ചെറുതോണി: ഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച് അധ്യാപകനെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. പുഷ്പഗിരി സ്വദേശിയായ കളരിക്കൽ ലിൻസ് ജോർജിനാണ് (37) മർദനമേറ്റത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശിയും (28) സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന ലിൻസിനെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മർദിക്കുകയായിരുന്നു.
പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിച്ചു. ലിൻസ് ജോർജ് മുമ്പ് ശരത്തിനെ ട്യൂഷൻ പഠിപ്പിച്ചിട്ടുള്ള അധ്യാപകൻ കൂടിയാണ്. സംഭവത്തിൽ ശരത്തിനെതിരെ കേസെടുത്ത തങ്കമണി പോലീസ്, കൂടെയുണ്ടായിരുന്ന സുഹൃത്തിനെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.



