കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിയ്ക്കിടെ സിനിമ ചിത്രീകരണം നടത്തിയ സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസാണ് സജിൻ ബാബുവിനെതിരെ കേസെടുത്തത്. ആചാരങ്ങൾ നടക്കുന്നതിനിടെ കോമരങ്ങളും പൊലീസും തമ്മിൽ നടക്കുന്ന സംഘട്ടനം ചിത്രീകരിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പൊലീസ് യഥാർഥത്തിൽ കോമരങ്ങളെ അക്രമിച്ചു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദേവസ്വം മാനേജർ വിനോദ് കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് സിനിമ ഡോക്യുമെന്ററി ചിത്രീകരണങ്ങൾ പാടില്ലെന്ന് കോടതി ഉത്തരവ് നിലനിൽക്കവേയാണ് സജിൻ്റെ നേതൃത്വത്തിലുള്ള സംഘം സിനിമ ചിത്രീകരിച്ചത്.
മൂന്ന് ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ചാണ് ഒരേസമയം സംഘട്ടനരംഗം ചിത്രീകരിച്ചത്. കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും പൊലീസ് വേഷത്തിലെത്തിയവരും തമ്മിലുള്ള സംഘട്ടനമാണ് നടന്നത്. ആദ്യഘട്ടത്തിൽ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്. എന്നാൽ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പൊലീസുകാർ കോമരങ്ങളെ ആക്രമിക്കുന്നു എന്നുള്ള രീതിയിൽ വാർത്തകള്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.



