ഷാർജ : കഴിഞ്ഞ മുപ്പത്തിഅഞ്ചു വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന വടക്കെ മണക്കാട്ടെ ടിടിവി സുരേഷ് ബാബു (57) ഷാർജയിലെ ഫ്ലാറ്റിൽ 27 /03/2026 ന് വെള്ളിയാഴ്ച്ച ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിതീകരിച്ചു.
വർഷങ്ങൾക്കുമുമ്പ് പ്രവാസത്തിൽ പ്രതീക്ഷയർപ്പിച്ച് ജോലിതേടി ദുബായിലെത്തിയ അദ്ദേഹം റാഷിദിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന “മീ ഫാബ് ” എന്ന കമ്പനിയിൽ ഒരു സാധാരണ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. പ്രവർത്തന മികവും പ്രവർത്തിപരിചയവും കൊണ്ട് വളരെ നല്ല രീതിയിൽ ജോലി സ്ഥിരതയും, ജീവിത ഭദ്രതയും നേടിയെടുത്ത സുരേഷ് ബാബു, 2020 ഓടുകൂടി മറ്റൊരു സുഹൃത്തിൻ്റെ സഹകരണത്തോടെ “മിംമ്സ് (MIMS ) സ്റ്റീൽ ഫാബ്രിക്കേഷൻസ്” എന്ന കമ്പനി തുടങ്ങിയതിലൂടെ സ്വന്തമായൊരു കമ്പനി എന്ന തൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കരിവള്ളൂരിൽ പരേതരായ ടിടിവി ചന്തുവിൻ്റേയും പത്മാവതിയുടേയും മകനായി ജനിച്ച സുരേഷ് ബാബു, ഭാര്യ റീന,
മക്കൾ ഡോ. ശ്രുതി ബാബു, അഡ്വ. മേഘ ബാബു എന്നിവരോടൊപ്പം ഷാർജ മുബൈലയിലെ ഒരു പ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു. മകളുടെ ബിരുദ പഠനതിനു ശേഷം ഇപ്പോൾ നാട്ടിൽ സ്വന്തമായി വീടുവച്ചിരിക്കുന്ന വെള്ളൂർ രാമൻകുളത്തെ വീട്ടിൽ വച്ച് 2026 മെയ് ഒന്നാം തിയ്യതി നടത്താൻ തീരുമാനിച്ച മകൾ ഡോ. ശ്രുതി ബാബുവിൻ്റെ കല്യാണാവശ്യാർത്ഥം കുടുംബം കഴിഞ്ഞ ആഴ്ച്ചയിലാണ് നാട്ടിലേക്ക് പോയത്. വരുന്ന ഏപ്രിൽ ഒന്നാം തിയ്യതി ഇതേ ആവശ്യത്തിനായി നാട്ടിലേക്ക് പോകാനിരിക്കവേ ആണ് സുരേഷ് ബാബുവിന് ഹൃദയാഘാതം സംഭിവിച്ചിരിക്കുന്നത്. യുഎഇ ഗവർൺമെൻ്റിൻ്റെ എല്ലാവിധ നിയമനടപടികളും പൂർത്തിയാക്കി മുപ്പതാം തിയ്യതി തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വളരെ നല്ല കലാ സാംസ്ക്കാരിക പ്രവർത്തകനായിരുന്ന സുരേഷ് ബാബു യുഎഇ യിൽ അറിയപ്പെടുന്ന മലയാളികളുടെ കലാ കായിക സാംസ്ക്കാരിക സംഘടനയായ സീക്കയുടെ മെമ്പറും മുൻ എക്സിക്യൂട്ടീവ് മെമ്പറും, പ്രസിഡണ്ടും ആയിരുന്നു. കൂടാതെ നിലവിൽ പയ്യന്നൂർ സൗഹൃദവേദി, കരിവള്ളൂർ കൂട്ടായ്മ തുടങ്ങിയ സംഘടനകളിലും അംഗമായി പ്രവൃത്തിച്ചു വരുന്നു. സുരേഷ് ബാബുവിൻ്റെ ദാരുണമായ വിയോഗത്തിൽ സിക്ക കമ്മിറ്റി ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ യുഎഇ യിൽ മരണപ്പെട്ടിട്ടുള്ളതെന്നും മിക്കവരും 28 – 40 വയസ്സിനിടയിൽ പ്രായമുള്ളവരാണെന്നും സാമൂഹിക പ്രവർത്തകനായ അഷറഫ് താമരശ്ശേരി അദ്ദേഹത്തിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. ഇത്തരത്തിൽ ഹൃദയാഘാത മരണം കൂടുതലായി സംഭവിക്കുന്നതിനാൽ ജനങ്ങൾ ആരോഗ്യ പരിപാലനം വളരെ ശ്രദ്ധിക്കണമെന്നും, മാനസീക സംഘർഷങ്ങളെ അതിജീവിക്കാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



