Logo Below Image
Saturday, June 21, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും പംക്തി: (81) ' ഓർമ്മകളിൽ ഒരവധിക്കാലം' ✍ ജസിയ ഷാജഹാൻ.

കതിരും പതിരും പംക്തി: (81) ‘ ഓർമ്മകളിൽ ഒരവധിക്കാലം’ ✍ ജസിയ ഷാജഹാൻ.

ഓർമ്മകളിൽ ഒരവധിക്കാലം

എല്ലാവർക്കും പറയാനുണ്ടാകും അല്ലേ? ഓർമ്മകളിലെ മറക്കാനാകാത്ത ഒരവധിക്കാലത്തെക്കുറിച്ചെങ്കിലും. ഇനിയൊരിക്കലും തിരികെ മടങ്ങാത്ത അങ്ങനെയൊരു കാലത്തിന്റെ മധുരവും കയ്പും നുണഞ്ഞ് ഞാൻ നിങ്ങളെ അങ്ങോട്ടേയ്ക്കൊന്നു കൂട്ടിക്കൊണ്ടു പോയാലോ!

അവധിക്കാലത്തിന്റെ ഓർമ്മകൾക്ക് എപ്പോഴും ഇരട്ടിമധുരമാണ്. പ്രത്യേകിച്ച് കൂട്ടുകുടുംബത്തിലെ സ്നേഹലാളനങ്ങൾ അനുഭവിച്ച് വളർന്ന ഒരു കുട്ടിക്ക്. ആദ്യമായി സ്കൂളിൽ പോകുന്ന ഒരു ഒന്നാം ക്ലാസ്കാരിയുടെ നിഷ്കളങ്കമായ കണ്ണുകളിലെ സംശയം മാറാത്ത നൂറു നൂറു ചോദ്യങ്ങൾ? ആ കുഞ്ഞു ഫ്രോക്ക്കാരിയെ കൊഞ്ചിക്കാനും, അവളുടെ ശാഠ്യങ്ങളെ കണ്ട് രസിക്കാനും, കുസൃതികളെ ഏറ്റുവാങ്ങാനും, അവളുടെ ഉൽക്കണ്ഠയും, ആകാംഷയും, ആദ്യമായി വീടുവിട്ട് സ്കൂളിൽ പോകുന്നതിന്റെ സങ്കടവും ഒക്കെ പകർന്നെടുത്ത് ആ കുഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ച് പ്രാപ്തമാക്കാനും അവൾക്ക് ചുറ്റും മത്സരിക്കുന്ന, അവൾ
പേരുപറഞ്ഞ് വിളിച്ചാൽ മതിവരാത്ത അത്രയും പ്രിയപ്പെട്ടവർ.

യുപി സ്കൂൾ അധ്യാപകനായ അച്ഛൻ്റെ കൈപിടിച്ച് ആദ്യമായി സ്കൂളിൽ പോയത് ഇന്നും ഹൃദയത്തോട് ചേർത്ത് വച്ച് ഒത്തിരി അഭിമാനത്തോടെ പറയുമ്പോൾ ആ ഒരു വേനലവധിയിലെ എട്ടും പൊട്ടും തിരിയാത്ത, ആദ്യമായി സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന ഞാനെന്ന ഒരഞ്ചുവയസ്സുകാരിയെയാണ് ഈയൊരു നിമിഷത്തിലും ഞാൻ എന്നിൽ തിരഞ്ഞു കൊണ്ടിരിക്കുന്നത്.

പിന്നെ … പിന്നെ..ആ കുഞ്ഞു ഫ്രോക്ക്കാരിയുടെ ഓരോ വേനലവധി കഴിഞ്ഞു മുള്ള പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള വളർച്ചയുടെ ചുവടുവയ്പുകൾ. കുഞ്ഞു പാവാടയിൽ നിന്നും പെറ്റിക്കോട്ടും ഷഡ്ഡിയുമിട്ട് പറമ്പാകെ കളിച്ചു നടക്കുന്ന, പാഠപുസ്തകം തുറക്കാൻ മടിയുള്ള വികൃതിക്കുട്ടി!

കളിക്കൂട്ടുകാരുമൊത്ത് നടവരമ്പത്തും തൊടിയിലും വള്ളിക്കാവിലും ഒക്കെ കറങ്ങി നടന്ന് അപ്പൂപ്പൻ താടിയോടും, മുക്കുറ്റിയോടും, അരിമുല്ലയോടും, ശലഭങ്ങളോടും, കിളികളോടും, കാക്കകളോടും, തുമ്പികളോടുമൊക്കെ കിന്നരിച്ച് നടക്കുന്ന, സമയത്ത് ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ, മുത്തശ്ശിയുടെയും വല്യേച്ചിയുടെയും, ചിറ്റയുടെയും ഒക്കെ വിളികളെ വകവയ്ക്കാതെ അരപ്പാവാടയിൽ കറങ്ങി നടന്ന് മണ്ണിനെയും പ്രകൃതിയെയും അറിയാൻ ആഗ്രഹിക്കുന്ന ഒരു കൗതുകക്കാരി മിടുക്കി.

എത്ര അറിഞ്ഞാലും! വീണ്ടും ബാക്കിയാകുന്ന ചോദ്യങ്ങൾ?.. ഉത്തരം പറഞ്ഞ് മടുത്തവർ “ഇപ്പോ .. ഇത്രയും അറിഞ്ഞാ മതീന്ന്” പറഞ്ഞ് പിന്തിരിയുമ്പോൾ ചിണുങ്ങിക്കൊണ്ട് കുറച്ചു നേരത്തേക്കെങ്കിലും പിണങ്ങിപ്പോയി പറമ്പിന്റെ ഏതെങ്കിലും മൂലയിൽ ഒതുങ്ങിക്കൂടി മഴമേഘം മൂടിക്കെട്ടിയ മുഖമൊളിപ്പിക്കുന്ന കുഞ്ഞു പിണക്കക്കാരി.ഏറെ ഉത്സുകതയോടെ പ്രകൃതിയുടെ മടിത്തട്ടിൽ പലതിനെയും തിരഞ്ഞു നടക്കുന്ന ആ കൊച്ചു പെൺകുട്ടിയെ എനിക്കിപ്പോഴും കാണാൻ കഴിയുന്നുണ്ട്. കാലിൽ ചെരുപ്പിടാതെ തൻ്റെ ഇളം പാദങ്ങളെ കല്ലിലും, മുള്ളിലും, മണ്ണിലും, ചെളിയിലും, വെള്ളത്തിലുമൊക്കെ ആഴ്ത്തി, ചുറ്റുമുള്ള ഒന്നിനെയും വകവയ്ക്കാതെ അവളുടെ കൊച്ചു കാലുകൾ അലയുന്നുണ്ട്.

വീണ്ടും വീണ്ടും പിന്നിലേക്ക് നടക്കുമ്പോൾ ഓർമ്മകളിൽ കല്ലിച്ചു കിടക്കുന്നത് ഇനി എട്ടാം ക്ലാസിലേക്കെന്ന് പാടിപ്പറഞ്ഞ് പറന്ന് നടന്ന വേനലവധിക്കാലമാണ്. സ്കൂളിലേക്ക് നടന്നു പോകുന്ന ഇടവഴിയിൽ തണൽ വിരിച്ച് നിന്നിരുന്ന ഒരു പടുകൂറ്റൻ മഞ്ചാടിമരം. ഞങ്ങൾ കൂട്ടുകാർ എത്ര തിരക്കിനിടയിലും അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോൾ പെറുക്കി കൂട്ടി വയ്ക്കാറുണ്ടായിരുന്ന ചുവപ്പ് പൊട്ടുകൾ പോലെ ചിതറിക്കിടന്നിരുന്ന പ്രണയത്തിൻ്റെ മഞ്ചാടിമണികൾ!

നല്ല തിളക്കവും, തലോടുമ്പോൾ കൈവിരൽ തുമ്പുകളിൽ സുഖം പകരുന്ന മെഴുമെഴുപ്പും, വാരിയെടുക്കുമ്പോൾ കൈക്കുമ്പിളിലിരുന്ന് കിലുകിലെ കുലുങ്ങി ചിരിയും സമ്മാനിക്കുന്ന, ചുവന്ന മണിമുത്തുകൾ. കൗമാരത്തുടിപ്പുകളിൽ നേർത്ത കുളിരിൻ്റെ ഇക്കിളികൾ പകരുന്ന ദിനരാത്രങ്ങൾ.

വീട്ടിൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് രണ്ടു വീടുകളുടെ അതിർത്തികളെ തങ്ങളിൽ തിരിക്കുന്ന മൺകയ്യാലയും ചാടിക്കടന്ന് കൂട്ടുകാരി സാലമ്മയുടെ പറമ്പിന്റെ കിഴക്കേ മൂലയിൽ മലപോലെ കൂട്ടിവച്ചിട്ടുള്ള കച്ചിത്തുറുവിൽ കുത്തി മറിയുന്ന ഞാനും സാലമ്മയും ഞങ്ങളുടെ നാട്ടുമ്പുറത്തെ വേനലവധിയുടെ അഹങ്കാരികളാണ്. നടവഴികളിലെ തൊട്ടാവാടി കളെ ഒരു കോലൻ കമ്പുകൊണ്ടുഴിഞ്ഞ് മയക്കി കിടത്തുക ഞങ്ങൾക്ക് പ്രിയമുള്ള ഒരു കുട്ടിക്കളിയാണ്.

മറവിയിലേക്ക് ഒരിക്കലും തള്ളി വിടാൻ കഴിയാത്ത ഓർമ്മകളായി പിന്നെയും മുഴച്ചു നിൽക്കുന്നത് വേനലവധിയുടെ അവസാന നാളുകളിലെ അമ്മയുടെ തറവാട്ടിലേക്കുള്ള യാത്രയാണ്. വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന യാത്ര… വല്ലപ്പോഴും കാറിൽ കയറിയിരുന്നു പുറം കാഴ്ചകൾ കണ്ടു രസിച്ച്, ഓടുന്ന വണ്ടിക്കൊപ്പം മറയുന്ന മരങ്ങളും കാഴ്ചകളും പിന്നിട്ട് യാത്ര ചെയ്യുക! അന്നൊക്കെ അതൊരു വലിയ സ്വപ്നം തന്നെയായിരുന്നു. അത് നേടുമ്പോൾ ഉള്ള സന്തോഷം ഒരു വലിയ ആഘോഷവും.

എല്ലാവർഷവും വീടും പൂട്ടിയിട്ട് ഒരു 10 ,15 ദിവസം അമ്മയുടെ തറവാട്ടിൽ പോയി ഞങ്ങൾ താമസിക്കും. കായലും കയറും, കൂക്കി വിളിയും, വള്ളവും, വെള്ളവും, പടിപ്പുരയും, കയറു പുരയും, ചവിട്ടി നടക്കുമ്പോൾ പാദങ്ങൾ പൂഴ്ന്നിറങ്ങുന്ന ആറ്റുമണൽ നിറഞ്ഞ മുറ്റവും, നിറയെ തൊഴിലാളികളും, അത്രയും ഇലച്ചെടികളും, പത്തായവും ഗോവണികളും, മച്ചും ഒക്കെ ഇടം പിടിച്ച ആ പഴയ തറവാടും , പതിനേഴ് സഹോദരങ്ങൾ അടങ്ങുന്ന അമ്മയുടെ കൂട്ടുകുടുംബവും ഞങ്ങൾ കുട്ടികൾക്ക് ഒത്തിരി വിസ്മയം നിറഞ്ഞ ഒരു ലോകം തന്നെയാണ്. അന്നത്തെ പേരെടുത്ത കയറുമുതലാളിയായിരുന്ന മുത്തച്ഛൻ ഞങ്ങളുടെ ഓർമ്മകളിൽ ഇന്നും പഴയ സിനിമകളിലൊക്കെ കാണുമ്പോലുള്ള ഒരു ദൂരക്കാഴ്ച വില്ലൻ മുതലാളിയാണ്.

ജുബ്ബയും മുണ്ടും ധരിച്ച് ഒരു കസവ് നേര്യത് തോളിലൂടെ ഇട്ട് അപ്പുറവും ഇപ്പുറവും മൂന്നോ നാലോ കിങ്കരന്മാരുമായി ഒരു എഴുന്നള്ളിപ്പ് പോലെ തല യുയർത്തി നടന്നു വരുന്ന മുത്തച്ഛന്റെ മുഖത്ത് അപരിചിതത്വമാണ് പ്രധാന ഭാവം.തിരസ്കരണമാണ് മുത്തച്ഛന്റെ കാഴ്ചയിൽ പതിയുന്ന പലതിനെയും? അധികം സംസാരിക്കാത്ത
പ്രകൃതവും .

“അപ്പൂപ്പൻ വരുന്നു … പോയി കൈയ്യിൽ പിടിക്ക്” എന്ന് അമ്മ ഞങ്ങളുടെ ചെവിയിൽ വന്ന് മന്ത്രിച്ച് ഏറ്റവും ബഹുമാനത്തോടെ നോക്കി നിന്ന് സ്വന്തം അച്ഛനെ സ്വീകരിക്കുന്നത് ഇന്നും ഒട്ടും ദഹിക്കാത്ത പോലെയാണ് ഞങ്ങളുടെ മനസ്സുകളിൽ പതിഞ്ഞു കിടക്കുന്നത്. കാരണം കൊച്ചു മക്കളെ കണ്ട് ഓടി വന്നു വാരിപ്പുണരാത്ത മുത്തച്ഛനെ ഞങ്ങൾക്കാർക്കും ഇഷ്ടമല്ലായിരുന്നു. കഥകൾ പറഞ്ഞു തന്നു ലാളിക്കാത്ത, അടുത്തിരുത്തി സ്നേഹിക്കാത്ത, ഒന്ന് തലോടാത്ത , ശരിക്കൊന്ന് മിണ്ടുകപോലും ചെയ്യാത്ത മുത്തച്ഛനെ ആരാണ് ? ഇഷ്ടപ്പെടുക !

ഞങ്ങൾ കുട്ടികൾ എന്തിനാണ് അന്ന് അമ്മ പറയുന്നത് കേട്ട് അറച്ച് അറച്ച് , സങ്കോചത്തോടെ ചെന്ന് മുത്തച്ഛന്റെ കൈയ്യിൽ പിടിക്കാൻ തുനിഞ്ഞതെന്ന് പിന്നീടോർത്ത് അതിശയിക്കാറുണ്ട്. അത് അമ്മയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു എന്ന്മനസ്സിലാക്കുമ്പോഴും ഉള്ളിൽ കരുതലുള്ള എന്നാൽ ഒട്ടും സ്നേഹം പുറമേ പ്രകടിപ്പിക്കാത്ത, ഒരു പരുക്കനായ ആളായിരുന്നു ഞങ്ങളുടെ മുത്തച്ഛൻ എന്ന് മനസ്സിലാക്കാനും മറന്നിരുന്നില്ല. പിന്നെ.. പലപ്പോഴും ഞങ്ങളുടേത് മാത്രമായ കൂടിയിരുന്നുള്ള വേനൽക്കാല സൊറ പറച്ചിൽ കൂട്ടത്തിൽ ഇതൊക്കെ പറഞ്ഞ് വെറുതെയെങ്കിലും ഇടയ്ക്കൊക്കെ അമ്മയെ ചൊടിപ്പിക്കാറുണ്ടായിരുന്നു.

അന്ന്… ഞങ്ങൾ വീട്ടിലേക്ക് തിരികെ മടങ്ങുന്നതിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ, ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചനുജന് യാദൃശ്ചികമായി മുത്തച്ഛന്റെ കയ്യിൽ നിന്നും ഒരെട്ടിൻ്റെ പണി കിട്ടി. ആ ദിവസം ഞങ്ങൾ മരിച്ചാലും മറക്കില്ല !!!
അന്നൊരു ബുധനാഴ്ചയായിരുന്നു. മുത്തച്ഛൻ മറ്റു മുതലാളിമാരുമായി അദ്ദേഹത്തിന്റെ മീറ്റിംഗ് റൂമിൽ ചർച്ചകളിൽ ആയിരുന്നു. അവിടേക്ക് തെല്ലാകാംക്ഷയോടെ ഒരു ഏഴു വയസ്സുകാരൻ ആരും കാണാതെ അതിക്രമിച്ചു കടന്ന് ചെന്ന് അവരുടെ മുന്നിൽ ഒരു പാത്രം നിറയെ വച്ചിരുന്ന ഹൽവയിൽ നിന്നും ഓരോകഷണങ്ങളായെടുത്ത് കഴിക്കാൻ തുടങ്ങുന്നു.. അതുകണ്ട് കൂട്ടുകാർ ആ കൊച്ചുമിടുക്കനെ പരിചയപ്പെട്ടു വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നു. പെട്ടെന്ന് മുത്തച്ഛന്റെ മുഖമാകെ വലിഞ്ഞു മുറുകുന്നു. ആ വീടാകെ മുഴങ്ങുന്ന ശബ്ദത്തിൽ മുത്തച്ഛന്റെ വിളിമുഴങ്ങുന്നു … അത് അമ്മയെയാണ്. അമ്മയ്ക്ക് കാര്യം മനസ്സിലായി. അമ്മ വേഗം ചെന്ന് (വീട്ടിലും ആ കുറുമ്പൻ അങ്ങനാണ്. ആരെങ്കിലും അതിഥികളെ സൽക്കരിക്കുമ്പോൾ അതിൽ ചെന്ന് പങ്കുചേരും. ഒറ്റയ്ക്കു കഴിക്കാൻ കൊടുത്താൽ ഒന്നും വേണ്ട. അത് അമൃതായാലും കഴിക്കാൻ നല്ല പാടാണ്.) ഞങ്ങളുടെ ഉണ്ടത്തക്കിടിയായ കുറുമ്പൻ കുട്ടനെ ശാസിച്ചു പിടിച്ചിറക്കി വെളിയിൽ കൊണ്ടുവന്നു.അവനുണ്ടോ? അടങ്ങുന്നു… അവൻ്റെ വലിയവായിലെ നിലവിളി ആ അന്തരീക്ഷമാകെ മുഴങ്ങി. സ്നേഹനിധികളായ കുഞ്ഞമ്മമാരും മാമന്മാരും മറ്റു പണിക്കാരും ഒക്കെ അവനെ മാറിമാറി എടുത്ത് പലകഥകളും പറഞ്ഞ്, പല വേലകളും പയറ്റി വല്ല വിധേനയും കുട്ടിയുടെ കരച്ചിൽ മാറ്റാൻ നോക്കി. വീണ്ടും ഹൽവ കൊടുത്തു നോക്കി. അവനുണ്ടോ ? കേൾക്കുന്നു ! ഞങ്ങളുടെ കുഞ്ഞിക്കുട്ടന് അവരോടൊപ്പം ആ മുറിയിൽ തന്നെ ചെന്നിരുന്നു ഹൽവ കഴിക്കണം. ഇതൊക്കെ കണ്ട് ഈയൊരു പ്രശ്നത്തിലേക്ക് കൈകടത്താൻ വരാതെ മാറി നിന്നിരുന്ന അച്ഛൻ്റെ മുഖം വല്ലാതെ വാടിപ്പോയത് ഓർമ്മകളെ തെല്ലു നൊമ്പരപ്പെടുത്തുന്നുണ്ട് .

പക്ഷേ….പിറ്റേന്ന് തന്നെ രാവിലെ പുറപ്പെടണമെന്ന് അച്ഛൻ അമ്മയോട് പറഞ്ഞു. അതു കേട്ട അമ്മയ്ക്കറിയാം ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന്. പിന്നെ.. വേഗം അടുക്കിപെറുക്കലും ഒരുക്കങ്ങളും തുടങ്ങി. ഇതിനിടെ മുത്തച്ഛൻ്റെ മീറ്റിംങും സഭയും പിരിഞ്ഞു കഴിഞ്ഞിരുന്നു.

അപ്പോഴേക്കും അച്ഛൻ്റെ ചുമലിൽ ചാഞ്ഞ് ഞങ്ങളുടെ കുസൃതിക്കുട്ടൻ നിശ്ശബ്ദനായിരുന്നു. ഞങ്ങൾ തിരികെ മടങ്ങുന്നതിൻ്റെ ആകെമൊത്തം വിഷമവും കുഞ്ഞമ്മമാരുടെയും, മാമൻമാരുടെയും, മുഖത്ത് കാണാമായിരുന്നു. പെട്ടെന്ന് തന്നെ ഞങ്ങൾക്കും കസിൻസിനുമിടയിലുള്ള കളികളും, സംസാരവും കുറഞ്ഞു വന്നു.. അജ്ഞാതമായ എന്തോ ഒന്ന്! (ഒരു വികാരം എന്ന് തന്നെ പറയാം…) എല്ലാവരേയും ഭരിച്ചു. എന്നാൽ മുത്തച്ഛൻ മാത്രം പൂർവ്വാധികം ശക്തിയോടെ അമ്മയെ വിളിച്ചു വഴക്കുപറഞ്ഞ്, ഒരു പാത്രം നിറയെ ഹൽവ നിരത്തിച്ച് “ഇന്നിവൻ്റെ കൊതി തീരണം” എന്ന ആക്രോശവും , “അവരുടെ മുന്നിൽ നിന്റെ മോൻ കാരണം ഞാൻ നാണം കെട്ടു എന്ന പരിഹാസവും, ഇനി ഇതാവർത്തിക്കരുത് എന്ന താക്കീതും മുഴക്കി.

ഒരേഴുവയസ്സുകാരനെ കൊണ്ട് തൻ്റെ കലിയടങ്ങും വരെ ഹൽവ തീറ്റിച്ചു കരയിപ്പിച്ച് ഛർദ്ദിപ്പിക്കാമെന്ന് കരുതിയ മുത്തച്ഛന് തെറ്റി. ഞങ്ങളുടെ കുറുമ്പൻ അച്ഛൻ്റെ ചുമലിൽ ചാരിയിരുന്ന് അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു.

മൂത്ത വല്യമ്മാമ മുത്തച്ഛൻ്റെ മുഖത്തുനോക്കി പറഞ്ഞു.. “അവൻ എപ്പോഴേ ഉറങ്ങി, അവർ രാവിലെ പുറപ്പെടുകയാണ് എന്ന്”.

ങും..ഒന്നിരുത്തി മൂളി മുത്തച്ഛൻ യാതൊരു കൂസലുമില്ലാതെ തിരിഞ്ഞു നടന്നു. അന്നേരം അമ്മയുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ ആ ഹൃദയം പിടഞ്ഞ കണ്ണുനീർത്തുള്ളികൾ ഇന്നും എന്റെ ഈ വരികളെ നനയ്ക്കുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും ഞങ്ങൾ കുട്ടികൾ ശരിക്കും അമ്മയുടെ തറവാട്ടിലെ അവധി ദിനങ്ങൾ ആസ്വദിച്ചു തന്നെയാണ് മടങ്ങുന്നത്. തൊണ്ട് അഴുക്കുന്നതും, കയർ പിരിക്കുന്നതും, ചക്രങ്ങളിൽ കൈകളും കാലുകളും ഒരുപോലെ കറക്കി തൊഴിലെടുക്കുന്നതും, ഒരായിരം തൊഴിലാളികളെയും അവരുടെ ജോലി സംബന്ധമായ ഏതോ സിഗ്നൽ കൊടുത്തു കൊണ്ടുള്ള കൂക്കിവിളിയും, ഒക്കെ നിറഞ്ഞ വിസ്മയത്തോടും ആകാംഷയോടും, നോക്കിയും കണ്ടും, അറിഞ്ഞും ചോദിച്ചും മനസ്സിലാക്കിയും, ദിവസങ്ങൾ നീങ്ങുമ്പോൾ വെക്കേഷൻ വിശേഷങ്ങൾ കേൾക്കാൻ പരസ്പരം കാത്തിരിക്കുന്ന ഉറ്റ ചങ്ങാതിമാർ കാതോർക്കുകയാവും! ഞങ്ങളുടെ ഹൃദയങ്ങളിൽ.

ഒന്ന് കൈവിരൽ നീട്ടിയാൽ തൊടാൻ പാകത്തിൽ വെള്ളം നിറഞ്ഞ അവിടുത്തെ കിണറും, പ്രധാന മുറിയിൽ നിന്ന് ഗോവണിപ്പടികൾ ചവിട്ടി കയറി മുകളിലേക്ക് എത്തുമ്പോൾ കാണുന്ന വിശാലമായ മച്ചും ഞങ്ങൾക്ക് ഒത്തിരി പ്രിയമുള്ള പ്രത്യേകതകളാണ്.

അങ്ങനെ ഞങ്ങൾ വേനലവധിയുടെ കുറച്ചു ദിവസങ്ങൾക്ക് പുത്തൻ നിറങ്ങൾ പകർന്ന് വീണ്ടും വീട്ടിലേക്ക് മടങ്ങുമ്പോൾ ഒപ്പം കൂട്ടാൻ സ്നേഹത്തിന്റെ ഒരു കടലോളം കണ്ണീർത്തുള്ളികളും, അടുത്ത വെക്കേഷനു വേണ്ടിയുള്ള കാത്തിരിപ്പിൻ്റെ ഒരു പിടി നിശ്വാസങ്ങളും ചുമന്ന് തളരുന്നുണ്ടാകും. ഓർമ്മകളുടെ കയങ്ങളിൽ വേനലവധികൾ മുങ്ങി പൊങ്ങുന്നുണ്ടാകും. പുത്തൻ അധ്യയന വർഷത്തിന്റെ മണിയൊച്ചകൾ കാതുകളിൽ മുഴങ്ങുന്നുണ്ടാകും.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.

ജസിയ ഷാജഹാൻ✍

RELATED ARTICLES

1 COMMENT

  1. കുട്ടിക്കാലം എന്ന് പറയുന്നത് ഒരിക്കലും മറക്കാനാവാത്ത കാലമാണ്. ഓരോരുത്തരുടെയും ഓർമ്മ വ്യത്യസ്തമായിരിക്കും. ഒന്നാം ക്ലാസ്സിൽ പോയ ഫ്രോക് ധരിച്ച പെൺകുട്ടി മുതൽ അങ്ങോട്ടുള്ള ഓർമ്മകൾ മനോഹരമായി എഴുതി. കായലും കയറും കയറു പി രിക്കലും കൂക്കി വിളിയും, ആഹാ എന്ത് രസം..

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ