ത്യാഗേനൈകേനാമൃതത്വമാനശു
എന്നാണ് ശ്രുതി.ത്യാഗം കൊണ്ടു മാത്രമാണ് അമൃതത്വം ലഭിക്കുക, മോക്ഷപ്രാപ്തിയടയുക എന്നാണിതിൻ്റെയർത്ഥം. മോക്ഷപ്രാപ്തിയ്ക്ക് ഈശ്വരസാക്ഷാത്കാരത്തിനുള്ള മാർഗ്ഗമാണ് ആരാധന. അത് ത്യാഗപൂർണ്ണമായ അർപ്പണംകൊണ്ടായിരിക്കണം എന്നാണ് വിവക്ഷ.അവരവർക്കുള്ള സർവ്വസ്വവും മറ്റുള്ളവർക്കായി ഭഗവത്സന്നിദ്ധിയിൽ അർപ്പിയ്ക്കുന്നതാണ് വഴിപാട്.യോഗവാസിഷ്ഠത്തിൽ പറയുന്നത് “സർവ്വം ത്യജതി യസ്ത്തസ്യ സർവ്വമേവോ പതിഷ്ഠതേ. അതിൻ്റെ അർത്ഥം സർവ്വവും ത്യജിയ്ക്കുന്നവനും സർവ്വവും കൈവരുന്നു എന്നാണ്. വൈദികവും താന്ത്രികവും ആയ യജ്ഞങ്ങളും അനുഷ്ഠാനങ്ങളും മുതൽക്ക് സാധാരണ ഭക്തൻ്റെ ലളിതമായ ആരാധനാക്രമംവരെയുള്ള പ്രക്രിയയുടെ സ്വരൂപം ത്യാഗമയമായ അർപ്പണമാകുന്നു.
യജ്ഞസങ്കല്പം എന്ന ദാർശിനികസിദ്ധാന്തം .
ഓരോ ജീവിയും നിലനിൽക്കുന്നത് മറ്റ് ജീവികളുടെ ജീവാർപ്പണം കൊണ്ടാണെന്നുള്ള ശാസ്ത്രീയമായ വാസ്തുനിരീക്ഷണമാണ് യജ്ഞ സങ്കല്പത്തിന്. ദൃഷ്ടാന്തം യജിയ്ക്കുക എന്നത് ത്യാഗപൂർവ്വം ചെയ്യുന്ന അനുഷ്ഠാനമാണ്. സത്യത്തിൽ ജഗത്സൃഷ്ടിതന്നെ ഉണ്ടായത് യജ്ഞത്തോടുകൂടിയാണ്.
ഉഷാ വാ അശ്വസ്യ മേധസ്യ ശിര:
( ബൃഹദാരണ്യകോപനിഷത്ത്)
ഈ ഉഷസ്സ് ബ്രഹ്മാവിൻ്റെ പകലിൻ്റെ സൃഷ്ടിയുടെ ആരംഭമത്രേ. നാനാത്വത്തെ വഹിയ്ക്കുന്ന ഏകത്ത്വത്തെ (പ്രപഞ്ചാത്മകമായ അശ്വത്തെ യജ്ഞപശുവാക്കുന്നതിനെ) അതിലെ അന്തരമന്ത്രം പ്രതിപാദിപ്പിയ്ക്കുന്നുണ്ട്. ശതപ്രഥബ്രാഹ്മണത്തിൽ ഇതിനെ കുറച്ചു കൂടി വസ്തരിക്കുന്നുണ്ട്.( സ്വയംഭൂവായ ബ്രഹ്മാത്മാവ് തപസ്സനുഷ്ഠിച്ചു, തപസ്സിന് ശാശ്വതത്ത്വിമില്ലെന്നു കണ്ടു. ഞാൻ ഭൂതങ്ങളിൽ ആത്മാവിനേയും ആത്മാവിൽ ഭൂതങ്ങളേയും ഹോമിയ്ക്കും എന്നുറച്ച് സർവ്വഭൂതങ്ങളിലും സ്വആത്മാവിനെ അർപ്പിച്ചു. ഭൂതങ്ങളെ സ്വ.അത്മാവിലും ഹോമിച്ചു.അങ്ങനെ സർവ്വഭൂതങ്ങളിലും വെച്ച് ശ്രേഷ്ഠതയും അവരുടെ മേൽ ആധിപത്യവും നേടി.) പുരുഷൻ പ്രകൃതിയിൽ സംബദ്ധനായി എന്നതാണ് ഈ ശ്രുതി പ്രഖ്യാപിതമായ പുരുഷയജ്ഞം. അങ്ങനെ ഏകനായ ഈശ്വരൻ ആത്മാർപ്പണം മൂലം നാനാത്വരൂപമായ പ്രപഞ്ചത്തെ സൃഷ്ടിച്ചു. അതുകൊണ്ട് സർവ്വവും ഈശ്വരാംശമാണെന്ന് പറയപ്പെടുന്നു. മശൈവാംശ: വോദോക്തമായ പുരുഷസൂക്തത്തിലും മറ്റും ഈശ്വരൻ സ്വാംശത്താൽ ജഗത്തിനെ സൃഷ്ടിച്ചതിനെ വിഷയീഭവിപ്പിച്ചിരിയ്ക്കുന്നു. ഈശ്വരിൽ ജീവിച്ചിരിക്കുന്ന, ഈശ്വരാത്മകമായി വർത്തിക്കുന്ന പരമാണു മുതൽ മനുഷ്യൻ വരെയുള്ള സകല ജീവജാലങ്ങളിലും തങ്ങളുടെ സൃഷ്ടിയ്ക്ക് കാരണമായ യജ്ഞം എന്ന പ്രതിഭാസം അന്തർലീനമായിരിക്കുന്നു എന്നു കാണാൻ പ്രയാസമില്ല. തിര്യക്കുകളിലും സസ്യജാലങ്ങളിൽ പോലും മറ്റേതു പ്രതിഭാസത്തേക്കാളും ഈ യജ്ഞപരമായ വീക്ഷണമാണ് പ്രകാശിച്ചു കാണുന്നത്. തൻ്റെ ഫലങ്ങളും ഈർക്കിലിയും ഓലയും ചകിരിയും അങ്ങനെ സർവ്വവും ലോകഹിതത്തിനായി പ്രദാനം ചെയ്യുന്ന ഒരു കല്പവൃക്ഷത്തിൻ്റെ ധന്യമായ ജീവിതം യജ്ഞപൂർവ്വകമല്ലെങ്കിൽ മറ്റെന്താണ്? എന്തിനേറെ പറയുന്നു, ഒരു തെങ്ങ് കായ്ക്കുന്നത് നിർത്തുമ്പോൾ അതിൻ്റെ ഛേദിക്കപ്പെട്ട തടിപോലും നമ്മുടെ ഗ്രാമങ്ങളിലെ പാലങ്ങളായും തൊഴുത്തുകളിലെ പാത്തിയായും നാം ഉപയോഗിക്കുന്നു.
ശ്രേഷ്ഠജന്മം ലഭിച്ച മനുഷ്യൻ തന്നിൽ അന്തർലീനമായിരിക്കുന്ന ഈ യജ്ഞമനോഭാവത്തെ പോഷിപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാണ് വിവിധ ഈശ്വരാരാധനാ മാർഗ്ഗങ്ങളിലൂടെ നിർവ്വഹിയ്ക്കുന്നത്. “സ്വർഗ്ഗകാമോ യജേത “ എന്ന ബൃഹദാരണ്യകോപനിഷത്തിലെ ഉപദേശം ഇവിടെ സ്മരണീയമാണ്.
ജീവദ്ബ്രഹ്മൈക്യം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം
ഓരോ ശരീരത്തിലുള്ള അസംഖ്യം അണുക്കളിൽ ഓരോന്നിൻ്റേയും ജീവിതം ശരീരത്തിലെങ്ങും വ്യാപിച്ചിരിക്കുന്ന ജീവിതത്തോട് ബന്ധപ്പെട്ട് അതിനോട് വഴങ്ങിക്കഴിയുംപോലെ ഓരോ ചരാചരത്തിൻ്റെയും ജീവിതം സമഷ്ടിയുടെ (ഈശ്വരൻ്റെ ) ജീവിതവുമായി സംബന്ധപ്പെട്ടിരിക്കുന്നു. ഓരോ പരമാണുവിനും ജീവിതത്തിൽ ഓരോ സ്ഥാനമുള്ളതുപോലെ ഓരോ ജീവിക്കും പ്രപഞ്ചത്തിൽ ഓരോ സവിശേഷസ്ഥാനമുണ്ട്. എല്ലാ ജീവാത്മാക്കളിലും വ്യാപിയ്ക്കുന്ന ഒരു ജീവിതപ്രവാഹമുള്ളതിനാൽ ഓരോ വ്യക്തിയുടേയും ജീവിതം ആ ജീവിതൈക്യത്തോട് യോജിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ എല്ലാ ജീവിതങ്ങളും പരസ്പരസംബന്ധങ്ങളാണ്. ഈ സംബന്ധം മൂലം ഓരോ ജീവിയും മറ്റു ജീവികൾക്കായി ആത്മാർപ്പണം ചെയ്യുവാൻ കടപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് യജ്ഞ സങ്കൽപ്പത്തിൻ്റെ ധാർമ്മികരൂപം. അങ്ങനെ ഓരോ ജീവാത്മാവിലും അതിലും മഹത്തരമായ എന്തോ ഒന്നുണ്ടെന്നും ആ മഹത്ത്വത്തിനു കീഴ്വഴങ്ങാതെ ഗത്യന്തരമില്ലെന്നും അനുഭവപ്പെടുന്നതാണ് വാസ്തവത്തിൽ യജ്ഞം. അതുകൊണ്ട് ദൈവികമായും മാനസികമായും താൻ സമ്പാദിച്ചുവെച്ചിട്ടുള്ളതിനെ മറ്റു സകലതിനുമായി നൽകുകയും പകരം കിട്ടുന്നതിനെ വാങ്ങി വെക്കുകയും ചെയ്യാതിരിക്കാൻ നിർവ്വാഹമില്ല. ഈ കൊടുക്കലും വാങ്ങലും (give and take proces) വഴിയായി ഓരോരുത്തരും സ്വയം അഭിവൃദ്ധി പ്രാപിക്കുകയും അതോടു കൂടി മറ്റുള്ളവരുടെ അഭിവൃദ്ധിയെ സഹായിക്കുകയും ചെയ്യുന്നു. ജഗത്തിൻ്റെ ഹിതത്തിനായികൊണ്ടാണ് ആത്മസാക്ഷാൽക്കാരത്തിനുള്ള ശ്രമം പോലും ചെയ്യേണ്ടത്. പടിപടിയായുള്ള ഈ യജ്ഞപരമായ പന്ഥാവിലൂടെയുള്ള പ്രയാണത്തിൽ അപൂർണ്ണമായ ജീവാത്മാവ് പരിപൂർണ്ണമായ പരമാത്മാവാണെന്ന അനുഭൂതി ഉണ്ടാവുന്ന അവസ്ഥയിലേയ്ക്ക് മനുഷ്യൻ എത്തിച്ചേരുന്നു എന്നുള്ളതാണ് ബൃഹദാരണ്യകോപനിഷത്തിൽ നിന്ന് നാം മനസ്സിലാക്കുന്നത്.
(തുടരും)
അതെ ഗുരുജി ജീവിതം ഒരു യജ്ഞം തന്നെ. വാങ്ങിയും കൊടുത്തുമുള്ള പ്രവർത്തി നാമറിയാതെ തന്നെ നടക്കുന്നു. ആർക്കും ഒന്നും ഒറ്റയ്ക്ക് നേടാനാവില്ല. നേട്ടങ്ങൾ മുഴുവൻ പലരുടേയും യജ്ഞഫലം തന്നെ ‘നന്ദി ഗുരുജി. നമസ്ക്കാരം ‘