Logo Below Image
Tuesday, June 24, 2025
Logo Below Image
Homeഅമേരിക്കഅശോകൻ ചേമഞ്ചേരിയുടെ (തുടർക്കഥ) "തങ്കനൂലിൽ നെയ്ത സ്വപ്നങ്ങൾ" ...

അശോകൻ ചേമഞ്ചേരിയുടെ (തുടർക്കഥ) “തങ്കനൂലിൽ നെയ്ത സ്വപ്നങ്ങൾ” Part – 3

അശോകൻ ചേമഞ്ചേരി

“ജോർജ് കുട്ടി എക്സ്പേഡ്”എന്നാണല്ലോ ഇതിൽ എഴുതിയിരിക്കുന്നത് എന്റെ ഭഗവാനെ, ഞാൻ എന്താണ് ഈ കാണുന്നത്.
അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് എഴുത്ത് ജൻ പിടിച്ചു വാങ്ങി. വാചകം അതു തന്നെ കത്ത് തിരിച്ചും മറിച്ചും നോക്കി അവിടെ വെച്ചു.
ആർക്കും ഒരു എത്തും പിടിയും കിട്ടാതെ എല്ലാവരും പരസ്പരം നോക്കിയിരുന്നു. കത്തെല്ലാതെ നാടുമായി ബന്ധപ്പെടാൻ ഒരു വഴിയുമില്ല. രാജൻ പറഞ്ഞു”എന്തായാലും സുലോചനയുടെ കത്തു വരട്ടെ . രാജന്റെ ഭാര്യ സുലോചന കൂടി പങ്കെടുക്കേണ്ട വിവാഹമാണ്. അതുകൊണ്ട് ഭാര്യയുടെ കത്തിൽ വിശദവിവരമുണ്ടാകും.എന്ന് ആശ്വസിച്ച് ദിവസങ്ങൾ കടന്നുപോകാനായി ആഗ്രഹിച്ച് കാത്തിരുന്നു.

ആറാം ദിവസം രാജന് ഭാര്യയുടെ കത്ത് വന്നു. കത്തിലെ വാചകങ്ങൾ കേൾക്കാൻ എല്ലാവരും ചെവി വട്ടം പിടിച്ചു.
ജോർജ് കുട്ടി തൂങ്ങി മരിച്ചതാണ്. മണിയറയിൽ . കല്യാണത്തിന്റെ തലേ ദിവസം രാത്രിയിൽ . തുടർന്ന് എഴുതുന്നു ‘പാർട്ടിക്ക് ഞങ്ങൾ എല്ലാവരും വീട്ടിൽ നിന്ന് പോയിരുന്നു.ജോർജ് കുട്ടി ഉടുത്തൊരുങ്ങിയിട്ടുണ്ടെങ്കിലും പെരുമാറ്റം യാന്ത്രികമായിരുന്നു. എന്തോ ഒരു നഷ്ടബോധം മനസിലുള്ളതു പോലെ . മരണ കാരണം ഇവിടെ ആർക്കും അറിയില്ല. ഇതാണ് കത്തിലെ വിവരം. ജോർജ് കുട്ടി മണിയറയിൽ തൂങ്ങി മരിക്കാൻ കാരണമെന്തായിരിക്കും എന്ന ചിന്തക്ക് തല്ക്കാലം മറുപടി ഇല്ല. ഇനി ലഭിക്കാനും പോകുന്നില്ല. എന്ന് രാജൻ സ്വയം മനസിൽ പറഞ്ഞു.

പിന്നീട് പല അന്വേഷണങ്ങളും നടന്നെങ്കിലും പുതുതായി ഒരു വിവരവും ലഭിച്ചില്ല.
ദിവസങ്ങൾ, ആഴ്ചകൾ , മാസങ്ങൾ കടന്നുപോയി. രാജന് ലീവിന് പോകാൻ സമയമായി. നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ് രാജൻ .
തോമസ് ചോദിച്ചു ജോർജ് കുട്ടിയുടെ സാധനങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കേണ്ടേ. തീർച്ചയായും പോകുമ്പോൾ അത് കൂടി കൊണ്ടുപോകണം . ജോർജ് കുട്ടിയുടെ പെട്ടിയും പേക്ക് ചെയ്തു. രാജൻ നാട്ടിലേക്ക് യാത്രയായി.

യാത്രതിരിക്കുമ്പോൾ കൂട്ടുകാർ ജോർജ് കുട്ടിയുടെ മരണ കാരണം അന്വേഷിച്ചു കണ്ടെത്തണമെന്ന് കൂട്ടുകാർ പ്രത്യേകം ഏല്പിച്ചിരുന്നു. അവരെക്കാൾ അത് തന്റെയും കൂടി ആവശ്യമാണല്ലോ എന്ന് രാജൻ മനസിൽ പറഞ്ഞു.

നാട്ടിൽ എത്തിയ രാജൻ വീട്ടുകാരോടും ചില സുഹൃത്തുക്കളോടും സംഭാഷണത്തിനിടയിൽ ജോർജ് കുട്ടിയുടെ കാര്യവും സൂചിപ്പിച്ച് സംസാരിച്ചെങ്കിലും ആരിൽ നിന്നും ഒരു വിവരവും ലഭിച്ചില്ല. ലീവിന്ന് നാട്ടിൽ എത്തിയാൽ രണ്ടാം ദിവസം സുലോചനയുടെ വീട്ടിലേക്ക് ഒരു യാത്ര പതിവാണ്. അവിടെ അച്ഛനും അമ്മയും അളിയനും കാത്തിരിക്കും.ആ പതിവ് തെറ്റിക്കണ്ട ., പിറ്റേ ദിവസം സുലോചനയേയും കൂട്ടി അവളുടെ വീട്ടിലേക്ക് യാത്രയായി .വൈകുന്നേരം വീട്ടിലേക്ക് തിരിച്ചുവന്നു.
നാളെ നമുക്ക് ജോർജ് കുട്ടിയുടെ വീട്ടിലേക്ക് പോണം രാജൻ സുലോചനയോടായി പറഞ്ഞു. ശരി എന്ന് പറഞ്ഞ് അവൾ തലയാട്ടി.

അടുത്ത ദിവസം രാജനും ഭാര്യയും ജോർജ് കുട്ടിയുടെ വീട്ടിലേക്ക് യാത്രയായി . ഗൾഫിൽ നിന്നും കൊണ്ടുവന്ന ജോർജ് കുട്ടിയുടെ പെട്ടിയുമായാണ് യാത്ര .

ജോർജ് കുട്ടിയുടെ വീട്ടിലേക്ക് അല്പം വിഷമത്തോടെ രണ്ടു പേരും കയറിച്ചെന്നു. സാധാരണ ലീവിന് വരുമ്പോൾ ജോർജ് കുട്ടി അച്ഛനും അമ്മക്കും കൊടുക്കാൻ തന്നു വിടുന്ന സാധനങ്ങളുമായാണ് പോവാറ് പതിവ്. ഇന്നത്തെ വരവ് ഏറെദുഃഖകരമാണ്. ജോർജ് കുട്ടിയുടെ ശയ്യോപകരണങ്ങളുമായാണ് യാത്ര .അച്ഛനും അമ്മയും ഉമ്മറത്തുണ്ട്.ഞങ്ങളെ കണ്ട പാടെ മുഖഭാവം മാറി. ഇരിക്കാൻ പറഞ്ഞു. ജോർജ് കുട്ടിയുടെ പെട്ടി ഏല്പിക്കുമ്പോൾ രണ്ടു പേരും ഏങ്ങലടിക്കുന്നുണ്ടായിരുന്നു. വിതുമ്പി ക്കൊണ്ട് പെട്ടി അച്ഛൻ ഏറ്റുവാങ്ങി. അമ്മ നിർത്താതെ കരയുന്നു. സുലോചന അമ്മയേയും ഞാൻ അച്ഛനെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു. അഞ്ചു പത്തു മിനിറ്റ് അവിടെ സമയം ചിലവഴിച്ചു. യാത്ര പറഞ്ഞപ്പോൾ രണ്ടു പേരും ഒരേ സ്വരത്തിൽ കാപ്പി കുടിച്ചിട്ട് പോകാമെന്ന് പറഞ്ഞു. രാജൻ പറഞ്ഞു ഇപ്പോൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ കാപ്പി കുടിച്ചതേ ഉള്ളൂ. ഇവിടെ വന്നിട്ട് ഇതുവരെ കാപ്പി കുടിക്കാതെ പോയിട്ടില്ലല്ലോ എന്നായി അമ്മ .
കാപ്പി കുടിക്കാം മൂന്ന് ദിവസം കഴിഞ്ഞ് വരും മറ്റു കാര്യങ്ങൾ അപ്പോൾ സംസാരിക്കാം , വന്നതല്ലേ ഉള്ളൂ ഇനിയും കുറച്ചു കൂട്ടുകാരുടെ വീടുകളിൽ കൂടി പോകാനുണ്ട്.

ഒരാഴ്ച കഴിഞ്ഞ് രാജൻ ഒറ്റയ്ക്ക് ജോർജ് കുട്ടിയുടെ വീട്ടിൽ പോയി .അച്ഛനും അമ്മയും വീട്ടിൽ തന്നെയുണ്ട്. രാജൻ കയറി വരുന്നത് കണ്ട് അച്ഛൻ ഇരിക്കാൻ പറഞ്ഞു. രാജൻ മനപൂർവ്വം വിഷയം മാറ്റി സംസാരിച്ചു. മഴ ഇല്ലാത്തതിനെപ്പറ്റിയും, കൃഷി നശിക്കുന്നതിനെപ്പറ്റിയുമുള്ള സംഭാഷണത്തിൽ അമ്മയും അച്ഛനോടൊപ്പം പങ്കു ചേർന്നു.ഇടയ്ക്ക് വെച്ച് അമ്മ കാപ്പി ഉണ്ടാക്കാൻ അകത്തേക്ക് പോയി.

രാജൻ പതുക്കേ വിഷയത്തിലേക്ക് കടന്നു. “എന്താണ് മകന്ന് സംഭവിച്ചത്” രാജൻ ചോദിച്ചു,അച്ഛന്റെ മുഖത്തേക്ക് തർക്കിച്ചു നോക്കിക്കൊണ്ടുള്ള ചോദ്യത്തിൽ അച്ഛൻ അതുവരെ മനസിൽ കൊണ്ടു നടന്ന മാറാപ്പിന്റെ കെട്ടഴിക്കാൻ തുടങ്ങി.
അച്ഛൻ സങ്കടം ഉള്ളിൽ ഒരുക്കി കൊണ്ട് പതുക്കേ പറഞ്ഞു തുടങ്ങി. മകൻ എല്ലാ പ്രാവശ്യവും ലീവിന്ന്‌ വരുമ്പോൾ സ്വർണ്ണ കോയിൻ കൊണ്ടുവരുമായിരുന്നു അത് എന്നെ ഏല്പിക്കും പണത്തിന്ന് ആവശ്യം വരുമ്പോൾ ഞാൻ അത് എന്റെ ഒരു സുഹൃത്തായ മത്തായി വഴി വില്പന നടത്തും.എന്നാൽ ഈ പ്രാവശ്യം കോയിൻ എന്നെ ഏല്പിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു”അച്ഛ ഇത് ഒരു സുഹൃത്തിന്ന് കൊടുക്കാനുള്ളതാണ്. ഞാൻ ആവശ്യപ്പെടുമ്പോൾ തരണം”. ഞാൻ ഒന്ന് മൂളി കോയിൻ കൈപ്പറ്റി.

കല്യാണത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ പണത്തിന്ന് ബുദ്ധിമുട്ട് വന്നു.എപ്പോഴും മകനോട് പണം ചോദിക്കാൻ പറ്റുമോ . സ്വർണ്ണമാണെങ്കിൽ മേശയിൽ കിടക്കുന്നു.അപ്പോഴാണ് എന്റെ സൃഹൃത്ത് മത്തായിയുടെ വരവ്. മകൻ നേരത്തെ കൊണ്ടുവന്നിരുന്ന സ്വർണ്ണം വിറ്റ് കാശാക്കി തന്നിരുന്നത് മത്തായി ആയിരുന്നു.മത്തായി എന്നോട് ചോദിച്ചു ഇപ്രാവശ്യം മകൻ വരുമ്പോൾ ഉരുപ്പടി ഒന്നും കൊണ്ടുവന്നില്ലേ എന്ന്. സ്വർണ്ണത്തിനാണെങ്കിൽ വില അടിക്കടി താഴ്ന്നു കൊണ്ടിരിക്കയാണ്. ഇതു കേട്ട പാടെ ഞാൻ സ്വർണ്ണമെടുത്തു് പതിവു പോലെ മത്തായിയേ ഏല്പിച്ചു.

മത്തായി പിറ്റേ ദിവസം പണം കൊണ്ടുവന്നു. സ്വർണ്ണം വിറ്റവിവരം മകന്നെ അറിയിച്ചതുമില്ല. കല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരുന്നു. കയ്യിൽ പണം വന്നതിനാൽ ഒന്നിനും ഒരു കുറവും കാണിക്കാതെ സജീവമായി മകനോടൊപ്പം ഞാനും രംഗത്തുണ്ടായിരുന്നു.

വിവാഹത്തിന്ന് കഷ്ടി ഒരാഴ്ച മാത്രം ഉള്ളപ്പോൾ ആരേയോ കാണാനുണ്ടന്നും അല്പം താമസിച്ചേ വരുള്ളൂ എന്നും പറഞ്ഞ് പോയി.അപ്പോഴും സ്വർണ്ണത്തെപ്പറ്റി ചോദിച്ചതുമില്ല, ഞാൻ ഒന്നും പറഞ്ഞതുമില്ല.

രാത്രി തിരിച്ചു വന്ന മകൻ”അച്ഛാ നാളെ ആസ്വർണ്ണം കൂട്ടുകാരന്ന് കൊടുക്കാൻ പോകണം ” എന്ന് പറഞ്ഞു.
ഇതു കേട്ട ഞാൻ സ്തംബിച്ചു നിന്നു പോയി , മോനെ ഞാൻ വിറ്റുപോയല്ലോ എന്നു പറഞ്ഞു.
“ചതിച്ചോ അച്ഛാ….ഞാൻ തരുമ്പോൾ പ്രത്യേകം പറഞ്ഞതല്ലേ കൂട്ടുകാരന്റെ സ്വർണ്ണമാണെന്നും അവന്ന് കൊടുക്കാനുള്ളതാണെന്നും . നീ പിന്നീട് ഒന്നും പറയാത്തതിനാലും വീട്ടിലെ ചിലവുകൾക്ക് പണം ആവശ്യം വന്നതിനാലും ഞാനതങ്ങ് വിറ്റു. കൂട്ടുകാരന് അടുത്ത പ്രാവശ്യം വരുമ്പോൾ കൊടുക്കാമെന്ന് പറ! എന്ന് ഞാൻ പറഞ്ഞത് അവന്ന് തൃപ്തിയായില്ല.
ദുഃഖിച്ചു നില്ക്കുന്ന മകന്റെ മുന്നിൽ നിന്നും ഞാൻ മുറിയിലേക്ക് പോയി.

അശോകൻ ചേമഞ്ചേരി✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ