🔹ഇന്ധനം, വിതരണ ശൃംഖലകൾ, വളങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷത്തിന്റെ ആഘാതം തടയുന്നതിനുമായി കേന്ദ്രസർക്കാർ ഏഴ് ശക്തീകരണ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പശ്ചിമേഷ്യയിലെ പ്രതിസന്ധി ആശങ്കാജനകമാണെന്നും അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും രാജ്യസഭയിൽ ഇന്നലെ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ലോക്സഭയിലും പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയിരുന്നു.
സംഘർഷം ലഘൂകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളോടൊപ്പമാണ് ഇന്ത്യ. എത്രയും വേഗം യുദ്ധത്തിനു പരിഹാരമുണ്ടാകണം. ചർച്ചയും നയതന്ത്രവുമാണു പരിഹാരമാർഗമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
🔹നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് ടൗണിലെ വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ആയിരം കിലോ നിരോധിത പ്രിന്റിംഗ് സാമഗ്രികള്‍ പിടിച്ചെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധിത വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ക്യൂആര്‍ കോഡ് പതിക്കാത്ത വസ്തുക്കളും പോളിസ്റ്റര്‍ മിക്സഡ് തുണിയുമാണ് പിടിച്ചെടുത്തതില്‍ കൂടുതല്‍. വിപണിയില്‍ പ്രിന്റിംഗിനായി തുണി എന്ന പേരില്‍ വില്‍പ്പന നടത്തുന്നതില്‍ ഭൂരിഭാഗവും നിരോധിത ഉല്പ്പന്നങ്ങളാണെന്നും പോളിസ്റ്റര്‍ മിക്സഡ് തുണി, കൊറിയന്‍ ക്ലോത്ത് തുടങ്ങിയവയെല്ലാം നിരോധിതമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.കോട്ടണ്‍ തുണി, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരമുള്ള പോളി എത്തിലിന്‍ എന്നിവ മാത്രമേ പ്രിന്റിംഗിന് ഉപയോഗിക്കാവൂ. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധനക്ക് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന് അസി. കോഓർഡിനേറ്റര്‍ സരിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എസ് സവിത, ബി.വി ശ്രീലത, ജെഎച്ച്ഐമാരായ ലിജിന്‍ രാജ്, വിജിന എന്നിവര്‍ പങ്കെടുത്തു.
🔹വയനാട് കൽപ്പറ്റയിൽ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടില്‍ യദു കൃഷ്ണൻ(18) ആണ് പിടിയിലായത്.സമാനകുറ്റകൃത്യം നടത്തിയതിന് യദു കൃഷ്ണൻ നേരത്തെയും പിടിയിലായിരുന്നതായി പോലീസ് പറയുന്നു. എന്നാൽ അന്ന് പ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. 2025 ഒക്ടോബറിലായിരുന്നു പ്രതി ആദ്യം പിടിയിലായത്.2026 മാർച്ചിൽ വീണ്ടും പ്രതി കുറ്റകൃത്യം ആവർത്തിക്കുകയും പിടിയിലാകുകയുമായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയും ടെലിഗ്രാം വഴിയുമാണ് പ്രതി പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഇതിനായി ഉപയോഗിച്ചിരുന്നത് അച്ഛന്റെ നമ്പർ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
🔹തന്റെ പേര്, ശബ്ദം, ചിത്രം എന്നിവയുൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദുരുപയോഗങ്ങൾക്കോ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ ഇടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും താരത്തിന്റെ അനുമതിയില്ലാതെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതും വ്യാജ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം നിയമനടപടിക്ക് ഒരുങ്ങിയത്. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ച് ഇന്ന് ഈ ഹർജി പരിഗണിക്കും. നേരത്തെ അമിതാഭ് ബച്ചൻ, അനിൽ കപൂർ തുടങ്ങിയ താരങ്ങളും സമാനമായ രീതിയിൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
🔹മത്സ്യബന്ധന ബോട്ടിനെ ഇടിച്ച് തകർത്ത വിദേശ കപ്പൽ സോളിസ് വിഴിഞ്ഞം തുറമുഖത്തിന്റെ കടലിൽ കിടന്നതിന് പോർട്ട് ഡ്യൂസായി 15 ലക്ഷ ത്തോളം രൂപ ഒന്നാം ഘട്ടമായിഇന്നോ നാളെയോ ഖജനാവിന് നൽകണം. തീരംവിടാൻ 27-ാം തീയതി വരെ സമയം ചോദിച്ചിട്ടുള്ള കപ്പലിന്റെ യാത്ര നീണ്ടുപോയാൽ വീണ്ടും നിശ്ചിത രീതിയിലുള്ള ഡ്യൂസ് സർക്കാരിനു നൽകേണ്ടതായിവരും.കൂടാതെ ഇക്കഴിഞ്ഞ ഒൻപതാം തീയതി മുതൽ വിഴിഞ്ഞം മാരിടൈം ബോർഡ് തുറമുഖത്തിന്റെ അധികാര പരിധിയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിനു ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ 40,000 ലിറ്റർ ഇന്ധനവും വേണ്ടിവരും. അത് എത്തിച്ചു നൽകാനുള്ള അധികാരവും തുറമുഖ അധികൃതർക്കാണ്. അങ്ങനെ വന്നാൽ വിഴിഞ്ഞം മാരിടൈം ബോർഡ് തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബങ്കറിംഗ് സംവിധാനമൊരുക്കിയതിന്റെ പേരും എഴുതി ചേർക്കപ്പെടും.ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ എംവി സോളിസ് ഇടിച്ചു കയറിയ അപകടത്തിൽ മത്സ്യത്തൊഴിലാളികളും കൊൽക്കത്താ സ്വദേശികളുമായ അച്ഛനെയും മകനെയും കാണാതാവുകയും ഒന്‍പതുപേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണം ഏറ്റെടുത്ത ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതരുടെയും വിദേശ ഇൻഷ്വൻസ് അധികൃതരുടെയും പരിശോധനയും തെളിവെടുപ്പും കഴിഞ്ഞിരുന്നു. നഷ്ടപരിഹാരത്തെയും നിയമപരമായ മറ്റു കാര്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതായി പറയുന്നുണ്ടെങ്കിലും തീർപ്പ് കൽപ്പിച്ചതായ വിവരം ലഭിച്ചില്ലെന്ന് അധികൃതർ പറയുന്നു.
വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ കപ്പൽ തുറമുഖ അധികൃതരുടെ നിയന്ത്രണത്തിലായിരിക്കും. ഇക്കഴിഞ്ഞ ഏഴിനാണ് ഒമാനിൽനിന്ന് കൊളംബോയ്ക്ക് പോവുകയായിരുന്ന വിയറ്റ്നാമിന്റെ ഓയിൽ ടാങ്കറായ എം. വി. സോളിസ് കൊല്ലം സ്വദേശിയുടെ ബോട്ടിലേക്ക് ഇടിച്ച് കയറിയത്. ഭക്ഷ്യയോഗ്യമായ എഡിബിൾ ഓയിൽ ഇറക്കിയശേഷം കൊളംബോയിൽനിന്ന് മടക്ക യാത്രക്കാവശ്യമായ ഇന്ധനം നിറക്കലായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് അപകടമുണ്ടായത്.തീരത്ത് നിന്ന്ഏകദേശം 170 കിലോമീറ്റർ ഉൾക്കടലിൽ നടന്ന സംഭവത്തിൽ ബോട്ടിലുണ്ടായിരുന്ന പതിനൊന്ന് തൊഴിലാളികളിൽ രണ്ടുപേരെ കാണാതാവുകയും ഒൻപത് പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തുകയുമായിരുന്നു. ഡി.ജി ഓഫ് ഷിപ്പിംഗ് അന്വേഷണം ഏറ്റെടുത്തതോടെ തീരസംരക്ഷണസേനാ അധികൃതർ കപ്പലിനെ വിഴിഞ്ഞത്ത് അടുപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
🔹 മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി (ശശിധരൻ നായർ) കീഴടങ്ങി. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി യ വെള്ളനാട് ശശിയെ ഏപ്രിൽ നാലുവരെ റിമാൻഡ് ചെയ്തു.സംഭവത്തിനുശേഷം മുങ്ങിനടന്ന ശശി വനം വകുപ്പ് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ ശ്രീജുവിനു മുൻപാകെയാണ് ഇന്ന ലെ മൂന്നു മണിയോടെ കീഴടങ്ങിയത്. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട മുള്ളൻ പന്നിയെ അടിച്ചു കൊന്നതിനു ശശിക്കെതിരേ കേസ് എടുത്തിരുന്നെങ്കിലും ഇയാളെ പിടികൂടാൻ വനം വകുപ്പ് തയാറായിരുന്നില്ല. ഇതിനിടയിൽ ശശി മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചു. കോടതി കഴിഞ്ഞ രണ്ടുദിവസം മുമ്പ് ജാമ്യഹർജി തള്ളിയിരുന്നു. തുടർന്നാണ് ശശി കീഴടങ്ങിയത്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ സംഭവസ്ഥലമായ വെള്ളനാട് വാളിയറയിലെ വീട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പ് ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെ പ്രതി അസഭ്യവർഷം നടത്തുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തു. ഇതിനിടെ റോഡിൽക്കിടന്ന കല്ലെടുത്ത് ശശി മാധ്യമ പ്രവർത്ത കരെ എറിഞ്ഞു. ഒഴിഞ്ഞുമാറിയതിനാൽ തലനാരിഴയ്ക്കാണ് വലിയ പരിക്കിൽനിന്ന് ഇവർ രക്ഷപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ ആക്രമണശ്രമം.ഫെബ്രുവരി 28-നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വെള്ളനാട് – വാളിയറ പ്രദേശത്ത് ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ കണ്ടതോടെ വീട്ടുകാർ വിവരം വാർഡ് മെമ്പറെ അറിയിച്ചു. ഇവരുടെ പക്കൽ വനം വകുപ്പിന്റെ ഫോൺ നമ്പർ ഇല്ലാത്തതിനാൽ മെമ്പർ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിയെ വിവരം ധരിപ്പിച്ചു. വനം വകുപ്പ് അധികൃതർ എത്തുന്നതും കാത്തു നാട്ടുകാർ സ്ഥലത്തുകൂടി നിൽക്കു ന്നതിനിടെയാണ് ശശി സ്ഥലത്തെത്തി ഇരുമ്പ് കമ്പി ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നതെന്നത്.വിവരം അറിഞ്ഞു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുക്കുകയായിരുന്നു. മുള്ളൻപന്നിയെ കൊല്ലുകയോ, കൈവശം വെക്കുകയോ, മാംസം വിൽക്കുകയോ ചെയ് താൽ ചുരുങ്ങിയത് മൂന്നു മുതൽ ഏഴുവർഷം വരെ കഠിന തടവാണ് ശിക്ഷ ലഭിക്കുക.
🔹മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്.വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഉയരുന്ന സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. പരിശോധനകൾക്ക് ശേഷമേ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് അറിയിച്ചു.
🔹അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്.പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
🔹നാലാഞ്ചിറയിൽ പിതാവിന്റെ സുഹൃത്തുക്കളെ മർദിച്ച പ്രതി പിടിയിൽ. മണ്ണന്തല അരുവിയോട് വിക്രം ഭവനിൽ കണ്ണൻ (38) ആണ് പിടിയിലായത്. മെഡിക്കൽ കോളജ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പിതാവിനെ മദ്യപിക്കാൻ ക്ഷണിക്കുന്നതിലെ വിരോധത്തിലാണ് പ്രതി അതിക്രമം നടത്തിയത്. ഉള്ളൂർ സ്വദേശിയായ ബിനുവിനും ബന്ധുവിനുമാണ് മർദനമേറ്റത്. ഹെൽമെറ്റ് ഉപയോഗിച്ച് ബിനുവിനെയും മറ്റൊരു ബന്ധുവിനെയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്നാണ് പരാതി.ബിനുവും കൂട്ടുകാരും കണ്ണന്റെ പിതാവിനെ സ്ഥിരമായി മദ്യപിക്കാൻ ക്ഷണിക്കുന്നതിലുള്ള വിരോധമാണ് ഈ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇത് ചോദ്യം ചെയ്യുന്നത് അക്രമത്തിൽ കലാശിക്കുകയായിരുന്നു.സംഭവത്തിന് ശേഷം കണ്ണൻ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് നിരസിച്ചു. തുടർന്നാണ് മെഡിക്കൽ കോളജ് പോലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
🔹ഇന്ത്യയിൽ നിയമപരമായി ദയാവധത്തിന് അനുമതി ലഭിച്ച ആദ്യ വ്യക്തിയായ ഹരീഷ് റാണ (32) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹരീഷ്, സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്നാണ് ദയാവധത്തിന് വിധേയനായത്. മരുന്നുകളും ഭക്ഷണവും പിൻവലിച്ചതിനെത്തുടർന്നാണ് ഇന്ന് ഹരീഷ് വിടവാങ്ങിയത്.
2013-ൽ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയായിരിക്കെയാണ് ഹരീഷിന്റെ ജീവിതം മാറിമറിഞ്ഞത്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്നുമുതൽ ‘പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ്’ എന്ന അവസ്ഥയിലായിരുന്നു. 13 വർഷത്തോളം അബോധാവസ്ഥയിൽ ട്യൂബുകളിലൂടെ നൽകുന്ന ഭക്ഷണത്തെയും മരുന്നുകളെയും ആശ്രയിച്ചാണ് അദ്ദേഹം ജീവൻ നിലനിർത്തിയത്.
ഹരീഷിന്റെ ദുരിതാവസ്ഥ കണ്ട മാതാപിതാക്കൾ, മകന്റെ ജീവൻ നിലനിർത്തുന്ന കൃത്രിമ സംവിധാനങ്ങൾ നീക്കം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മാർച്ച് 11-ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷിന് ‘സമാധാനമായി മരിക്കാനുള്ള അവകാശം’ നൽകിയത്. ചികിത്സ തുടരുന്നത് ഹരീഷിന്റെ വേദന വർധിപ്പിക്കുകയല്ലാതെ ഗുണകരമല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.2018-ലെ സുപ്രീം കോടതിയുടെ നാഴികക്കല്ലായ വിധിക്ക് ശേഷം ഇന്ത്യയിൽ ആദ്യമായാണ് ഒരു രോഗിയിൽ ‘നിഷ്ക്രിയ ദയാവധം’ പ്രായോഗികമായി നടപ്പിലാക്കുന്നത്. രോഗിക്ക് ജീവൻ നിലനിർത്താൻ നൽകുന്ന കൃത്രിമ സംവിധാനങ്ങൾ (ഭക്ഷണം നൽകുന്ന ട്യൂബ്, വെന്റിലേറ്റർ തുടങ്ങിയവ) ബോധപൂർവ്വം പിൻവലിക്കുന്നതിനെയാണ് നിഷ്ക്രിയ ദയാവധം എന്ന് പറയുന്നത്. മാരകമായ മരുന്ന് കുത്തിവെച്ച് മരണം ഉറപ്പാക്കുന്ന ‘സജീവ ദയാവധം’ ഇന്ത്യയിൽ ഇപ്പോഴും നിയമവിരുദ്ധമാണ്.
🔹ഡൽഹിയിൽ സുഭാഷ് വിഹാലെ ക്ഷേത്രത്തിന് സമീപം കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. സുഭാഷ് മൊഹല്ല സ്വദേശി മുഹമ്മദ് ആസിഫ് (18) ആണ് കൊല്ലപ്പെട്ടത്.ചെവ്വാഴ്ച പുലർചെയാണ് ക്ഷേത്രത്തിന് സമീപം ആസിഫിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ നടന്നുവരികയാണ്.
🔹കുത്തിവയ്പ്പിനോടുള്ള പേടി കാരണം കുത്തിവയ്പ്പ് എടുക്കാതിരുന്ന ഒമ്പത് വയസുകാരി പേവിഷബാധയേറ്റ് മരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി കാശിഷ് സഹാനിയാണ് മരിച്ചത്.
ആറ് മാസം മുമ്പ് കാശിഷ് മുത്തച്ഛനോടൊപ്പം നടക്കാൻ പോകുന്പോഴായിരുന്നു തെരുവ് നായ കുട്ടിയുടെ കൈയിൽ മാന്തുകയും മുറിവുണ്ടാക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ കാശിഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി ഇഞ്ചക്ഷനെയും സൂചികളെ ഭയപ്പെടുകയും ചെയ്തതിനാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മുറിവ് വേഗത്തിൽ ഭേദമായതിനാൽ ചികിത്സ പൂർത്തിയാക്കാൻ വീട്ടുകാരും നിർബന്ധിച്ചില്ല.
കുറച്ചുദിവസം മുന്‍പ് കാശിഷിന്റെ ആരോഗ്യം മോശമായി. ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിർത്തി, കണ്ണുകൾ ചുവപ്പ് നിറത്തിലായി. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട കുടുംബം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
നായ്ക്കളിൽ നിന്നോ പൂച്ചകളിൽ നിന്നോ ഏൽക്കുന്ന ചെറിയ പോറലുകൾ പോലും അവഗണിക്കരുതെന്നും ഉടൻ തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.
🔹ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് സംഭവം.സെവ്റ ചാർത്തായി ഗ്രാമവാസി കുസുമം(42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് നക്ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.
നക്ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു.കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരിക്കേറ്റ അമ്മയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി.എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരിക്കുകയുമായിരുന്നു.മർദിച്ച കാര്യം സമ്മതിച്ച പ്രതി, മരണം സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്ന് പോലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ തിലക് രാജ് (22) പഞ്ചാബിൽ ജോലി ചെയ്യുകയാണ്.
🔹ബംഗളൂരുവിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ അടിച്ചു കൊന്നു. കൊൽക്കേരി സ്വദേശി വി. കിരൺ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ എസ്. യുവരാജ് (28), സുഹൃത്ത് എസ്. ഗംഗാരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി കിരൺ യുവരാജിനോട് പണം ആവശ്യപ്പെട്ട് ശല്യം ചെയ്തിരുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കിരണം പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.സംഭവം നടക്കുന്ന ദിവസം യുവരാജും ഗംഗാരാജും സഞ്ചരിക്കുന്ന ഓട്ടോ കിരൺ തടഞ്ഞുനിർത്തി വീണ്ടും പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് കോപാകുലനായ യുവരാജ് ഓട്ടോയിലുണ്ടായിരുന്ന ജാക്കി ഉപയോഗിച്ച് കിരണിന്റെ തലയിൽ അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കിരൺ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പിന്നീട് റോഡിൽ കിടക്കുന്ന കിരണിന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികുടി.കൊല്ലപ്പെട്ട കിരൺ മുന്‍പ് പണത്തിനായി ആളുകളെ ആക്രമിച്ചതിന്റെ പേരിൽ മൂന്ന് കേസുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
🔹ചികിത്സ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.ഡോക്ടർ സഈദ് ഖാൻ(ഷാഹിദ്) ആണ് അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ഒരു സംഘം ആളുകൾ ഇയാളുടെ വീട് അടിച്ചുതകർത്ത് തീയിട്ടു. സഈദ് ഖാന്റെ ക്ലിനിക്ക് പോലീസ് അടച്ചുപൂട്ടി.മൂന്നു മാസം മുൻപാണ് വയറുവേദനയെത്തുടർന്ന് 30കാരിയായ യുവതി സഈദ് ഖാന്റെ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഇൻജക്ഷൻ നൽകിയ ഇയാൾ തുടർന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു.നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടർ ഉപദ്രവിച്ചതായും കൂടാതെ പത്താൽപാനിയിലെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 എന്നീ വകുപ്പുകൾ പ്രകാരമാണ് സഈദ് ഖാനെതിരെ കേസെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു സംഘം ആളുകൾ അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി അടിച്ചുതകർക്കുകയും വീടിന്റെ വാതിലും ബൈക്കും കത്തിക്കുകയും ചെയ്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉമാകാന്ത് ചൗധരി പറഞ്ഞു.
സഈദ് ഖാന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
🔹ഐപിഎൽ 2026 സീസണിന് മുന്നോടിയായി പുതിയ മാർഗ്ഗനിര്‍ദേശങ്ങൾ പുറത്തിറക്കി ബിസിസിഐ. മത്സരത്തിന് ശേഷമുള്ള അവതരണച്ചടങ്ങുകളിൽ കളിക്കാർ സ്ലീവ്ലെസ് ജേഴ്സിയും ഫ്ലോപ്പി ഹാറ്റും ധരിക്കുന്നതിൽ വിലക്കേർപ്പെടുത്തി. പുതിയ നിർദേശങ്ങൾ പ്രകാരം, മത്സരത്തിന് ശേഷം നടക്കുന്ന അവതരണത്തിൽ കളിക്കാർ നിർബന്ധമായും നിശ്ചിത ഡ്രസ് കോഡ് പാലിക്കണം. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പും പിഴയും പോലെയുള്ള കർശന നടപടികൾ എടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
കൂടാതെ, ഐപിഎൽ മത്സരദിവസങ്ങളിൽ പരിശീലനം നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കളിക്കാർ സ്റ്റേഡിയത്തിലേക്ക് ടീം ബസ്സിൽ തന്നെ യാത്ര ചെയ്യണമെന്നും ബന്ധുക്കളും കുടുംബവും ടീം ബസ്സിൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും നിയമം വ്യക്തമാക്കുന്നു.
ഓറഞ്ച് , പർപ്പിൾ ക്യാപ് വിജയികളായ താരങ്ങൾ കഴിയുന്നതും തൊപ്പി കളിക്കുന്ന സമയത്ത് ധരിക്കണമെന്നും, അല്ലാത്ത പക്ഷം ബ്രോഡ്കാസ്റ് ക്രൂ തൊപ്പിയിട്ടുള്ള ചിത്രം എടുക്കുന്നത് വരെയെങ്കിലും അവ ധരിക്കണമെന്നു ബോർഡ് അനുശാസിച്ചു.മത്സരത്തിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും ആഗോള പ്രേക്ഷകർക്ക് മുന്നിൽ ഏകീകൃത അവതരണം ഉറപ്പാക്കുന്നതിനുമായാണ് ഈ നിർദേശങ്ങൾ കൊണ്ടുവന്നതെന്ന് ബിസിസിഐ വ്യക്തമാക്കി.
🔹ദക്ഷിണാഫ്രിക്ക
ക്കെതിരായ വനിതാ ടി20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ വനിതാ ടീമിൽ യുവ ഓൾറൗണ്ടർ കാശ്വി ഗൗതമിനിയെയും സ്പിന്നർ അനുഷ്ക ശർമയെയും ഉൾപ്പെടുത്തി.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ അരങ്ങേറാനുള്ള വാതിൽ ആണ് കാശ്വിക്ക് വേണ്ടി തുറന്നിരിക്കുന്നത്.
ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള താരത്തിന് ടീമിലേക്കുള്ള വാതിൽ തുറന്നത് മുതിർന്ന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയതാണ്. , ജി. കമാലിനി, അമൻജോത് കൗർ, വൈഷ്ണവി ശർമ്മ എന്നിവർ ടീമിൽ ഇടംനേടാതിരുന്നത് ശ്രദ്ധേയമായി. യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള മാനേജ്മെന്റിന്റെ തീരുമാനമാണ് സീനിയർ താരങ്ങൾക്ക് വിനയായത്.
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജെയന്റ്സ് ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് അനുഷ്കയെ ദേശീയ ടീമിലേക്ക് എത്തിച്ചത്. തന്റെ ആദ്യ സീസണിൽ തന്നെ 177 റൺസ് നേടിയ താരം, അതിൽ 124 റൺസ് ബൗണ്ടറികളിലൂടെ ആണ് അടിച്ചുകൂട്ടിയത്.
🔹മലയാളികളുടെ സ്വകാര്യ അഹങ്കാരം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ് പേട്രിയറ്റ്.ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ആണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ജർമനി, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവെലിൽ ഉണ്ടാകുക. ഏപ്രിൽ 23 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിൽ, രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിറങ്ങുന്ന വിരമിച്ച ജെഎജി ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മോഹൻലാൽ യുദ്ധരംഗങ്ങളിൽ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിലെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ഒന്നിലധികം പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം 2026 ഏപ്രിൽ 23നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനേഴ്സ്- ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ- ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ്- സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്- വൈശാഖ് പി.വി, മേക്കപ്പ്- രഞ്ജിത് അമ്പാടി, ലിറിക്സ്- അൻവർ അലി, സംഘട്ടനം- ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ- ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം- ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍- ഫാന്റം പ്രവീണ്‍, സ്റ്റിൽസ്- നവീൻ മുരളി, വിഎഫ്എക്സ്- ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡിഐ കളറിസ്റ്റ്- ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ- ആന്‍ മെഗാ മീഡിയ, ഓവർസീസ് പാർട്ണർ- ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
💦 ഗുരുജിയുടെ വാക്കുകൾ
ആഗ്രഹങ്ങളുടെ അനിയന്ത്രിതമായ പോക്കിലാണ് പൈശാചികത നിഴലിക്കുന്നത്. ആഗ്രഹങ്ങളെ നിയന്ത്രണവിധേയമാക്കുന്നതോടുകൂടി മനുഷ്യമനസ്സിനെയും നിയന്ത്രിക്കാനാകും.ഒരിക്കലും അടങ്ങാത്ത മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ പാറി നടക്കുന്ന കൂത്താടിയുടെ അവസ്ഥയാണ് മനുഷ്യമനസ്സിനുള്ളത്. ദുഃസ്വഭാവങ്ങളുടെ ഹേതുവും ചാഞ്ചാടുന്ന മനുഷ്യമനസ്സാണ്. ആത്മാവിന് ചേക്കേറാന്‍ മാത്രമാണ് മനുഷ്യശരീരം. എന്നാല്‍ ശരീരത്തിന്റെ ആവശ്യങ്ങളെ മാത്രം പരിഗണിച്ച് ആത്മാവിന്റെ ആവശ്യങ്ങളെ പരിഗണിക്കുന്നതില്‍ മനുഷ്യന് സമയം കണ്ടെത്തിയിട്ടുമില്ല. മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യന് മണ്ണിലേക്ക് ലയിച്ചു ചേരുന്ന അവസ്ഥയും ആത്മാവിന്റെ അനശ്വരതയും മനുഷ്യന് തിരിച്ചറിയാതെ പോകുന്നു.



