യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിസിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിവില്‍ ആവശ്യത്തിലൂടെ പൊലീസ് സംരക്ഷണം തേടാനാവില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍,മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. പള്ളികളുടെ ഭരണ – സ്വത്തവകാശ തര്‍ക്കം സിവില്‍ കേസിലൂടെയാണ് തീര്‍ക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
ഓരോ പള്ളികളും പ്രത്യേകമായി പരിഗണിക്കപ്പെടണം ഒപ്പം ഓരോ പള്ളികളുടെയും ഭരണ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കണം. അതുപോലെ എല്ലാ പള്ളികളിലും ഒരേ സാഹചര്യമെന്ന വാദം ഉന്നയിക്കാനാവില്ല. പള്ളികളുടെ ഭരണ – സ്വത്തവകാശ തര്‍ക്കം സിവില്‍ കേസിലൂടെയാണ് തീര്‍ക്കേണ്ടത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലൂടെ പള്ളികളുടെ അധികാരം പിടിച്ചെടുക്കാനാവില്ല എന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. അനുയോജ്യമായ ഉത്തരവിറക്കാന്‍ ഹൈക്കോടതിക്ക് പ്രത്യേക അധികാരമുണ്ട്. എന്നാല്‍ അധികാരം ഉപയോഗിക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ പാലിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഡിവിഷന്‍ ബെഞ്ച് വിധി അനുസരിച്ച് എറണാകുളം, പാലക്കാട് ജില്ലകളിലെ മൂന്ന് വീതം പള്ളികള്‍ തല്‍ക്കാലം യാക്കോബായ സഭയുടെ കൈവശം തന്നെ തുടരും. സുപ്രിംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വീണ്ടും കേസ് പരിഗണിച്ചത്.
ആറ് പള്ളികളും പൂട്ടി താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ സൂക്ഷിക്കണം എന്നായിരുന്നു നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. എന്നാല്‍ പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ എന്നായിരുന്നു അപ്പീലില്‍ സുപ്രിംകോടതി ഉയര്‍ത്തിയ ചോദ്യം. തുടര്‍ന്നാണ് പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതില്‍ പുതിയ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്.



