മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.ദൈവം നമ്മൾക്ക് തന്നിരിക്കുന്ന താലന്തുകളെ ശരിയായ രീതിയിൽ വിനിയോഗിക്കാൻ ശ്രമിക്കുക.
കോവിഡെന്ന മഹാമാരിയ്ക്കു ശേഷം മനുഷ്യ ജീവനുകൾക്ക് ഒരു വിലയുമില്ല. ഈ നിമിഷം കണ്ടവരെ അടുത്ത നിമിഷം കാണുന്നത് ജീവനില്ലാത്ത അവസ്ഥയിലാകാം. ഈ ലോകവും, അതിലുള്ളതൊക്കെയുള്ള സൃഷ്ടികളും പ്രവചനങ്ങൾക്കതീതമാണ്.
എബ്രായർ 13 : 15, 16
“അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്ര യാഗം ഇടവിടാതെ അർപ്പിക്കുക.
നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.”
യാഗം
—–
പഴയനിയമത്തിൽ ഉടനീളം ഇസ്രായേലിന്റെ ആചാരങ്ങളിൽ പ്രധാനമാണ് ദൈവത്തിനു യാഗം അർപ്പിക്കുന്നത്. കായീനും, ഹാബെലും യാഗം കഴിച്ചു. അബ്രഹാം ദൈവ തന്ന തന്റെ പുത്രനെ യാഗമാക്കുവാൻ കൊണ്ടുപോയി. കൂടാതെ ആരാധനലയം സ്ഥാപിച്ച ശേഷ പാപയാഗം,സമാധാന യാഗം, സൗരഭ്യവാസന യാഗം തുടങ്ങിയ വിവിധ യാഗങ്ങളും വഴിപാടുകളും ദൈവത്തിനു അർപ്പിക്കുന്ന ഒരു ആരാധന ക്രമം തന്നെ ന്യായപ്രമാണ പ്രകാരം അവർക്ക് നല്കപ്പെട്ടു.
ന്യായപ്രമാണ പ്രകാരം അർപ്പിക്കുന്ന യാഗങ്ങൾ അപൂർണ്ണങ്ങളായിരുന്നു വെന്നും ക്രിസ്തുവെന്ന ദൈവത്തിന്റെ കുഞ്ഞാട് വരുവാൻ പോകുന്ന സമ്പൂർണ യാഗത്തിന്റെ നിഴൽ മാത്രമായിരുന്നു.
എബ്രായർ 9 : 25, 26
“മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധ മന്ദിരത്തിൽ പ്രവേശിക്കുന്നതു പോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതൽക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗം കൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി”
ക്രിസ്തുവിന്റെ യാഗത്തോടെ പാപ പരിഹാരത്തിനായി ഒരു യാഗത്തിന്റെയും ആവശ്യമില്ല. കർത്താവിന്റെ ഒരിക്കലായി നടന്ന ബലി മരണത്തിലും പുനരുദ്ധാനത്തിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പാപ മോചനവും നിത്യ രക്ഷയും സൗജന്യമായി ലഭിക്കുന്നു.
പുതിയനിയമം വിശ്വാസികൾക്ക് അഭിഷേകങ്ങൾ ഒന്നിച്ചു ലഭിച്ചു. നമ്മുക്കുവേണ്ടി സ്വന്ത പുത്രനെ യാഗമായിതന്ന ദൈവത്തിനു ഹൃദയത്തിൽ നിന്ന് സാദാ ഉയരേണ്ട നന്ദിയാണ് ഒന്നാമത്തെ യാഗം.
സങ്കീർത്തനങ്ങൾ 69 : 30, 31
“ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.അതു യഹോവെക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും”
പഴയ നിയമ ദേവാലയത്തിൽ സദാവിളക്ക് കത്തിക്കൊണ്ടിരിക്കുന്ന പോലെ, ധൂപപീഠത്തിൽ നിന്ന് സൗരഭ്യം ഉയർന്നു കൊണ്ടിരിക്കുന്ന പോലെ നമ്മുടെ ശരീരമാകുന്ന ദേവാലയത്തിൽ നിന്ന് സദാ സ്തോത്രമാകുന്ന സൗരഭ്യം ദൈവത്തിലേയ്ക്ക് ഉയരട്ടെ. ജീവിതത്തിൽ അനുകൂല വേളകളിൽ മാത്രമല്ല ശരീരം അടിയേറ്റ് മുറിവേറ്റു ജയിലിൽ കിടന്നപ്പോഴും അപ്പോസ്തോലന്മാർ ദൈവത്തെ പാടി സ്തുതിച്ചു. അവരുടെ അധരത്തിൽ നിന്ന് പിറുപിറുപ്പ് ഉയർന്നതേയില്ല സ്തോത്രയാഗമാണ് ഉയർന്നത്.
റോമാർ 12: 1
“സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ”
ദൈവം വിശ്വസ്തനാണ്, എവിടെ ദൈവ സ്നേഹത്തിനായി നന്ദി പറയുന്നുവോ അവിടെയൊക്കെ അത്ഭുതങ്ങൾ നടക്കും ജയിലിൽ കിടന്നു സ്തോത്രയാഗം അർപ്പിച്ച അപ്പോതോലന്മാർക്ക് അത്ഭുതം കൊണ്ട് ഉത്തരം അരുളിയ ദൈവം യഥാർത്ഥമായി തന്നെ സ്നേഹിക്കുന്നവർക്ക് എത്രയധികം നൽകും.
ഫിലിപ്പിയർ 4 : 19
“എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തു തരും”
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഒന്നിലും മുട്ട് വരാതെ പരിശുദ്ധാത്മാവ് കൂടെ നടന്നു അത്ഭുതങ്ങൾ പ്രവർത്തിക്കും. വിശ്വസിക്കുക ദൈവ മഹത്വം കാണുക. നേരോടെ നടക്കുന്നവർക്ക് ഒരു നന്മക്കും മുട്ടുവരില്ല.
ഈ വചനങ്ങളാൽ എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ