയറാം കാലടി ശ്രീ ശങ്കര കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടി. ചെണ്ടമേളത്തിൽ അതീവ തൽപരനായിരുന്ന അദ്ദേഹം ഗുരു പല്ലശ്ശന നന്ദകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ചു. ക്ഷേത്രോത്സവങ്ങളിൽ ചെണ്ടമേളം ധാരാളം നടത്തുമായിരുന്നു.
പഠനശേഷം ഒരു മെഡിക്കൽ റപ്രസെന്ററ്റീവ് ആയി കുറച്ചുനാൾ ജോലി ചെയ്തിരുന്നു. 1980കളിൽ പ്രൊഫഷണൽ മിമിക്രി ട്രൂപ്പ് ആയ കലാഭവനിൽ ചേർന്നു. കോമഡി സ്‌കിറ്റുകളിലും മിമിക്രിയിലും അസാധ്യ കഴിവ് തെളിയിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. നടൻ പ്രേം നസീറിന്റെ ശബ്ദം, മാനറിസം തുടങ്ങിയവ അതിഭാവുകത്വമില്ലാതെ അനുകരിക്കുവാനുള്ള ജയറാമിന്റെ കഴിവിനെ പ്രേം നസീർ സാർ തന്നെ പ്രശംസിക്കുമായിരുന്നു.
1988ൽ പത്മരാജൻ സംവിധാനം ചെയ്ത അപരനിൽ നായക വേഷം ചെയ്തുകൊണ്ടായിരുന്നു അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. അക്കാലത്തെ മികച്ച സംവിധായകരുടെ കൂടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച നടനാണ് ജയറാം. പത്മരാജൻ, സത്യൻ അന്തിക്കാട്, രാജസേനൻ, കമൽ, വിജിതമ്പി, ഭരതൻ, ശ്രീനിവാസൻ, ജോഷി, സിബി മലയിൽ, പ്രിയദർശൻ, രാജീവ് കുമാർ, അക്കു അക്ബർ, മണി രത്നം തുടങ്ങിയ മുൻനിര സംവിധായകരുടെ, വിജയകിരീടം ചൂടിയ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയ്ക്ക് പൊൻതൂവൽ ചാർത്തിയ ജയറാമിന് ഹൃദയത്തോട് ചേർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുവാനും അഭിനയിച്ചു ഫലിപ്പിക്കുവാനും പ്രത്യേക കഴിവാണ്. കുടുംബ ചിത്രങ്ങളിലും ഹാസ്യ ചിത്രങ്ങളിലും ഒരുപോലെ കഴിവ് തെളിയിച്ച് പ്രേക്ഷകഹൃദയങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജയറാം മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന ഒരു നടനാണ്.
200 ലധികം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം രാജസേനൻ സംവിധാനം ചെയ്ത മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിലൂടെ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറി. 200 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടിയ ചിത്രം ആയിരുന്നു അത്.
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, സന്ദേശം, സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്, പുതുക്കോട്ടയിലെ പുതുമണവാളൻ, അനിയൻ ബാവ ചേട്ടൻ ബാവ, ഉത്സവപ്പിറ്റേന്ന്, ഭാഗ്യദേവത, അദ്വൈതം, കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം, ആദ്യത്തെ കണ്മണി, സ്വപ്നലോകത്തെ ബാലഭാസ്കർ, തൂവൽ കൊട്ടാരം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, സമ്മർ ഇൻ ബത്ലഹേം, മാളൂട്ടി, ഇരട്ടക്കുട്ടികളുടെ അച്ഛൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, പൈതൃകം, ഇന്നലെ, മൂന്നാംപക്കം, ധ്വനി, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, വിറ്റ്നസ്, കേളി, പൊന്മുട്ടയിടുന്ന താറാവ്, അർത്ഥം, തലയണ മന്ത്രം തുടങ്ങി ജയറാമിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ നിരവധി അനവധിയാണ്.
തൂവൽ കൊട്ടാരം ജയറാമിന് ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ചിത്രമാണ്. സ്വയംവരപ്പന്തൽ, തീർത്ഥാടനം, മനസ്സിനക്കരെ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന് ബഹുമതികൾ നേടിക്കൊടുത്തു. 2000ൽ തെന്നാലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രണ്ട് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചു. കൂടാതെ നാല് ഫിലിം ഫെയർ അവാർഡുകളും നേടിയ ജയറാമിനെ 2011ൽ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾക്ക് പത്മശ്രീ നൽകി ഇന്ത്യ ഗവൺമെന്റ് അദ്ദേഹത്തെ ആദരിച്ചു.
2024ൽ പുറത്തിറങ്ങിയ മലയാള ഭാഷാ ക്രൈം ത്രില്ലർ ചിത്രം എബ്രഹാം ഓസ്ലർ ജയറാമിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ്. ടൈറ്റിൽ റോളിൽ മമ്മൂട്ടിക്കൊപ്പം ജയറാം അസാധ്യ അഭിനയമാണ് കാഴ്ചവച്ചത്. മണി രത്നത്തിന്റെ സംവിധാനത്തിൽ പിറന്ന തമിഴ് ഭാഷാ ഇതിഹാസ കാലഘട്ട ആക്ഷൻ ഡ്രാമ ചിത്രം പൊന്നിയിൻ സെൽവം- ഓരോ തമിഴന്റെയും ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന കഥാപാത്രം അത്രതന്നെ തന്മയത്വത്തോടെ അഭിനയിച്ച ജയറാം തമിഴ് ചലച്ചിത്രരംഗത്തും പ്രിയങ്കരൻ തന്നെ. വിക്രം, ഐശ്വര്യ റായ് ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്.
ആരോടും മത്സരമോ വിദ്വേഷമോ വച്ചുപുലർത്താത്ത, സൗമ്യമായ സ്വഭാവ സവിശേഷതയുള്ള ജയറാം നല്ലൊരു മനസ്സിന് ഉടമ കൂടിയാണ്. ഒരു ആനപ്രിയനായ അദ്ദേഹത്തിന് സ്വന്തമായി ഒരു ആനയുണ്ട്. നല്ലൊരു ഷട്ടിൽ കളിക്കാരൻ, കർഷകൻ, പ്രകൃതിസ്നേഹി എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
1992 ൽ അഭിനേത്രിയും നർത്തകിയുമായ പാർവതിയെ ജയറാം വിവാഹം കഴിച്ചു. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ കാളിദാസൻ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയരംഗത്ത് സജീവമാണ്. ചെന്നൈയിലെ വത്സര വാക്കത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ജയറാമും കുടുംബവും. കുടുംബപ്രേക്ഷകരുടെ സ്വന്തം നായകന് അനവധി വിജയങ്ങൾ ഇനിയും തേടിയെത്തട്ടെ എന്നാശംസിക്കുന്നു.
മനോഹരം
ജയറാമിന്റെ ജീവിത വഴികൾ നന്നായി എഴുതി
ജയറാം പാർവ്വതി ദമ്പതികൾ സിനിമാ ലോകത്ത് വേറിട്ട വ്യക്തിത്വം പുലർത്തുന്നവർ. കൂടുതൽ അറിയാൻ കഴിഞ്ഞു ഈ ലേഖനത്തിലൂടെ. നന്ദി