അബൂദബി: ഈയാഴ്ച യു.എ.ഇയില് നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. ഇടയ്ക്കിടെ കനത്ത മഴയുമുണ്ടാകുമെന്നും ഈ മാസം 19 വെരെ അബൂദബിയുടെയും മറ്റ് എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളില് മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്.സി.എം) പ്രവചിച്ചു.സാഹചര്യങ്ങള് മാറുന്നതിനനുസരിച്ച് മുന്കരുതലുകള് എടുക്കാനും ഔദ്യോഗിക മാര്ഗനിര്ദേശങ്ങള് പാലിക്കാനും അധികൃതര് പൊതുജനങ്ങളോട് അഭ്യര്ഥിച്ചു.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിന്റെ അവസാനത്തോടെ ഇടയ്ക്കിടെയായി മഴ കൂടുതല് ശക്തമാകുമെന്നും എന്.സി.എം വ്യക്തമാക്കി. എന്സിഎമ്മിന്റെ മറ്റ് നിര്ദേശങ്ങള് ഇവയാണ്:
* അബൂദബി നഗരത്തില് ഞായറാഴ്ച മുതലൽ ബുധനാഴ്ച വരെ ഇടവേളകളില് നേരിയതോ മിതമായതോ ആയ നിലയില് മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില് പ്രത്യേകിച്ചും തീരപ്രദേശങ്ങളിലും ചുറ്റുമുള്ള ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
* അല് ഐനില് പ്രധാനമായും വ്യാഴം, വെള്ളി ദിവസങ്ങളില് മഴ പെയ്യും. അല് ദഫ്ര മേഖലയിലും വാരാന്ത്യത്തില് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
* ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, വിശേഷിച്ചും തീരദേശവടക്കന് മേഖലകളില് മേഘ രൂപീകരണം മഴ കൊണ്ടുവരുമെന്നും, താപനിലയില് നേരിയ കുറവുണ്ടാകുമെന്നും കരുതുന്നു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. വടക്ക്പടിഞ്ഞാറോട്ട് മാറി അന്തരീക്ഷം മേഘാവൃതമാവുകയും, ചിലപ്പോള് പൊടിക്കാറ്റായി മാറുകയും ചെയ്യും. മണിക്കൂറില് 10 മുതല് 25 കിലോ മീറ്റര് വരെയും, പരമാവധി 45 കിലോ മീറ്റര് വരെയും കാറ്റ് വീശാനിടയുണ്ട്.
* അറേബ്യന് ഗള്ഫ് നേരിയതോ മിതമായതോ ആവാം. മേഘാവൃത സാഹചര്യങ്ങളില് ചിലപ്പോള് പ്രക്ഷുബ്ധമായേക്കുമെന്നും പ്രവചനത്തില് പറഞ്ഞു.
* നാളെ (തിങ്കളാഴ്ച) ഭാഗികമായി മേഘാവൃത ആകാശം ദൃശ്യമാകും. ചില തീരദേശവടക്കന് പ്രദേശങ്ങളില് മഴ സാധ്യതയുണ്ട്. തെക്കുകിഴക്ക് മുതല് വടക്കുകിഴക്ക് വരെ ദിശകളില് കാറ്റ് വ്യത്യാസപ്പെടുകയും, മണിക്കൂറില് 40 കിലോ മീറ്റര് വരെ വേഗത്തില് വീശുകയും ചെയ്യും.
* ചൊവ്വാഴ്ച, കൂടുതല് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു. കാറ്റ് വീശി പൊടിയും മണലും കൊണ്ടുവരും. കാറ്റിന്റെ സ്പീഡ് മണിക്കൂറില് 50 കിലോ മീറ്ററിലെത്താം. ഈ ദിനത്തില് കടല് പ്രക്ഷുബ്ധമായേക്കും.
* ബുധനാഴ്ച മേഘാവൃത ആകാശം തുടരും.
* ചൊവ്വാഴ്ച മുതല് വെള്ളിയാഴ്ച വരെ പ്രദേശത്ത് തണുത്ത വായു നിലനില്ക്കും. ഉയര്ന്ന തലത്തിലുള്ള ന്യൂനമര്ദവും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
* 24 മണിക്കൂറും സ്ഥിതിഗതികള് നിരീക്ഷിക്കുകയും, അറിയിപ്പുകള് അപ്പപ്പോള് നല്കുകയും ചെയ്യുമെന്ന് അറിയിച്ച എന്.സി.എം, അസ്ഥിര കാലാവസ്ഥയുടെ സമയത്ത് താമസക്കാരും സന്ദര്ശകരും ശുപാര്ശ ചെയ്യുന്ന സുരക്ഷാ നടപടിക്രമങ്ങള് പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ നിര്ദേശങ്ങള് പാലിക്കണമെന്നും അഭ്യര്ഥിച്ചു.



