ശ്രീധന്യ അപ്പാർട്മെന്റിൽ ‘വിമൻസ് ഗെറ്റുഗതർ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ ഏതെങ്കിലും ഒരു ഫ്ലാറ്റിൽ മിക്കവാറും എല്ലാ മാസങ്ങളിലും ഉണ്ടാകും. അനൗപചാരിക കൂട്ടായ്മയാണിത്. ‘കിറ്റി പാർട്ടി’ എന്നൊരു അപരനാമവും ഇതിനുണ്ട്. കിറ്റി ഗ്രൂപ്പിൽ അംഗത്വം എടുക്കണമെങ്കിൽ ഓരോരുത്തരും നിശ്ചിത തുക സംഭാവന നൽകണം. ഗ്രൂപ്പിലെ ഓരോ അംഗവും ഒരുതവണയെങ്കിലും സ്വന്തം ഫ്ലാറ്റിൽ പാർട്ടി നടത്തണം. കിററി പാർട്ടിയിൽ പാചകകുറിപ്പുകൾ പങ്കുവയ്ക്കൽ, പലതരം ഗെയ്മുകൾ, ഡാൻസ്, പാട്ട്, ഒക്കെ ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന മീറ്റിംഗ് സന്ധ്യയോടെ അവസാനിക്കും. ചായയും പപ്സും സമോസയും കട്‌ലറ്റും ബർഗറും ഒക്കെ കഴിച്ച് എല്ലാവരും അവരവരുടെ പൊങ്ങച്ചങ്ങൾ വിളമ്പി അടുത്ത കിറ്റി പാർട്ടി എന്ന്, ആരുടെ ഫ്ലാറ്റിൽ എന്ന് തീരുമാനിച്ചു പിരിയും. അവർ നടത്തിയ വിദേശയാത്രയെ കുറിച്ചും കേരളത്തിലെ അവസ്ഥയും ആഡംബര കാറിൽ സഞ്ചരിച്ചപ്പോൾ റോഡിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഒക്കെ ആകും മിക്കവാറും ചർച്ചാവിഷയങ്ങൾ. പാവം വേദനിക്കുന്ന കോടീശ്വരികളുടെ ദുഃഖം വലിയൊരു സങ്കടം തന്നെയാണേ!
പക്ഷേ ഈ കൊച്ചമ്മമാരിൽ നിന്നെല്ലാം വ്യത്യസ്തയാണ് എല്ലാവരും ബഹുമാനത്തോടെ ആനി മാഡം എന്ന് വിളിക്കുന്ന കോളേജിൽ നിന്ന് വിരമിച്ച അധ്യാപിക. എല്ലാവരോടും ഒരു പോലെ പെരുമാറുന്ന അവർ ബഹുമാന്യയായ ഒരു സ്ത്രീയാണ്. അവരെ ഈ കിറ്റി ഗ്രൂപ്പിലേക്ക് എല്ലാവരും മാറി മാറി ക്ഷണിച്ചെങ്കിലും തനിക്ക് അതിനൊന്നും താല്പര്യമില്ല ഇപ്പോൾ വിരമിച്ചത് കൊണ്ട് എഴുത്തും വായനയും ഒക്കെയാണ് പ്രധാന ഹോബി എന്ന് പറഞ്ഞു ഒഴിഞ്ഞിരുന്നു.പക്ഷേ എല്ലാവരോടും നയചാതുര്യത്തോടെ സംസാരിക്കാൻ അറിയാവുന്നത് കൊണ്ട് ഇവരുടെ ചില ആവശ്യങ്ങൾ ഒക്കെ ആനി മാഡം സാധിച്ചു കൊടുക്കാറുണ്ട്.
ഇപ്രാവശ്യത്തെ കിററി പാർട്ടി കഴിഞ്ഞ് എല്ലാവരും കൂടി കുരിശിന്മേൽ കയറ്റിയത് അവിടെ 1BHK യിൽ താമസത്തിന് എത്തിയിരുന്ന ഒരു പാവം വിധവയായ സ്ത്രീയെയായിരുന്നു. പേര് മേഴ്സി. 65 വയസ്സ് പ്രായമുള്ള അവർ ഒറ്റയ്ക്കാണ് അവിടെ താമസം. രണ്ട് പെൺമക്കളും വിവാഹിതരായി. ഒരാൾ കോഴിക്കോടും മറ്റേയാൾ എറണാകുളത്തും. ഇവരുടെ വീടും ബന്ധുക്കളും തൃശ്ശൂർ ആയതുകൊണ്ട് സുരക്ഷിതത്വം ഒന്ന് മാത്രം മുന്നിൽ കണ്ട് കയ്യിലുള്ളതൊക്കെ വിറ്റുപെറുക്കി ഇവിടെ വൺ ബെഡ് റൂം ഫ്ലാറ്റ് വാങ്ങി ബാക്കി തുക ബാങ്കിലും നിക്ഷേപിച്ച് മറ്റ് ആർക്കും ശല്യമുണ്ടാക്കാതെ ഒതുങ്ങി താമസിക്കുകയാണ്.
വില കൂടിയ വസ്ത്രങ്ങളോ സഞ്ചരിക്കാൻ ആഡംബര കാറോ ഇല്ല എന്നതാണ് അവരുടെ മേൽ ഇക്കൂട്ടർ കണ്ടുപിടിച്ച കുറ്റം.പലപ്പോഴും ഒന്നും മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഉള്ള കൊതികൊണ്ട് സമ്പന്നരുടെ ഫ്ലാറ്റുകളിൽ ചെന്ന് ബെല്ലടിച്ച് അവിടെ ഇരുന്ന് അവർ സംസാരിക്കും. ഇവരുടെ സംസാരം ഈ ഗ്രൂപ്പുകാർക്ക് ആർക്കും ഇഷ്ടപ്പെടുന്നില്ല.
പലർക്കും സീരിയൽ കാണാൻ പറ്റുന്നില്ല. അങ്ങനെ പല പല പരാതികളാണ്…. ഇവർക്ക് പറയാനുള്ളത് ഭർത്താവിന്റെ മരണശേഷം അവർ കഷ്ടപ്പെട്ട് പെൺമക്കളെ വളർത്തിയതും ജോലി വാങ്ങിച്ചു കൊടുത്തതും വിവാഹം കഴിപ്പിച്ചയച്ചതും ഒക്കെ ആയിട്ടുള്ള പഴങ്കഥകൾ ആണ്. അതൊന്നും കേൾക്കാൻ ഇവർക്ക് ആർക്കും താല്പര്യമില്ല. ആനി മാഡം അവരെ ഒന്ന് പറഞ്ഞ് വിലക്കണം. അതായിരുന്നു കിറ്റി ഗ്രൂപ്പുകാരുടെ ആവശ്യം. ആകാശവാണി,
കൊടുവാള്‍, എന്നൊക്കെ പലതരം പേരുകളും താമസിയാതെ മേഴ്‌സിക്ക് ചാർത്തിക്കൊടുത്തു. പാവം മേഴ്സി ഇതൊന്നും അറിയുന്നില്ലല്ലോ? പതിവുപോലെ അവർ തന്റെ നേരമ്പോക്ക് തുടർന്നു. പക്ഷേ ആനി മാഡം വളഞ്ഞു മൂക്കിൽ പിടിക്കുന്നത് പോലെ കാര്യം നയത്തിൽ മേഴ്‌സിയെ ധരിപ്പിച്ചു. സീരിയൽ കാണാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ആ സമയത്ത് ഇവർ ഇങ്ങനെ ചെയ്തിരുന്നത്.ആനി മാഡം പറഞ്ഞതോടെ മേഴ്‌സി ആ പരിപാടി നിർത്തി. ആ സമയത്ത് ശാലോം ടിവി ഓൺ ചെയ്തു കരുണകൊന്ത കൂടാൻ തുടങ്ങി. ദിവസവും മുടങ്ങാതെ രാവിലെ മേഴ്‌സി പള്ളിയിൽ പോകാറുണ്ട്.
അപ്പോഴാണ് തൊട്ടടുത്ത ഫ്ലാറ്റിലെ പെൺകുട്ടി പ്രസവത്തിനെത്തുന്നത്. ആ പെൺകുട്ടിയുടെ അമ്മയാണെങ്കിൽ ഒരു രോഗി. ആശുപത്രിയിൽ മകൾക്ക് കൂട്ടിന് പോകാനുള്ള ആരോഗ്യം ഒന്നുമില്ല. ഏജൻസിയിൽ നിന്ന് ആളെത്തി എങ്കിലും ഒരു പരിചയവുമില്ലാത്ത അവരെ മാത്രം ഏൽപ്പിച്ചു മോളെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കാൻ ഒരു മടി. ഭർതൃവീട്ടുകാർ എല്ലാം വിദേശത്താണ്. അപ്പോഴാണ് സ്വമേധയ മേഴ്‌സി സഹായസന്നദ്ധയായി എത്തിയത്. അത് ആ ഫ്ലാറ്റ്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. മേഴ്‌സിയുടെ സേവനത്തെ കുറിച്ചുള്ള വിവരങ്ങൾ പതുക്കെപ്പതുക്കെ കിറ്റി ഗ്രൂപ്പുകാരുടെ ചെവിയിലുമെത്തി. അതോടെ പല പല ആവശ്യങ്ങളുമായി അവർ ആനി മാഡത്തിനെ സമീപിക്കാൻ തുടങ്ങി. അതിൽ ഒരാളുടെ ഭർത്താവ് മരിച്ചു. മക്കൾക്കൊക്കെ വിദേശത്തേക്ക് എത്രയും പെട്ടെന്ന് മടങ്ങണം. ഏജൻസിയിൽ നിന്ന് പലരും വന്നിട്ട് ഒന്നും ശരിയാകുന്നില്ല.രാത്രി മാത്രം വന്ന് ഒന്ന് കൂട്ടു കിടക്കുമോ രാവിലെ തന്നെ പൊയ്ക്കോ എന്ന് ഒരു കൂട്ടർ. മറ്റൊരു ഫ്ലാറ്റ്കാർക്ക് പെട്ടെന്ന് വിദേശത്തേക്ക് പോകണം. വയസ്സായ അമ്മയ്ക്ക് മേഴ്സി ഒന്ന് വന്നു കൂട്ടു കിടക്കുമോ എന്നാണ് അറിയേണ്ടത്. ആവശ്യക്കാരുടെ നീണ്ടനിര കണ്ടു ആനി മാഡത്തിന് ഉള്ളിൽ ചിരി പൊട്ടി. ഒരു ആവശ്യം വന്നപ്പോൾ കിററി ഗ്രൂപ്പുകളിലെ അംഗങ്ങൾ ഒന്നും പരസ്പരം സഹായിക്കാൻ ഇല്ല. എല്ലാവർക്കും പാവം മേഴ്സിയെ മതി.
ഈ ഫ്ലാറ്റ് രൂപകൽപ്പന ചെയ്തവനെ അടിക്കണം എന്ന് ഗീർവാണം മുഴക്കിയിരുന്ന പൊങ്ങച്ചക്കാരികൾ ആയിരുന്നു ഇവർ. ഒരിക്കലും 1BHK ഇവിടെ പണിയരുതെന്നായിരുന്നത്രെ ഇവരുടെ ആഗ്രഹം. അതു കൊണ്ടല്ലേ ഇതുപോലുള്ള സാമ്പത്തികസ്ഥിതി കുറഞ്ഞവരും ഈ ഫ്ലാറ്റിൽ കയറിക്കൂടിയത് എന്നൊക്കെയായിരുന്നു ‘തള്ള്’.
ഏതായാലും ഏറ്റവും ഉച്ചത്തിൽ കുറ്റം പറഞ്ഞവരും മേഴ്‌സിക്ക് വട്ടപ്പേര് ഇടാൻ മത്സരിച്ചവരും ഒക്കെ മേഴ്‌സിയെ കൊണ്ട് ചെയ്യിക്കാൻ ഉള്ള ഓരോരോ ജോലികളുമായി ആനി മാഡത്തിനു മുന്നിൽ ക്യു നിൽക്കുന്നത് കണ്ടപ്പോൾ മാഡത്തിന് തോന്നി താനിന്നു ബൈബിളിൽ വായിച്ച ദൈവവചനം എത്രയോ അർത്ഥവത്താണ് എന്ന്.
“അഹങ്കാരം വരുമ്പോൾ അപമാനവും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്. (സദൃശ്യവാക്യം 11:2)
പുതിയ പുതിയ ഫ്ലാറ്റ് സംസ്കാരത്തിന്റെ ഒരു പരിച്ഛേദമാണ് ഈ കഥയിലൂടെ പറഞ്ഞു വെക്കുന്നത്. മനുഷ്യത്വം എന്ന പദം എന്തെന്ന്അറിയാത്ത കുറെ ആളുകളുടെ കൂട്ടായ്മയായി ചില സ്ഥലങ്ങളിൽ എങ്കിലും ഫ്ലാറ്റ് ജീവിതം മാറുന്നുണ്ട്.
നല്ല സന്ദേശം നൽകിയ കഥ
ലയൺസ് ക്ലബ് പോലെ മറ്റൊരു സംഗതി. കിറ്റി പാർട്ടി….
കഥ നന്നായി

ചിന്തനീയമായ കഥ

ഫ്ലാറ്റിലെ പൊള്ള ത്തരങ്ങൾ തുറന്നു കാട്ടി ത്തന്ന കഥ