അശ്വിനീദേവകളുടെ ആഗമനം.
സുകന്യയുടെ അച്ഛന്റെ കല്പന പ്രകാരം ആ തപോവനത്തിൽ അടുത്ത ദിവസം തന്നെ ഒരു ആശ്രമം നിർമ്മിക്കപ്പെട്ടു. സുചരിതയായ സുകന്യ വൃദ്ധനും അന്ധനുമായ
ഭർത്താവിന്റെ ഹിതമനുസരിച്ചുള്ള ശുശ്രൂഷകളും പരിചരണങ്ങളും ചെയ്തുകൊണ്ട് ആശ്രമത്തിൽ ജീവിക്കാൻ തുടങ്ങി.
പതിയ്ക്ക് തൃപ്തികരമായ ഭക്ഷണം പാകപ്പെടുത്തി കൊടുക്കുക. അദ്ദേഹത്തിന്റെ പൂജയ്ക്ക് വേണ്ടിയുള്ള പുഷ്പങ്ങൾ ശേഖരിച്ചു ഒരുക്കിക്കൊടുക്കുക. സ്നാനത്തിനുള്ള ജലം ചൂടാക്കി കൊടുക്കുക. അന്തനായ കാന്തനേയും കയ്യിൽമേൽ പിടിച്ച് ആശ്രമത്തിൽ നടക്കുക. ഭർത്താവിന്റെ ഭക്ഷണം കഴിഞ്ഞ് ബാക്കി വരുന്നത് മാത്രം ഭക്ഷിക്കുക. നിശാവേളയിൽ സുഖനിദ്രക്കു വേണ്ടിയുള്ള ശയ്യ വിരിച്ചു കൊടുക്കുക. ഭർത്താവ് ഉറങ്ങുന്നതുവരെ അദ്ദേഹത്തിന്റെ കരചരണങ്ങൾ മൃദുവായി തലോടുക. ഉറങ്ങി കഴിഞ്ഞാൽ ആ പാദാന്തികത്തിൽ തന്നെ അവളും ശയിക്കുക. അരുണോദയത്തിനു മുൻപു തന്നെ എഴുന്നേറ്റ് പ്രാതകാലത്തുള്ള നിത്യകർമ്മങ്ങൾക്കു വേണ്ട സൗകര്യങ്ങൾ ചെയ്യുക. ഇങ്ങനെ ലോകോത്തരശ്രേഷ്ഠമായ ഒരു സ്ത്രീ രത്നമെന്ന നിലയിൽ സുകന്യ അവിടെ ജീവിച്ചു. ആത്മവല്ലഭൻ ധ്യാനത്തിന്നിരിക്കുമ്പോൾ സമീപത്തുതന്നെ അവളും ചെന്നിരുന്ന് സർവ്വലോകസംരക്ഷികയും മാതാവുമായ ദേവിയെ പ്രാർത്ഥിക്കുമായിരുന്നു.
കൊച്ചുപെണ്ണ്! അവളുടെ ത്യാഗവും സ്നേഹവും അന്ധനാണെങ്കിലും മനസ്സുകൊണ്ട് ച്യവനൻ തന്നത്താനിരുന്നു അശ്രുക്കൾ പൊഴിക്കുമായിരുന്നു. നിർദ്ദോഷിയായ ഒരു ബാലികയുടെ സർവ്വ സുഖങ്ങളും കവർന്നെടുത്ത ഞാൻ മഹാപാപിയാണെന്ന് അദ്ദേഹത്തിനു തോന്നി.
ച്യവനന്റെ കണ്ണുകൾ സുകന്യയുടെ കരങ്ങൾ ആയിരുന്നു. അദ്ദേഹത്തിന്റെ സർവ്വ കർമ്മങ്ങൾക്കും, വിശിഷ്യാ തപോധ്യാനങ്ങൾക്കും പൂജാതർപ്പണാദികൾ ക്കും സാക്ഷിയും സഹായിയുമായിരുന്നതും ആ സതീമണി മാത്രമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അവളും ദൈവഭജനത്തിൽ മുഴുകിയിരിയ്ക്കും. രാജ കൊട്ടാരത്തിലെ സർവ്വ ഭോഗസുഖങ്ങളും അവൾ മറന്നു. അവളിന്ന് കേവലം ഒരു
ആശ്രമവാസിനി. ഭർത്തൃപരിചരണത്തിനുവേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ട ജീവിതത്തോടു കൂടിയ ഒരു ആശ്രമജീവി.
അങ്ങിനെയിരിക്കെ ഒരുദിവസം സവിതാവെന്ന കശ്യപ പുത്രന്റെ തനയന്മാരായ അശ്വിനീദേവകൾ ച്യവനാശ്രമത്തിനു സമീപം സഞ്ചരിക്കുക യായിരുന്നു. ശര്യാദിയുടെ പിതാമഹനായ വിവസ്യാനും സവിതാവും സഹോദരന്മാരാണ്. ദേവിയുടെ കരുണാ കടാക്ഷത്താൽ അവർക്ക് ച്യവനാശ്രമം ഒന്ന് സഞ്ചരിക്കണമെന്ന ആശ തോന്നി. ദേവി അങ്ങിനെ തോന്നിപ്പിച്ചു.
സ്നാനാനന്തരം സുകന്യ ആശ്രമത്തിൽ പോകുന്ന അവസരത്തിലാണ് അവരുടെ ആഗമനം. അതി സുന്ദരിയായ ആ തന്വംഗിമണിയെ കണ്ട് മന്മഥാർത്തി പിടിപ്പെട്ട് അവളുടെ അരികത്തെത്തി ചോദിച്ചു.
ഹേ! തരുണീരത്നമേ! ഭവതി ആരാണ്?.. വൽകലവും ധരിച്ച് ഭവതി എന്തിനാണ് ഈ കാനനപ്രദേശത്ത് ഇങ്ങനെ ഏകാകിനിയായി സഞ്ചരിക്കുന്നത്?.. തെറ്റിദ്ധരിക്കരുത്. ഞങ്ങൾ വൈദ്യൻ മാരായ അശ്വിനി ദേവകൾ ആണ്.
സുകന്യ തിരിഞ്ഞുനിന്ന് പ്രതിവചിച്ചു. “ധന്യാന്മാക്കളെ”! ഞാൻ ഭൃഗുപുത്രനായ ച്യവനമഹർഷിയുടെ പത്നി സുകന്യയാണ്. എന്റെ പിതാവ് വൈവസ്വതമനുവിന്റെ മകൻ ശര്യാതിയുമാണ്.
നിങ്ങൾക്ക് നമസ്ക്കാരം ഞാൻ പോകട്ടെ?..
അവൾ മുമ്പോട്ട് നടന്നു.
നിൽക്കൂ മനോഹരീ! എന്താണിത്ര ധൃതി.?..
നിന്നെപ്പോലെ രൂപലാവാണ്യം തികഞ്ഞ ഒരു ലലനാമണിയെ ഞങ്ങൾ ഒരു ലോകത്തിലും കണ്ടിട്ടില്ല. അങ്ങിനെയുള്ള നീ എങ്ങിനെ ആ വൃദ്ധനും വിരൂപനുമായ ച്യവനന്റെ ധർമ്മദാരങ്ങളായി കഴിയുന്നു. അഹോ! എന്തൊരു കഷ്ടം! നീ ആ കിഴവനെ ഉപേക്ഷിച്ച് ഞങ്ങളിൽ ഒരാളെ കാന്തനായി സ്വീകരിക്കു. ഞങ്ങൾ സുരന്മാരാണ്. സുരൂപികളാണ്. സുപരിചിതാരാണ്. ഞങ്ങൾ നിന്നെ ദേവലോകത്തു കൊണ്ടുപോയി സുഖമായി പാർപ്പിയ്ക്കാം.
സ്വർഗ്ഗലോകസുന്ദരികളായ ഉർവ്വശി, മേനക, രംഭ, തിലോത്തമാദികൾ നിന്റെ സൗന്ദര്യം കണ്ട് അതിശയിയ്ക്കും. അങ്ങനേയും നിനക്ക് ഒരു ഔന്നത്യം അവിടെ ലഭിക്കും. ആയതിനാൽ നിന്റെ താരുണ്യവും ലാവണ്യവും പാഴാക്കാതെ വരൂ. നിനക്ക് ശ്രേയസ്സുണ്ടാകും.
അല്പം ദേഷ്യത്തോടെ സുകന്യ ചോദിച്ചു…..
“ദേവഭിഷഗ്വരന്മാരെ”! ഇതാണോ നിങ്ങളുടെ ദേവവൈദ്യം?… ഭർത്താവിനെ പരിചരിച്ചുകൊണ്ട് പതിവ്രതയായി ജീവിക്കുന്ന ഒരു സുചരിതയെ അപഥസഞ്ചാരത്തിനു പ്രേരിപ്പിക്കുന്നതാണോ വാനവരായ നിങ്ങളുടെ കുലധർമ്മം.?.. കുലവധുടികൾക്ക് അവരുടെ പാതിവൃത്യമാണ് ഏറ്റവും പുണ്യമായ സമ്പത്ത്. പിതൃവഴിയിൽ ഞാൻ നിങ്ങളുടെ ഒരു സഹോദരിയും കൂടി ആണെന്ന് നിങ്ങളുടെ പിതാവിന്റെ പേരു പറഞ്ഞതിൽ നിന്നും മനസ്സിലാക്കുന്നു. കഷ്ടം! വാനവരായ നിങ്ങൾ ദാനവരായ ഞങ്ങളോട് എങ്ങനെയാണോ പെരുമാറേണ്ടത്?..
(തുടരും)
മനോഹരമായ്
പുരാണ കഥകൾ നന്നായി അവതരിപ്പിക്കുന്നു….

പുരാണ കഥകൾ വായിക്കാൻ നല്ല രസം. ഒരു കഥ പൂർണ്ണമാക്കി ഇടാൻ കഴിഞ്ഞെങ്കിൽ കാത്തിരിപ്പിൻ്റെ ക്ലേശം കുറഞ്ഞേനേ