ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ ഇറാൻ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വൈദ്യുതി നിലയങ്ങൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുകൊടുക്കണമെന്നും പുതിയ കരാറിന് ഇറാൻ തയ്യാറാകണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം.
ഇറാനിലെ പുതിയ ഭരണകൂടവുമായി തങ്ങൾ ഗൗരവമേറിയ ചർച്ചകൾ നടത്തുകയാണെന്നും ഇതിൽ വലിയ പുരോഗതി ഉണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു. എന്നാൽ അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്ത ഇറാൻ തള്ളി. മധ്യസ്ഥർ വഴി ലഭിച്ച അമേരിക്കയുടെ നിർദ്ദേശങ്ങൾ തികച്ചും യുക്തിരഹിതവും അമിതവുമാണെന്ന് ടെഹ്റാൻ പ്രതികരിച്ചു. “ഇറാൻ ഉടൻ ചർച്ചകൾക്ക് വഴങ്ങുന്നില്ലെങ്കിൽ അവരുടെ എല്ലാ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപും ഞങ്ങൾ തകർക്കും,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
നിലവിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 6 വരെയാണ് ട്രംപ് സമയം നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിച്ചതിനെ തുടർന്നാണിത്. അതേസമയം, മേഖലയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്.
ഇറാന്റെ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുമ്പോൾ, ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സും അറിയിച്ചു. സ്ഥിതിഗതികൾ വഷളായതോടെ ഇറാൻ അന്താരാഷ്ട്ര ആണവ കരാറിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.



