ഒമാനിലെ വാദി ബാനി ഖാലിദിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് ഒരു മലയാളി കൂടി മരണമടഞ്ഞു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ അകപ്പെട്ടായിരുന്നു മരണം.
നിലവിൽ ഇബ്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മഹേഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കൈരളി ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ സജീവമായി നടന്നു വരികയാണ്.
കഴിഞ്ഞ ഞായറാഴ്ച ഒമാനിലുണ്ടായ പ്രളയക്കെടുതിയിൽ ഇതിനോടകം മറ്റ് രണ്ട് മലയാളികളും മരിച്ചിരുന്നു. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് നേരത്തെ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. യൂസഫിന്റെ മാതാവ് റംലയ്ക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്
പെരുന്നാൾ അവധി ആഘോഷിക്കാനായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒന്നിച്ച് നടത്തിയ യാത്രയ്ക്കിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം പ്രളയത്തിൽപ്പെട്ടത്.



