Logo Below Image
Friday, June 20, 2025
Logo Below Image
Homeഅമേരിക്ക' കരയിലെ മീനുകൾ' - നിർമ്മലയുടെ പുതിയ നോവൽ (വായനാനുഭവം - പി എൻ. വിജയൻ

‘ കരയിലെ മീനുകൾ’ – നിർമ്മലയുടെ പുതിയ നോവൽ (വായനാനുഭവം – പി എൻ. വിജയൻ

പി.എൻ. വിജയൻ

നോവൽ വായിച്ചുതുടങ്ങിയപ്പോൾ ഉണ്ടായ സന്തോഷം, വായന തുടർന്നപ്പോൾ ഇടവേളകളിൽ അനുഭവിച്ച ആവേശം, ചരിത്രത്തിലൂടെയും ഭൂമിശാസ്ത്രത്തിലൂടെയും കടന്നുപോയപ്പോൾ തോന്നിയ ഗൗരവബോധം, പിടിച്ചുനിൽക്കാൻവേണ്ടി മനുഷ്യൻ നടത്തുന്ന പരാക്രമങ്ങളുടെ വിവരണങ്ങൾ ആർത്തിയോടെ വായിച്ചപ്പോൾ ഉണ്ടായ അത്ഭുതം… എല്ലാം പുസ്തകം വായിച്ചുതീർന്നപ്പോൾ ഒന്നുമല്ലാതായി. അപ്രതീക്ഷിതമായി സംഭവിക്കുന്ന, മനുഷ്യന് എതിർക്കാൻകഴിയാതെ , നിസ്സഹായനായി നോക്കിനിൽക്കേണ്ടിവരുന്ന പ്രകൃതിയുടെ തീരുമാനങ്ങൾക്ക് മുമ്പിൽ സ്ഥംഭിച്ചുപോയി .

പ്രധാന കഥാപാത്രമായ മാത്യുവിൻ്റെ എല്ലാ മോഹങ്ങളും വെള്ളത്തിൽ അവസാനിച്ചപ്പോൾ കാക്കാത്തിയുടെ പ്രവചനം പൂർണ്ണമായപ്പോൾ എനിക്കും ഒന്ന് വാതിലടച്ച് ഒറ്റക്കിരുന്ന് കരയണമെന്ന് തോന്നി. പാവം മാത്യു . മനുഷ്യൻ ഇത്രയല്ലേ ഉള്ളൂ !

വളരെ സത്യസന്ധമായി, വ്യക്തമായി, മനോഹരമായി കഥ പറഞ്ഞിരിക്കുന്നു എന്നു സാധാരണ രീതിയിൽ പറയാൻ പറ്റുന്നില്ല. അമേരിക്കയിലെ ന്യൂയോർക്കിനേയും കോട്ടയത്തെ ഒരുഗ്രാമത്തെയും കൂട്ടിയിണക്കി ഒരു കുടുംബത്തിലെ സഹോദരങ്ങളിലൂടെ, സ്നേഹസൗഹൃദങ്ങളിലൂടെ, മതവിശ്വാസങ്ങളിലൂടെ, ദൈവവചനങ്ങളിലൂടെ, നിത്യശാന്തിയിലേക്ക് നീങ്ങിയ ഒരു മദ്യപാനിയുടെ കഥ.

അമേരിക്കയുടെ ചരിത്രവും വെള്ളക്കാരൻ്റെ വെറുപ്പിന്റെയും എതിർപ്പിന്റെയും നീക്കങ്ങളും അതിനിടയിലെ കുടിയേറ്റക്കാരുടെ നിലവിളികളും കിട്ടിയജോലികളിൽ ഉറച്ചുനിൽക്കാതെ, ഭാര്യയുടെ അധ്വാനഭാരത്തെ ലഘൂകരിക്കാൻ കഴിയാതെ, കുട്ടികളുടെ പഠിത്തത്തെ കടമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ, സുഹൃത്തുക്കളുടെ പരിഹാസത്തിന് പാത്രമായ മാത്യുവിൻറെ ദുരന്തകഥ ഏതു കഠിനഹൃദയനേയും ആർദ്രനാക്കും.

വായിച്ചു കഴിഞ്ഞപ്പോൾ എന്താണ് എങ്ങനെയാണ് എഴുതേണ്ടത് എന്ന് തീർച്ചപ്പെടുത്താൻ കഴിയാതെയായി.

വലിയനഗരത്തിൻ്റെ തമാശകളിലൂടെ, നാട്ടിൻപുറത്തിൻ്റെ പതിവുശീലങ്ങളിലൂടെ വളരെ സരളമായി ഒരു മദ്യപാനിയുടെ കഥയ്ക്കു സമാന്തരമായി മദ്യത്തിൻ്റെ ചരിത്രവും  രസകരമായി പറഞ്ഞുവെച്ച എഴുത്തുകാരി ഒരു പാവം മനുഷ്യൻറെ ദാരുണാന്ത്യത്തെ ഭംഗിയായി കാഴ്ചവച്ചു എന്ന് പറയാൻ എനിക്ക് ധൈര്യമില്ല.
അല്ലെങ്കിലും ദുഃഖങ്ങൾ ആണല്ലോ മനുഷ്യനെ വീണ്ടും വിചാരത്തിന് പ്രേരിപ്പിക്കുന്നത് . ദുഃഖത്തിന്റെ പ്രവാഹത്തിലൂടെ കോട്ടയത്തെ മീനച്ചിലാറിലൂടെ, അമേരിക്കയിലെ കൊളറാഡോയിലൂടെ അവസാനം കർത്താവ് നിശ്ചയിച്ച വെള്ളപ്പൊക്കത്തിലെത്തുമ്പോൾ മനസ്സിനെ ശുദ്ധീകരിക്കാനും നവീകരിക്കാനും അക്ഷരങ്ങൾക്ക് കഴിയും എന്നുള്ളതിന് വളരെ വ്യത്യസ്തതകളുള്ള ഒരു മാതൃകയാണിത്.

വളരെ ദുഃഖകരമായ ഒരു സിനിമ കണ്ടുകഴിഞ്ഞ് തിയേറ്ററിൽനിന്ന് പുറത്തെത്തിയ അവസ്ഥ. മാക്ബത്തും കിംലിയറും ഒഥല്ലോയും ഒക്കെ കുട്ടികളെ പഠിപ്പിച്ചശേഷം അദ്ധ്യാപകർ പറയുന്ന ചില കാര്യങ്ങളുണ്ട്. സുഖപര്യവസാനികളായ ഒരു കൃതിയും മനുഷ്യമനസ്സിൽ അധികനാൾ തങ്ങി നിൽക്കുന്നില്ല . എന്നാൽ ദുഃഖവും ദുരന്തവും ആവർത്തിക്കുന്ന കൃതികളാണ് മനുഷ്യമനസ്സിൽ ചലനങ്ങൾ ഉണ്ടാകുന്നത്. അവനെ ചിന്തിക്കാനും തിരഞ്ഞെടുക്കാനും പ്രേരിപ്പിക്കുന്നത് .

കരയിലെ മീനുകൾ വെള്ളത്തിലെ മനുഷ്യനെപ്പറ്റിയാണ് ആകുലപ്പെടുന്നത്. ഇവിടെ വെള്ളം നാട്ടിൽ പൊതുവെ അറിയപ്പെടുന്നതുപോലെ മദ്യമാണ്. മദ്യത്തിന് അടിമപ്പെട്ടകഥാപാത്രങ്ങളാണ് ഇതിലെ മീനുകൾ . അവരെ അവതരിപ്പിക്കുമ്പോൾ മദ്യത്തിന് വലിയ സ്ഥാനമുണ്ട്. അതുകൊണ്ട് നോവലിന്റെ അദ്ധ്യായങ്ങൾ മദ്യത്തിന്റെ പേരിലാണ് ഒരുക്കിയിരിക്കുന്നത് . അവ വീഞ്ഞിൽനിന്ന് തുടങ്ങി റം, വോഡ്ക, ജിൻ, വിസ്കി, യിലൂടെ കടന്ന് ബിയറിൽ അവസാനിക്കുന്നു. ഓരോന്നിൻ്റെയും ചരിത്രവും ചേരുവകളും നിർമ്മിതിയും വീര്യവും ശേഷിയും പ്രതിപാദിക്കുന്നുണ്ട്. അവയുടെ ഉല്പാദനരംഗത്ത് നടന്ന പരീക്ഷണങ്ങളും ഫലങ്ങളും വസ്തുനിഷ്ഠമാണ്. നിർമ്മാണകമ്പനികളുടെ പേരുകളും അവയുടെ ഗുണദോഷങ്ങളും സ്ഥാനമാനങ്ങളും കുലീനതയും ആഭിജാത്യവും വ്യക്തമായി വിസ്തരിക്കുന്നുണ്ട്. ബ്രാണ്ടി ഒഴിവാക്കിയതിന്ന് കാരണങ്ങളുണ്ട്. അതുപോലെ വീഞ്ഞിൽനിന്നു തുടങ്ങാനും ബിയറിൽ അവസാനിക്കാനും കാരണമുണ്ട്. എല്ലാം ലളിതമായി തുടങ്ങി, ലഹരിയായി മാറി, വെള്ളത്തിൻ്റെ ശതമാനം ഏറ്റവും കൂടുതലുള്ള ബിയറിലാണ് അവസാനിക്കുന്നത്. ഇവിടെ കഥയുടെ സമാപ്തിയും വെള്ളത്തിലാണ്. അതായത് അവിചാരിതമായി എത്തിയ ഒരു വെള്ളപ്പൊക്കത്തിലാണ്. കഥയുടെ ഗതിയും കാലത്തിൻ്റെ ഗതിയും ഒത്തുവന്നത് സർഗ്ഗാത്മകതയെ സമ്പന്നമാക്കുന്നു.

ഇനി എൻറെ വായനയുടെ മടക്കുകൾ നിവർന്നപ്പോൾ കണ്ടെത്തിയ സവിശേഷമായ ദൃശ്യങ്ങളും വീക്ഷണങ്ങളും നിരീക്ഷണങ്ങളും ചുവടെ

1 വീഞ്ഞ്

കരയിലെ മീനുകൾ എന്ന നിർമ്മലയുടെ നോവൽ തുടങ്ങുന്നത് വീഞ്ഞിൻ്റെ ഇതിഹാസം പറഞ്ഞു കൊണ്ടാണ്ട് എന്ന് സൂചിപ്പിച്ചു. ഒന്നാം അദ്ധ്യായം വീഞ്ഞ് , ഒരു ദീർഘകാല ഗവേഷണം നടത്തിയതിൻ്റ തെളിവുകളുടെ ലബോറട്ടറിയാണ്

വിവരണത്തിൽ വരുന്ന പഴയ വാർഡ്രോബ് മാൽഘങ്ഷൻ- റോക്ക് യുവർ ബോഡി- ഐ will strip you – തുടങ്ങിയ കോലാഹലങ്ങൾ ടിപ്പണിയില്ലാതെ മനസ്സിലാവുമോ ? മനസ്സിലായാൽ പിന്നെ മദ്യം വേണ്ടി വരില്ല

ഉറക്കത്തിലുള്ള slow dance വരെ ഓരോ വാചകത്തിലും അമേരിക്കൻ പട്ടണങ്ങളുടെ പശ്ചാത്തലം, ഫുട്ബാളിൻ്റെ ഭാഷ, മദ്യത്തിൻ്റെ ഇടപെടൽ,അതിന്നിടയിലെ ആവേശനിമിഷങ്ങൾ, പിറന്നാൾദിനസൂചനാ ഫലകങ്ങൾ, അതിൻ്റെ ആഘോഷവിശേഷങ്ങൾ,മടക്കയാത്രയിലെ കരുതലുകൾ, തുടർന്ന് കൈലിയിലേയ്ക്കുള്ള രക്ഷപ്പെട്ടലിൽ, നിലാവ് നിറയൽ… എല്ലാം സൂക്ഷ്മമായി കൊത്തിവെച്ചിരിക്കുന്നു.

ട്രമ്പിന്ന് പ്രവർത്തിയിലും ഭാഷയിലും സംസ്കാരമില്ല എന്ന് ഉറപ്പിക്കുന്ന വിവരണങ്ങൾ കാണുന്നു.

ഒരു ബാറിൽ വെച്ച് കഥാനായകൻ മാത്യു
“the usual “എന്നു പറയാതെ വെയ്റ്ററെ പരിചയപ്പെടുന്ന ഭാഗം ഹൃദ്യമായി.

ഫുട്ട് ബാളിനെപ്പറ്റി പറയുമ്പോൾ
Salt lake city- വരുന്നുണ്ട്. കൽക്കട്ടയിലും ഇതേ പേരിൽ ഒരു സ്റ്റേഡിയം ഉണ്ട്. ഇംഗ്ലീഷുകാർ അവരുടെ നാട്ടിലെ പേരുകൾ അവർ കീഴടക്കിയ നാടുകളിൽ ഒക്കെ ബാക്കിവെച്ചു പോയിട്ടുണ്ടല്ലോ

സൺസും ജാസും അരിസോണിയയുടെ ഫീനിക്സിൻ്റെ സ്വന്തം സൺസ്
ഇത്തരം വിവരണങ്ങളെല്ലാം മനോഹരം

ബാലവേല – ഡയപ്പർ കെട്ടി നടന്ന കാലം
ഓയിൽ ഓഫ് ഓലെയുടെ പരസ്യം
വെടിവെപ്പ് നടന്ന സ്കൂൾ
ടിജുവും ജെന്നിയും അവിടെയില്ല എന്ന സമാധാനം- കഥയുടെ കാലഘട്ടം ഉറപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

അന്നും ലോകത്തു തിന്മകൾ ഉണ്ടായിരുന്നു കുഞ്ഞേ മോശയ്ക്കു വിക്കുണ്ടായിരുന്നു.
അപ്പാപ്പൻ്റെ വിശദീകരണം

വെട്ടുകിളികൾ
രണ്ടാം ക്ലാസിലെ മറിയാമ്മ ടീച്ചർ
ഒന്നാനാം കുന്നിന്മേൽ —-
അമേരിക്കൻ ഇടവേളകളിലെ ഗൃഹാതുരത അതീവഹൃദ്യം.

ചരിത്രം ഒളിച്ചിരിക്കും
ഭൂമിശാസ്ത്രം ഉരുണ്ടുപോകും
രസതന്ത്രത്തിന്ന് രസമില്ല
ഊർജ്ജതന്ത്രം അലസമാണ്
വിഷയങ്ങളെ ഇതിലേറെ രസകരമായി ചുരുക്കിയെഴുതാനാവില്ല

കടലാസുതോണിയിൽ കയറ്റി വെയ്ക്കാൻ ഒരു തേരട്ടയെകിട്ടിയത് മാത്യുവിൻ്റെ കുട്ടിക്കാലവും കുടുംബാന്തരീക്ഷവും പകർത്തുന്നു. ന്യൂയോർക്കിൽനിന്ന് എത്ര പെട്ടെന്നാണ് കോട്ടയത്തെത്തുന്നത്

വീണ്ടും കൈലിയും കയ്യില്ലാത്ത ബനിയനും ‘തിരക്കിൽ നിന്ന് പതിവ് രീതിയിലേക്കുള്ള തിരിച്ചുവരവ് .

ജോമിയും കൊച്ചനിയനും സൈമണമെല്ലാം കുടുംബസമേതം അപ്പം മുറിക്കാൻ വരുന്നുണ്ട് -വിദേശത്തെ ദേശവിചാരം

അപരിഛേദനം
യഹൂദന്മാരുടെ ഒരു ആചാരം മാമോദിസ മുക്കുന്നതുപോലെ ചുക്കാമണിയുടെ അറ്റം മുറിക്കുന്ന ഒരു ആചാരം അനുസ്മരിക്കുമ്പോൾ
പെസഹായിയുടെ അന്ന് കള്ളുകുടിക്കരുത് എന്ന് ബൈബിളിൽ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല.
പുറപ്പാടിന്റെ പുസ്തകം പ്രമാണമാകുന്ന സന്ദർഭങ്ങൾ

ആളുകൾ കൂടുമ്പോൾ ഈ നശിച്ച കൊതിയും വർത്തമാനവും കുറയ്ക്കാൻ മേലെ?
മാത്ത്യുവിൻ്റെ ഭാര്യ തങ്കമണിയുടെ കണ്ണീർ കടലായി ഒഴുകി കണ്ണിലെ മുത്തുമാലയും നാവിലെ വചനവും താങ്ങാൻ പറ്റാതെ ഞാൻ കിടപ്പുമുറിയിലേക്ക് പോയി . സന്ധ്യയുടെ ഇരുട്ടും ഇരുട്ടിൻറെ നിലവിളിയും എന്നിൽ നിറഞ്ഞു
വൃത്തികേടായും പൊട്ടിപ്പൊളിഞ്ഞും കിടന്ന കക്കൂസുകളും കുളിമുറികളും സ്വപ്നത്തിൽ പിന്നെയും വന്നു ആഖ്യാനത്തിലെ സത്യസന്ധത.

1994 ൽ ക്ലിന്റൺ കൊണ്ടുവന്ന ഫെഡറൽ അസൽട്ട് വെപ്പൺ ബാൻ ആയിരുന്നു.
പ്രസിഡണ്ട് പറയുന്നു സ്കൂളിൽ മെറ്റൽ ഡിറ്റക്ടർ വയ്ക്കണം. ട്രമ്പ് ഇതിലധികം പരിഹാസ്യനായിട്ടില്ല.

സിങ്കിലേക്ക് തിരിഞ്ഞുനിന്ന് തങ്കമണിയുടെ എങ്ങലടികൾ വാളുപോലെ ഹൃദയത്തിലേക്ക് ഇറങ്ങി. ഹൃദയത്തിൽ നടക്കുന്ന പരിച്ഛേദനം ആണ് യഥാർത്ഥ പരിച്ഛേദനം – തങ്കമണിയുടെ ദുഃഖം വർണ്ണങ്ങളില്ലാതെ വരച്ചിട്ടിരിക്കുന്നു.

എൻറെ ജീവൻ എടുത്തിട്ടും ജനിക്കും ബിജുവിനും ദീർഘായുസ്സും കൊടുക്കാൻ കഴിയുന്ന നാക്കോടെ ഞാൻ പ്രാർത്ഥിച്ചു . പാപത്തിന്റെ ശമ്പളമായ മരണം പാപിയായ എനിക്ക് തരേണമേ ഈശോയെ ‘മാത്യുവിന്റെ പ്രാർത്ഥനകൾ ആ ഹൃദയത്തിന്റെ തകർച്ചയെ പലപ്പോഴും പരസ്യമാക്കുന്നുണ്ട്.

ഈ കരയിൽ നിന്ന് ഈ മീൻ രക്ഷപ്പെടുമോ എന്ന് ആരും ചോദിച്ചു പോകും.

2 റം

റം ജനിച്ചത് കരിമ്പിൻപാടങ്ങൾ നിറഞ്ഞ കരീബിയൻ ദ്വീപുകളിൽ ബാർബഡോസിലാണെന്ന് ചരിത്രം . കരിമ്പിൻ തോട്ടങ്ങളിൽ ജോലിചെയ്യാൻ ഇന്ത്യക്കാരെ ഇറക്കുമതി ചെയ്തിരുന്നു
സിൽവർ റം വെളുത്ത റം ലഘു റം -ചരിത്രം

അടുപ്പിൽ എരിയുന്ന വിറകിനോട് തിരിയുടെ ശാലീനത വർണ്ണിക്കുന്നത് എത്ര ആഭാസകരമാണ്

പിന്നീട് വീട്ടിൽ നിന്ന് റബ്ബർ ഷീറ്റുകളും ഒട്ടുപാലും സുഗുണനു കൊടുത്തു -പകരം അവൻ എനിക്ക് കള്ള് കൊണ്ടുവന്നു. അമേരിക്കൻ ജീവിതത്തിലേയ്ക്ക് സ്വന്തം നാട്ടിൽ പുറത്തെ ഓർമ്മകൾ

ഇന്നത്തെ പാട്ട് – കുർബാന കഴിഞ്ഞോ മോനേ ?
പ്രാകൃതനായ പ്രസിഡണ്ടിൻ്റെ കൂടെ മദാലസയായ നടി കൊടുങ്കാറ്റ് പോലെ ഉലഞ്ഞു –
പ്രസിഡന്റിന്റെ പൂർണ്ണ ചിത്രം

പ്രസിഡന്റിന്റെ സീറോ ടോളറൻസ്
മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാർ മാത്രമല്ല കോസ്റ്ററിക്കയിൽ നിന്നും ഡൊമിനിക് റിപ്പബ്ലിക്കിൽ നിന്നും ഒക്കെയായി ആളുകൾ നുഴഞ്ഞുകയറുന്നു സ്വയം പണക്കാർ ആകുന്നു
അമേരിക്കൻ ചരിത്രത്തിൻ്റെ വഴിത്തിരിവുകൾ നോവലിസ്റ്റ് വരച്ചിടുന്നു

കാനഡയിൽ താമസിക്കുന്ന എഴുത്തുകാരിയുടെ മനസ്സിൽ 100% വും അമേരിക്കയാണ്

ബെന്നിന് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടമില്ല
ദൂരെനിന്നും വരുന്ന ശബ്ദം എന്തോ ദുരന്തമാണ് ചതിയുടെ ഭാഗമാണ് എന്നവൻ വിശ്വസിച്ചു

നിങ്ങൾ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണ് മാതാപിതാക്കൾ നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം തരുന്നു ഞാൻ പഠിച്ചത് കടമെടുത്തു ജോലി ചെയ്തുമാണ്

ഇന്ത്യൻ മാതാപിതാക്കൾ അവർക്ക് വേണ്ടതാണ് തരുന്നത് അല്ലാതെ കുട്ടികൾക്ക് വേണ്ടതല്ല’
ഇത് പൊതുവായ നിരീക്ഷണമല്ല അനുഭവം

കൊളറാഡോ നദി എന്റെ രക്തത്തിൽ നിറഞ്ഞു കവിഞ്ഞു -മാത്യവിൻ്റെ ജീവിതത്തിൽ കൊളറാഡോ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

3. വോഡ്ക

ഏറ്റവും നിഷ്പക്ഷനായ മദ്യമാണ് വോഡ്ക നിറമോ മണമോ സ്വാദോ ഇല്ലാത്ത ലഹരി എന്നിട്ടുമതിൽ ലഹരി 40% ഉണ്ട് പണ്ടുകാലത്ത് വോഡ്ക ഒരു സർവ്വരോഗസംഹാരിയായിരുന്നു

വോഡ്കയുടെചരിത്രവും പുരാണവുംകഥയുടെ പേരിലേക്ക് വായനക്കാരെ അടുപ്പിക്കുന്നു

പഴങ്കഥകൾ വായനക്കാർക്ക് മടുത്തു പോയിരിക്കുന്നു അവർക്ക് വേണ്ടത് ദുരന്തങ്ങളും അക്രമവും നിഗൂഢാത്മകതയും ആണ്

നിൻറെ വലതുകൈ നിനക്ക് ദോഷം ചെയ്യുന്നുണ്ടെങ്കിൽ അതിനെ വെട്ടി മാറ്റുക. നിൻറെ ഇടതു കണ്ണ് നിനക്ക് ദോഷം ചെയ്യുന്നുണ്ടെങ്കിൽ.
മാത്യു പിന്നെയും എൻറെ അറിവ് വിളമ്പാൻ തുടങ്ങി.

ഞാൻ ഒന്നിലും ഒന്നാമൻ ആയിരുന്നില്ല എന്നും പിന്നിൽ നിൽക്കുന്നവൻ അല്ലെങ്കിൽ ഒരു നിഴൽ എൻറെ കപടജീവിതത്തിൽ എനിക്ക് അപമാനമായിരുന്നു.
കഥയിൽ ഇടയ്ക്കിടെ കടന്നു വരുന്ന ഒരു കറുത്ത ചരടാണ് ഒരു കാക്കാത്തിയുടെ പ്രവചനം . ഈ കുഞ്ഞ് വെള്ളത്തിനെ സൂക്ഷിക്കണം അമ്മ അടുത്തില്ലാത്ത നേരത്തെ വെള്ളമാണ് കുഞ്ഞിന് അപകടം. അതുകൊണ്ടാണ് തോട്ടിൽ കുളിക്കാൻ വിടാതെ അമ്മച്ചി എൻറെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു.
ഈ പ്രവചനമാണ് കഥയുടെ അവസാനത്തെ ദുരന്തപൂർണമാക്കുന്നത്. വിശ്വാസം അന്ധവിശ്വാസവും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് തോന്നുന്ന നിമിഷം.

ന്യൂയോർക്കിൻ്റെ ഒരു ചിത്രം -തിരക്കുള്ള റോഡുകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നു. കറുത്തവരും വെളുത്തവരും തവിട്ടു നിറക്കാരും ഏഷ്യക്കാരും എല്ലാം ഇടകലർന്ന തിരക്കിലൂടെ ഞാൻ നടന്നു മനസ്സിന് ഭാരം കുറഞ്ഞു കുറഞ്ഞു വന്നു.

കഥയുടെ ഇടയിൽ മുഖം കാണിച്ച ഇന്ദിര എന്ന കളിക്കൂട്ടുകാരി ചിലപ്പോൾ ഇന്ദിരപ്രിയദർശനിയാവുന്നുണ്ട് . അത് വളരെ നനത്ത ഒരു പട്ടുനൂലിഴയായി പലയിടത്തും മാറുന്നുണ്ട്

മാത്യുവിന്റെ കള്ളുകുടിയെ പറ്റി ലാലൻ പറയുന്ന ഒരു വാക്യം കള്ളുഷാപ്പിൽ പോയി നിരാശാകാമുകൻ കളിക്കുകയാണവൻ.

മാത്യുവിൻറെ ആത്മഗതം ഒരു വക്രരേഖയാവുന്ന സന്ദർഭം : രക്ഷപ്പെടാനുള്ള സങ്കേതമായിരുന്നു അയാൾക്ക് ന്യൂയോർക്ക്

വിറകുപോലെ കത്തിക്കരിഞ്ഞ് പുകഞ്ഞുപോയ പ്രിയദർശിനിയെപ്പറ്റിയായിരുന്നു പിന്നീടവൻ സംസാരിച്ചത് ‘

മാത്യവിന്റെ ഏകാന്തത വെളിപ്പെടുത്തുന്ന ഒരു വാക്യം ശ്രദ്ധിക്കുക. കാലിഫോർണിയയിലെ കൊടും തീയിനേക്കാൾ കഠിനമായ ചൂടുള്ള തീയാണ് ഉള്ളിൽ കത്തിപ്പടരുന്നത്.

ബാറിൽ ഇരിക്കുമ്പോൾ മാത്യുവിന്ന് ആശ്വാസവും സുരക്ഷിതത്വവും തോന്നി മാത്യു മാതൃഗർഭത്തിൽ മരിച്ച ശിശുക്കളുടെഗണത്തിൽ താൻ ഉൾപ്പെടാത്തത് എന്തുകൊണ്ടാണ് ? അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവർക്ക് വിശ്രമം ലഭിക്കുന്നുണ്ട്. തടവുകാർ പോലും സ്വസ്ഥതഅനുഭവിക്കുന്നു. മേലാളന്മാരുടെ ചെറിയവരും വലിയവരും അവിടെയുണ്ട് അടിമ യജമാനനിൽനിന്നും മോചനം നേടുന്നു -മാത്യുവിന്റെ ചിന്തകൾ ഇവിടെ ദാർശനിക തലത്തിലേക്ക് ഉയരുന്നു.

4 ജിൻ

പിന്നെ വരുന്നത് ജിൻ -ചരിത്രമാണ് . നിത്യഹരിതമായ കോണിഫർ മരങ്ങളിൽപ്പെട്ട ഒന്നാണ് ജൂണിപ്പർ .തി ബത്തിലും ഹിമാലയത്തിലുമുള്ള കോണിഫോർമരങ്ങളാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശത്ത് വളരുന്ന വൃക്ഷങ്ങൾ . അതിൻ്റെ പഴം ചേർത്താണ് ജിന്നിന് സ്വാദ് വരുത്തുന്നത് മരുന്നിനു വേണ്ടി പൈൻ ഉപയോഗിച്ചുള്ള ഒരു ഗവേഷണത്തിനിടയിലാണ് ജിൻ ഉണ്ടായത്. ഐറീഷകാരാണ് ജിൻ ഇറക്കിയതെങ്കിലും അത് പ്രശസ്തമാക്കിയത് ബ്രിട്ടീഷുകാരാണ്. ചോളം ബാർലി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്നാണ് ജിന്നിനെ തുടക്കം അതിന് ഒരു പച്ചമരുന്ന് മണവും രുചിയും ഉണ്ട്. ടോം കോളിൻസ് വിശ്രമധ്യത്തിലെ പ്രധാനി ഓൾഡ് ടോം ജിന്നാണ് അല്പം ഗമ കൂടിയ ജില്ലയാണ് ആധുനിക ജിൻ ആയ ന്യൂ വെസ്റ്റേൺ ഡ്രൈക്ക് അംഗീകാരം കിട്ടിയത് അടുത്ത കാലത്താണ് -അങ്ങനെ പോകുന്നു അതിൻറെ പുരാണം

അമേരിക്കയിലെ ജയിൽശിക്ഷയിൽ നിന്നും ഓടിപ്പോയ ക്രിമിനൽ ആയ രജനീഷ് ആണ് കഥയിലെ മറ്റൊരു താരം ‘ഓറിഗൻ സംസ്ഥാനത്തിലെ വാസ്കോയിൽ ഒരു രജനീഷ് പുരം ഉണ്ട്ആയിരക്കണക്കിന് ആളുകളാണ് അവരുടെ സമ്പാദ്യവുമായി അങ്ങോട്ട് കൊടിയേറിയത് അക്കാലത്ത് മെഷീൻ ഗണ്ണുകളുമായി വെള്ളക്കാർ ഭഗവാൻ രജനീഷിന് കാവൽ നിന്നിരുന്നുഇങ്ങനെയാണ് കപട സന്യാസിമാരും ആഖ്യാനത്തിൻ്റെ ഭാഗമാകുന്നത്.

സെമിനാരി ജീവിതം ഉപേക്ഷിച്ചു വന്ന മാത്യുവിനെ നൃത്തം ചെയ്ത് സ്വീകരിക്കാൻ ഉണ്ടായത് പ്രിയദർശിനിയായിരുന്നു. അവൾ ദഹനബലിക്ക് ഇരയായി . ഈ സങ്കടക്കഥ വളരെ കഴിഞ്ഞാണ് വായനക്കാർ അറിയുന്നത്

ആണി അടിക്കാതെ തന്നെ കുരിശിൽ തൂങ്ങിക്കിടക്കുന്ന വനായി ഞാൻ – മാത്യുവിന്റെ ഒരു മാനസികാവസ്ഥ

വിശ്വാസത്തോടെ ചവിട്ടിനിൽക്കുന്ന ഭൂമിയാണ് മുന്നറിയിപ്പില്ലാതെ ചിലപ്പോൾ നീങ്ങി പോകുന്നത് ആശ്രയത്തിനു കൈ നീട്ടുന്നത് ചിലപ്പോൾ ചുട്ടുപഴുത്ത ഇരുമ്പുപടിയിലേക്ക് ആയിരിക്കും -വളരെ ശ്രദ്ധയോടെ എഴുതിയ വേദവാക്യങ്ങൾ

5 വിസ്കി

തുടർന്ന് വിസ്കിയുടെ ചരിത്രം ഐറിഷിൽ നിന്നാണ് വിസ്കി എന്ന പേരുണ്ടാകുന്നത് തന്നെ ജീവിതം പോലെ തന്നെ മദ്യവും വെറുതെ മോന്തി തീർക്കാനോ മടമടാന്ന് കുടിച്ച് അവസാനിപ്പിക്കാനുള്ളതല്ല അതിനെ ബഹുമാനിക്കണം അർഹിക്കുന്ന പരിഗണന കൊടുക്കണം. സ്കോട്ട്ലണ്ടിൽനിന്നും വരുന്ന വിസ്കിയാണ് സ്കോച്ച് . സ്കോച്ച് കുറഞ്ഞത് മൂന്നുവർഷമെങ്കിലും മൂക്കണം സ്വന്തമായ ഒരു വിസ്കി സ്വന്തമായൊരു പേരുമുണ്ട് ബർബൻ

മാത്യുവിന്റെ ശ്രദ്ധേയമായ ഒരു പ്രാർത്ഥന – എൻറെ ഉടയ തമ്പുരാനെ വിലകെട്ട ശരീരമായി ഇവിടെ നിർത്താതെ ബഹുമാനത്തോടെ എന്നെ ഈ പള്ളിയിലേക്ക് തിരിച്ചു കൊണ്ടുവരണമേ.

പ്രശ്നങ്ങൾക്കിടയിൽ മാത്യു ചിന്തിക്കുന്നത് അമേരിക്കയിലെ ഒരു ദരിദ്രന് പണക്കാരനെ ആക്കാൻ കേരളത്തിന് കഴിയും .ഇന്ത്യ വെറുമൊരു പട്ടിണി രാജ്യം അല്ല ഒരു സെൻറ് സ്ഥലത്തിന് എത്ര ലക്ഷങ്ങളാണ് വിലയെന്ന് ഇവന് അറിയില്ല. അവിടെ കുട്ടികളൊക്കെ കഷ്ടപ്പെട്ട് കഴിയുക എല്ലാം കടം വാങ്ങിയിട്ടാണ് ചെയ്യുന്നത്

വീടും സ്ഥലവും വിറ്റ് പൈസ കിട്ടുമ്പോൾ പള്ളിക്ക് മുത്തുക്കുട വാങ്ങി കൊടുക്കാമെന്ന് മാത്യു തീരുമാനിക്കുന്നു.
എല്ലാം നഷ്ടപ്പെട്ട കോളറാഡോ നദിയുടെ ആഴങ്ങൾ മാത്രം രക്ഷയായി കണ്ടിരുന്ന എനിക്ക് വേണ്ടി ലക്ഷങ്ങൾ ആണ് അമ്മച്ചി കാത്തുവെച്ചത് എന്ന പ്രതീക്ഷയുമായി മാത്യു നാട്ടിലെത്തുന്നു

6 ബിയർ

അവസാനഭാഗത്താണ് ബിയർ പ്രത്യക്ഷപ്പെടുന്നത് . വെള്ളവും ചായയും പിന്നെ ബിയറും ലോകജനത മൊത്തം കുടിക്കുന്ന പാനീയങ്ങളുടെ അളവ് ഈ ക്രമത്തിലാണ്. ഏതുതരം അന്നജത്തിൽ നിന്നും ബിയർ ഉണ്ടാക്കാം ബാർലി ഗോതമ്പ് ചോളം എന്നിങ്ങനെയുള്ള ധാന്യങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത് അങ്ങനെ മാറ്റിവരുന്ന മദ്യത്തിന് കടുത്ത ഭദ്രമായിരിക്കും. ബിയറിന്റെ 90% വും വെള്ളമാണ് എന്നിട്ടും മനുഷ്യൻ പണം കൊടുത്ത് ബിയർ കുടിക്കുന്നു. ഇത്രയ്ക്ക് വെള്ളമുള്ള ബിയറിനെ ഒന്ന് വാറ്റിയാൽ വിസ്കിയായി മാറും. മദ്യചിന്തകൾ മാത്യവിലേയ്ക്കും മാത്യുവിൻ്റെ ചിന്തകൾ മദ്യത്തിലേയ്ക്കും ഉള്ള സമവാക്യങ്ങളാണ്.

പഴയ സ്കൂൾകുട്ടിയായി നേരം വെളുക്കുന്നതുവരെ കിടന്നുറങ്ങുവാൻ മാത്യു ആഗ്രഹിച്ചു . ഉറങ്ങാ കട്ടിലിൽ മലർന്നുകിടന്നുകൊണ്ട് വിമാനം മൂക്കുകുത്തി അറബിക്കടലിലേക്ക് വീഴുന്നത് സങ്കല്ലിപ്പിച്ചുനോക്കി.
ചുളിഞ്ഞ തൻറെ ജീവിതത്തെ ദുഃഖത്തിന്റെ പാനപാത്രം എന്ന് വിളിക്കണോ സത്യത്തിൽ ആ പാട്ട് ദൈവത്തെ പരിഹസിക്കുകയാണ് . മാത്യുവിന്റെ ചിന്തകളും ധാരണകളും വീക്ഷണങ്ങളും ആണ് ഈ നോവലിനെ ഗൗരവം ഉള്ളതാക്കുന്നത്

പവർ ഓഫ് അറ്റോണി ലൈസയ്ക്ക് എഴുതിക്കൊടുക്കാൻ ഇന്ന് വക്കീലിന്റെ അടുത്ത് പോകണം ലാലേട്ടൻ ഓർമിപ്പിച്ചു . അമ്മച്ചി എനിക്ക് തന്നത് ഞാൻ ലൈസയ്ക്ക് കൊടുക്കുന്നു എനിക്ക് വീടും തൊട്ടിയും വേണ്ടിയിരുന്നില്ല. ആകെ വേണ്ടത് തങ്കമണിക്ക് കൊടുക്കാൻ കുറച്ചു പണമാണ് മക്കളുടെ പഠിത്തം കടമില്ലാതെ തീർക്കണം .പാവം തങ്കമണി എന്നെ ചുമന്ന് ക്ഷീണിച്ചു അവൾക്ക് ജോലിയുടെ ഭാരം ഒന്ന് കുറച്ചു കൊടുക്കണം.
പാവം മാത്യുവിന്റെ മോഹങ്ങൾ പരിമിതമായിരുന്നു.

മനുഷ്യനെ കാണാതെ, ലിംഗവും യോനിയും മാത്രം കാണുന്ന ഈ നാട്ടിൽ നിന്നും ഞാൻ പോവുകയാണ്. അങ്ങനെയൊരു നിമിഷത്തിലാണ് മാത്യു ഇന്ത്യയോട് യാത്ര പറഞ്ഞത്. ഇന്ദിരയുമായുള്ള സൗഹൃദം സമൂഹം തെറ്റിദ്ധരിച്ചപ്പോൾ വീട്ടുകാർ നിർബ്ബന്ധിച്ചാണ് അയാളെ ആ മേരിക്കയ്ക്ക് അയച്ചത്.

പെട്ടെന്ന് സിഗരറ്റ് വലിക്കാൻ ഒരു ആഗ്രഹം തോന്നി .ഞാൻ അവസാനമായി സിഗരറ്റ് വലിച്ചത് ഇന്ദിര മരിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു വീടിൻറെ പിന്നിലേക്ക് ഓടി ഒരു സിഗരറ്റ് എടുത്ത് ലൈറ്റർ കത്തിച്ച് ഞാൻ പിടഞ്ഞു പോയി ആ തീനാളത്തിൽ ഇന്ദിരയും കരയുന്നു അവളുടെ ശരീരവും തലയിലേക്ക് വീണു.

അനുസരിപ്പിച്ച് മാത്രം ശീലമുള്ള പേരപ്പൻ സ്വന്തം ജീവിതത്തിൻറെ തുഴ കൈവിട്ടത് പോലെ വള്ളത്തിൽ ഇരുന്നു. പ്രായം മനുഷ്യനെ നിസ്സഹായനാകുന്നു.
അവസാനം ഒരു ചക്രകസേരയുടെ പതനത്തിൽ എല്ലാം തീരുന്നു.

ഒരിക്കലും ചതിച്ചിട്ടില്ലാത്ത കസേരയിൽ ആണ് തരുൺ വിശ്വാസം ഉറപ്പിച്ചിരിക്കുന്നത് ചക്രം ഉയർത്താൻ ശ്രമിച്ചു തരുൺ കൂടുതൽ ബലത്തോടെ അതിനെ താഴേക്ക് അമർത്തിക്കൊണ്ടിരുന്നു . ചക്രം ചെളിയിലേക്ക് കൂടുതൽ പൂണ്ടു പോയി അവസാനത്തെ കവിള് വെള്ളത്തെ തടുക്കാൻ പറ്റാതെ മാത്യം മന്ത്രിച്ചു . ചിയേഴ്സ് . കരയിൽനിന്നും വന്ന മീനുകളെ പ്പോലെ സ്വാതന്ത്ര്യത്തിലേക്ക് ഞങ്ങൾ നീർക്കൂഴിയിട്ടു.

മാത്യു വെള്ളത്തിൽ എഴുതാൻ ശ്രമിച്ചു മാത്യു വർഗീസ് 55 വയസ്സ് റിട്ടയേർഡ് എയർക്രാഫ്റ്റ് ടെക്നീഷ്യൻ

വളരെ കൃത്യമായി സൂക്ഷ്മമായി എഴുതിയ അക്ഷരപരിസമാപ്തിയുടെ ജലശാന്തി.

വായിച്ചു കഴിഞ്ഞശേഷമാണ് വായനക്കാർ അശാന്തരാവുന്നത്. അവരെ അസ്വസ്ഥരാക്കുന്ന അശാന്തിയിലാണ് കഥയുടെ ചർച്ചകൾ ആരംഭിക്കുന്നത്.

പി.എൻ. വിജയൻ

RELATED ARTICLES

2 COMMENTS

  1. ഇത്രയും വിശദവും സൂക്ഷ്മമായ ഒരു ആസ്വാദനക്കുറിപ്പ് ശരിക്കും പറഞ്ഞാൽ സാധാരണ ഒരു വ്യക്തിക്ക് എഴുതുവാൻ പറ്റില്ല. ബുക്കിന്റെ ഓരോ ഭാഗവും സൂക്ഷ്മദർശനയിലൂടെ നോക്കിക്കൊണ്ട് അതിലെ കാതൽ വായനക്കാരന് ഇവിടെ നൽകുന്നു..
    ശരിക്കും ബുക്ക് വായിക്കുവാൻ തോന്നുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ